ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി-ടോട്ടനം ഫൈനല്‍. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ നാട്ടുകാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍ കടന്നത്. ഇത്തവണ മികച്ച ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും സ്വന്തം തട്ടകത്തില്‍ ചിര വൈരികളായ സിറ്റിക്ക് മുന്നില്‍ യുണൈറ്റഡിന് മുട്ടുമടക്കേണ്ടി വന്നു.
3-5-2 എന്ന വ്യത്യസ്തമായ ഫോര്‍മേഷന്‍ പിന്തുടര്‍ന്ന സിറ്റി 4-3-1-2 ഫോര്‍മേഷനിലാണ് യുണൈറ്റഡ് നേരിട്ടത്. തുടക്കം മുതല്‍ ഇരു ടീമും കരുത്ത് കാട്ടിയതോടെ ഗോള്‍ പിറക്കാന്‍ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടി വന്നു. 50ാം മിനുട്ടിലാണ് സിറ്റി സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നത്. ജോണ്‍ സ്‌റ്റോനിസാണ് സിറ്റിയ്ക്കായി ഗോള്‍ നേടിയത്. 83ാം മിനുട്ടില്‍ ഫെര്‍ണാണ്ടീഞ്ഞോയാണ് സിറ്റിയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്. സ്വന്തം മൈതാനത്ത് യുണൈറ്റഡിന്റെ പേരുകേട്ട താരനിരയ്ക്ക് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു. 61 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ സിറ്റിക്കായി. 11നെതിരേ 12 ഗോള്‍ശ്രമവുമായി ആക്രമണത്തിലും നേരിയ മുന്‍തൂക്കം സിറ്റിക്കായിരുന്നു.
നിലവിലെ ലീഗ് കപ്പ് ചാമ്പ്യന്മാരാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഏഴ് കിരീടമാണ് സിറ്റിയുടെ പേരിലുള്ളത്. ഇത്തവണ കൂടി കിരീട നേടാനായാല്‍ 8 കിരീടവുമായി കൂടുതല്‍ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയവരുടെ പട്ടികയില്‍ ലിവര്‍പൂളിനൊപ്പമെത്താന്‍ സിറ്റിക്കാവും.ഇത്തവണ പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്ത സിറ്റിക്ക് ഈ സീസണില്‍ പിടിച്ചുനില്‍ക്കാന്‍ ലീഗ് കപ്പ് കിരീടം അത്യാവശ്യമാണ്.
അതേ സമയം ബ്രന്റ്‌ഫോര്‍ഡിനെ 2-0ന് തോല്‍പ്പിച്ചാണ് ടോട്ടനം ഫൈനലില്‍ കടന്നത്. 2014-2015 സീസണിലാണ് അവസാനമായി ടോട്ടനം ലീഗ് കപ്പ് ഫൈനലില്‍ കടന്നത്. ഇതിഹാസ പരിശീലകന്‍ ജോസ് മൗറീഞ്ഞോ എത്തിയ ശേഷം ശ്രദ്ധേയ കുതിപ്പ് നടത്താന്‍ ടോട്ടനത്തിന് സാധിക്കുന്നുണ്ട്. 12ാം മിനുട്ടില്‍ മൗസാ സിസോക്കോ,70ാം മിനുട്ടില്‍ സന്‍ ഹ്യൂങ് മിന്‍ എന്നിവരാണ് സെമിയില്‍ ടോട്ടനത്തിനായി വലകുലുക്കിയത്. 54 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 11നെതിരേ 12 ഗോള്‍ശ്രമം നടത്താനും ടോട്ടനത്തിനായി.
അഞ്ചാം കിരീടമാണ് ടോട്ടനം ഇത്തവണ ലക്ഷ്യം വെക്കുന്നത്. 2007-08 സീസണിലാണ് ടോട്ടനം അവസാനമായി ലീഗ് കപ്പ് കിരീടം നേടിയത്. ഫൈനലില്‍ ടോട്ടനവും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ രണ്ട് സൂപ്പര്‍ പരിശീലകരുടെ പോരാട്ടമായി അത് മാറും. പെപ് ഗാര്‍ഡിയോള-ജോസ് മൗറീഞ്ഞോ എന്നീ ഇതിഹാസ പരിശീലകര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കെന്ന് കാത്തിരുന്ന് കാണണം.