ക്രൊയേഷ്യയെ വെട്ടിനിരത്തി തുഹലിന്റെ ഇംഗ്ലണ്ട്! ഹാരി കെയ്‌ന് ഇരട്ടഗോൾ, തകർപ്പൻ തുടക്കം!
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് (4-2) തകർത്ത് തോമസ് തുഹലിന്റെ ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പ് കാമ്പെയ്ൻ ആധികാരികമായി തുടങ്ങി. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ജൂഡ് ബെല്ലിങ്ഹാം, മാർക്കസ് റാഷ്‌ഫോർഡ് എന്നിവർ ഇംഗ്ലണ്ടിനായി ബാക്കി ഗോളുകൾ നേടി.
ആദ്യ പകുതിയിൽ ഹാരി കെയ്ൻ രണ്ട് തവണ ഇംഗ്ലണ്ടിന് ലീഡ് നൽകിയെങ്കിലും മാർട്ടിൻ ബട്ടൂറിന, പീറ്റർ മൂസ എന്നിവരിലൂടെ ക്രൊയേഷ്യ ശക്തമായി തിരിച്ചടിച്ചു (2-2). എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 46-ാം മിനിറ്റിൽ എലിയറ്റ് ആൻഡേഴ്സന്റെ അസിസ്റ്റിൽ ജൂഡ് ബെല്ലിങ്ഹാം നേടിയ തകർപ്പൻ ഗോൾ ഇംഗ്ലണ്ടിന് വീണ്ടും ലീഡ് സമ്മാനിച്ചു (3-2).

മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ, 85-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മാർക്കസ് റാഷ്‌ഫോർഡ് ബുകായോ സാക്കയുടെ പാസിൽ നിന്നും നാലാം ഗോളും അടിച്ചതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. ലൂക്കാ മോഡ്രിച്ചിന്റെ 199-ാം അന്താരാഷ്ട്ര മത്സരത്തിൽ ക്രൊയേഷ്യൻ പ്രതിരോധം തകർത്താണ് ത്രീ ലയൺസ് ഈ തകർപ്പൻ ജയം സ്വന്തമാക്കിയത്.
ഇഞ്ചുറി ടൈമിൽ പാനമയെ ഞെട്ടിച്ച് ഖാന
മറ്റൊരു ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ഖാനയ്ക്ക് നാടകീയ വിജയം. മഴ പെയ്ത ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന കടുത്ത പോരാട്ടത്തിൽ, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലാണ് ഖാന വിജയഗോൾ സ്വന്തമാക്കിയത്.
ആദ്യ പകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചതോടെ നീക്കങ്ങൾക്കൊന്നും മൂർച്ചയുണ്ടായിരുന്നില്ല. മത്സരത്തിനിടെ ഒന്നാം നമ്പർ ഗോൾകീപ്പർ ലോറൻസ് അതി സിഗിക്ക് പരിക്കേറ്റത് ഖാനയ്ക്ക് തിരിച്ചടിയായെങ്കിലും പകരക്കാരൻ ബെഞ്ചമിൻ അസാരെ കോട്ട കാത്തു.
മത്സരം സമനിലയിലേക്ക് എന്ന് കരുതിയ നിമിഷത്തിലാണ് കളി മാറിയത്. 95-ാം മിനിറ്റിൽ ഖാന നടത്തിയ മിന്നൽ കൗണ്ടർ അറ്റാക്കിനൊടുവിൽ ബ്രാൻഡൻ തോമസ്-അസാന്തെ ബോക്സിന്റെ ഇടതുഭാഗത്തുനിന്നും നൽകിയ മനോഹരമായ പാസ് കാലെബ് യിരങ്കി കൃത്യമായ ഒരു ടാപ്പ്-ഇന്നിലൂടെ പാനമയുടെ വലയിലെത്തിച്ചു (1-0). ഈ ഒറ്റ ഗോളോടെ ഗ്രൂപ്പിൽ വിലപ്പെട്ട മൂന്ന് പോയിന്റുകൾ ഖാന സ്വന്തമാക്കി.
നവാഗതരായ ഉസ്ബെക്കിസ്ഥാനെ തകർത്ത് കൊളംബിയ
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ നവാഗതരായ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കൊളംബിയ വിജയത്തോടെ തുടങ്ങി. മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിത്തിൽ 80,000-ത്തിലധികം കാണികളെ സാക്ഷി നിർത്തിയായിരുന്നു കൊളംബിയൻ പടയുടെ തകർപ്പൻ പ്രകടനം.
മത്സരത്തിന്റെ 40-ാം മിനിറ്റിൽ ലൂയിസ് ഡയസിന്റെ അസിസ്റ്റിൽ നിന്നും ഡാനിയൽ മുനോസാണ് കൊളംബിയക്കായി ആദ്യ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഫാബിയോ കന്നവാരോയുടെ കീഴിലിറങ്ങിയ ഉസ്ബെക്കിസ്ഥാൻ ശക്തമായി തിരിച്ചടിച്ചു. 60-ാം മിനിറ്റിൽ അബ്ബോസ്ബെക് ഫൈസുള്ളയേവിലൂടെ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോൾ നേടി ഉസ്ബെക്കിസ്ഥാൻ കളി സമനിലയിലാക്കി (1-1).
പക്ഷേ, ഉസ്ബെക്കിസ്ഥാന്റെ ആവേശം അധികനേരം നീണ്ടുനിന്നില്ല. 65-ാം മിനിറ്റിൽ ലൂയിസ് ഡയസ് കൊളംബിയയെ വീണ്ടും മുന്നിലെത്തിച്ചു. തുടർന്ന് ഇഞ്ചുറി ടൈമിൽ (98-ാം മിനിറ്റ്) ജാമിന്റൺ കാമ്പാസ് കൂടെ ഗോൾ നേടിയതോടെ കൊളംബിയ 3-1 ന്റെ ആധികാരിക വിജയം ഉറപ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോർച്ചുഗലിനെ ഡിആർ കോംഗോ സമനിലയിൽ തളച്ചിരുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications