ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് വീണ്ടും അടിതെറ്റി. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വോള്‍വ്‌സ് 3-2ന് ടോട്ടനത്തെ തകര്‍ക്കുകയായിരുന്നു. ഒരു ഗോളിന് ലീഡെടുത്ത ശേഷമാണ് ജോസ് മൗറീഞ്ഞോയുടെ ശിഷ്യന്മാര്‍ തോല്‍വി വഴങ്ങിയത്. 13ാം മിനുട്ടില്‍ സ്റ്റീവന്‍ ബെര്‍ജ്്‌വിന്‍ ടോട്ടനത്തെ മുന്നിലെത്തിച്ചപ്പോള്‍ 27ാം മിനുട്ടില്‍ മാറ്റ് ഡോഹര്‍ട്ടിയുടെ ഗോളില്‍ വോള്‍വ്‌സ് സമനില പിടിച്ചു. 45ാം മിനുട്ടില്‍ സെര്‍ജി ആയുറീറിന്റെ ഗോളില്‍ ടോട്ടനം വീണ്ടും മുന്നിലെത്തി. 57ാം മിനുട്ടില്‍ ജോറ്റയുടെ ഗോളില്‍ ചെന്നായപ്പട വീണ്ടും ഒപ്പമെത്തി.
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 73ാം മിനുട്ടില്‍ റൗള്‍ ജിമിനെസ് വോള്‍വ്‌സിന്റെ വിജയഗോള്‍ നേടുകയായിരുന്നു. 3-4-3 ഫോര്‍മേഷന്‍ പിന്തുടര്‍ന്ന ടോട്ടനത്തെ അതേ ഫോര്‍മേഷനിലിറങ്ങിയാണ് വോള്‍വ്‌സ് തകര്‍ത്തത്. സൂപ്പര്‍ താരങ്ങളുടെ പരിക്കാണ് ടോട്ടനത്തിന്റെ കുതിപ്പിന് തിരിച്ചടിയാകുന്നത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ 40 പോയിന്റുമായി ടോട്ടനം ഏഴാം സ്ഥാനത്താണ്.42 പോയിന്റുള്ള വോള്‍വ്‌സ് ആറാം സ്ഥാനത്താണ്.
ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റ്: ഇന്ത്യയ്ക്ക് ദയനീയ തോൽവി, ന്യൂസിലാൻഡിന് പരമ്പര
മറ്റൊരു മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക് വീണു. എവര്‍ട്ടനാണ് യുണൈറ്റഡിനെ 1-1 എന്ന നിലയില്‍ കുരുക്കിയത്.മൂന്നാം മിനുട്ടില്‍ കാല്‍വര്‍ട്ട് ലെവിന്‍ എവര്‍ട്ടനെ മുന്നിലെത്തിച്ചപ്പോള്‍ 31ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന് സമനില ഗോള്‍ സമ്മാനിച്ചത്. 42 പോയിന്റുമായി യുണൈറ്റഡ് നാലാം സ്ഥാനത്തും 37 പോയിന്റുള്ള എവര്‍ട്ടന്‍ 11ാം സ്ഥാനത്തുമാണ്.
പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ 79 പോയിന്റുമായി ലിവര്‍പൂള്‍ ഏറെക്കുറെ കിരീടം ഉറപ്പിച്ചിരിക്കുകയാണ്. സീസണില്‍ തോല്‍ക്കാതെ കുതിച്ചിരുന്ന ലിവര്‍പൂളിനെ അവസാന മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡ് അട്ടിമറിച്ചിരുന്നു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 57 പോയിന്റാണുള്ളത്.