ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. ക്രിസ്റ്റല്‍ പാലസിനെതിരെ സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിലാണ് ലിവര്‍പൂള്‍ അവസാന മിനിറ്റുകളിലെ കുതിപ്പില്‍ ജയം സ്വന്തമാക്കിയത്. 2-1ന് ജയിച്ച മത്സരത്തില്‍ ലിവര്‍പൂളിന് വേണ്ടി സാദിയോ മാനെ(49), റോബര്‍ട്ടോ ഫിര്‍മിനോ(85) എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ക്രിസ്റ്റല്‍ പാലസിനായി വില്‍ഫ്രെഡ് സാഹ(82) ഒരു ഗോള്‍ തിരിച്ചടിച്ചു.
ലിവര്‍പൂളിനോട് തോറ്റശേഷം ചെല്‍സിയുമായുള്ള ബലപരീക്ഷണത്തിനിറങ്ങിയ സിറ്റിയും ജയം സ്വന്തമാക്കി. 2-1നായിരുന്നു സിറ്റിയുടെ ജയം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമുകളും നിലവാരമുള്ള കളി കാഴ്ചവെച്ചു. സിറ്റിക്കുവേണ്ടി കെവിന് ഡി ബ്രുയിന്(29), റിയാദ് മെഹ്റസ്(37) എന്നിവര്‍ ഗോള്‍ നേടി. എന്‍ഗോളോ കാന്റെ(21)യുടെ വകയായിരുന്നു ചെല്‍സിയുടെ മറുപടിഗോള്‍.
പിങ്ക് ബോള്‍ ടെസ്റ്റ്: ഇഷാന്തിന് മുന്നിൽ നിലംപതിച്ച് ബംഗ്ലാദേശ്, ഇന്ത്യയ്ക്ക് ആധിപത്യം
ലീഗില്‍ ഇത്തവണ വമ്പന്‍ കുതിപ്പ് നടത്തുന്ന ലെസ്റ്റര്‍ സിറ്റിയും ജയം കണ്ടെത്തി. ബ്രൈറ്റനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ലെസ്റ്റര്‍ കീഴടക്കിയത്. അയോസെ പെരെസ്(64), ജാമി വാര്‍ഡി(82) എന്നിവരാണ് സ്കോറര്‍മാര്‍. അതേസമയം, ആഴ്സണല്‍ വീണ്ടും സമനിലയില്‍ കുരുങ്ങി. സതാംപ്ടണിനെതിരെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ ആഴ്സണല്‍ രക്ഷപ്പെടുകയായിരുന്നു. ലെക്കാസെറ്റെ(18, 90+6) ആഴ്സണിലായി ഇരട്ടഗോള്‍ നേടി. ഡാനി ഇങ്സ്(8), വാര്‍ഡ് പ്രോവ്സി(71) എന്നിവരാണ് സതാംപ്ടണിന്റെ സ്കോറര്‍മാര്‍.
ലീഗിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം വെസ്റ്റ് ഹാമിനെ 3-2ന് തോല്‍പ്പിച്ചു. ഹോസെ മൗറീന്യോ പരിശീലകനായി ചുമതലയേറ്റെടുത്തശേഷമുള്ള ആദ്യ മത്സരത്തില്‍ 3 ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ടോട്ടനം രണ്ടെണ്ണം വഴങ്ങിയത്. മറ്റു കളികളില്‍ ബേണ്‍ലി വാറ്റ്ഫോഡിനേയും(3-0), വോള്‍വസ് ബോണിമൗത്തിനേയും(2-1), നോര്‍വിച്ച് എവര്‍ട്ടനേയും (2-0) തോല്‍പ്പിച്ചു. ലീഗില്‍ 13 കളികളില്‍ നിന്നും 37 പോയന്റുള്ള ലിവര്‍പൂള്‍ ആണ് ഒന്നാം സ്ഥാനത്ത്. 29 പോയന്റുമായി ലെസ്റ്റര്‍ രണ്ടാമതും 28 പോയന്റുമായി സിറ്റി മൂന്നാം സ്ഥാനത്തുമാണ്.