മെക്സിക്കോയുടെ മിന്നും പ്രതിരോധതാരം ഡിയഗോ റെയസ് റഷ്യൻ ലോകകപ്പിൽ ഉണ്ടാകില്ല.കാലിന്റെ തുടയ്‌ക്കേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് താരത്തിന് ലോകകപ്പ് നഷ്ട്ടമാകുന്നത്.ലോകകപ്പ് കൊടിയേറാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് താരം ടീമിൽ നിന്ന് പിൻവാങ്ങിയത്.പോർട്ടോയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബ്ബായ എസ്പാനിയോളിന് വേണ്ടിയാണ് റെയസ് കളിക്കുന്നത്. കഴിഞ്ഞമാസം നടന്ന അവസാന ലീഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത് പരിക്ക് ഭേദമായി ഫിറ്റ്നസ് വീണ്ടെടുക്കാൻ ഇനിയും സമയമെടുക്കുമെന്ന് വ്യക്തമായതോടെയാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത്.റെയസിന് പകരം ഇരുപത്തിരണ്ടുകാരനായ എറിക്ക് ഗുട്ടിറെസിനെയാണ് മെക്സിക്കോ ടീമിൽ ഉൾപ്പെടുത്തിരിക്കുന്നത്.
ഒരേ നേരം സെന്റർ ബാക്ക് പൊസിഷനിലും ഡിഫെൻസിവ് മിഡ്‌ഫീൽഡറായും മികവ് പുലർത്താൻ കഴിവുള്ള താരമാണ് റെയസ്.സീനിയർ താരം റാഫേൽ മാർക്വെസിനൊപ്പം ഒരു കടുത്ത പ്രതിരോധ നിരതന്നെ തീർക്കുമെന്നായിരുന്നു ആരാധകർ കരുതിയത്.എന്നാൽ താരത്തിന്റെ പിന്മാറ്റത്തോടെ മെക്സിക്കോയുടെ പ്രതിരോധം വലിയ ആശങ്കയിലാണ്. റെയസിന് പകരക്കാരനായി ടീമിലെത്തിച്ച താരത്തിന് അധികം ദേശിയ മത്സരങ്ങൾ കളിച്ച് പരിചയമില്ലെന്നതും ടീമിന് വലിയ തിരിച്ചടിയാണ്.
മെക്സിക്കൻ ക്ലബ്ബായ അമെരിക്ക എഫ് സിക്കുവേണ്ടി കളിച്ചു തുടങ്ങിയ റെയസ് 2013 ൽ പോർച്ചുഗീസിലെ മികച്ച ക്ലബായ എഫ് സി പോർട്ടോയിലേക്കെത്തി.പോർട്ടോയ്ക്കുവേണ്ടി 53 ലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള റെയസ് തുടർന്ന് ലോൺ അടിസ്ഥാനത്തിൽ സ്പാനിഷ് ക്ലബ്ബുകളിലേക്ക് ചേക്കേറി.