സാന്റിയാഗോ: കോപ്പ അമേരിക്കയില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിന് ആദ്യ തോല്‍വി. രണ്ടാം മത്സരത്തില്‍ കൊളംബിയയാണ് ബ്രസീലിനെ അട്ടിമറിച്ചത്.
ഒരു ഗോള്‍ പോലും നേടാനാകാതെ നെയ്മറും കൂട്ടരും കുഴയുന്ന കാഴ്ചയായിരുന്നു കോപ്പയില്‍ കണ്ടത്. കൊളംബിയ ഏക പക്ഷീയമായ ഒരു ഗോളിന് കാനറികളെ തകര്‍ത്തെറിഞ്ഞു.

36-ാം മിനിട്ടില്‍ കൊളംബിയന്‍ താരം ജെ മുറില്ലോയുടെ ബൂട്ടില്‍ നിന്നാണ് വിജയ ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമില്‍ നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയത് തുടര്‍ന്നുള്ള മത്സരങ്ങളിലും ബ്രസീലിന് തിരിച്ചടിയാകും.
ബ്രസീലിന് ഈ മത്സരം യാര്‍ത്ഥത്തില്‍ വൈകാരികം തന്നെ ആയിരുന്നു. കാനറികളുടെ ലോകകപ്പ് സ്വപ്‌നങ്ങളെ കെടുത്തിക്കളഞ്ഞ് നെയ്മറിനെ പരിക്കിന്റെ പിടിയിലാക്കിയ സുനിഗയേയും സംഘത്തേയും ഏത് വിധേനയം തോല്‍പിയ്ക്കാന്‍ അവര്‍ പദ്ധതികളൊരുക്കിയിരുന്നു.
ആദ്യമത്സരത്തില്‍ പെറുവിനെതിരെ വിജയം നേടിയ ആത്മവിശ്വാസത്തിലായിരുന്നു ബ്രസീല്‍. എന്നാല്‍ കൊളംബിയയാകട്ടെ ആദ്യ മത്സരം തോറ്റതിന്റെ നിരാശ തീര്‍ക്കാന്‍ തയ്യാറായിത്തന്നെ ഇറങ്ങിയതായിരുന്നു. സുനിഗയും റോഡ്രിഗസും മുറില്ലോയും അടയങ്ങിയ താരനിരയെ തളയ്ക്കാന്‍ പെരുമയാര്‍ന്ന ബ്രസീലിയന്‍ ഫുട്‌ബോളിന് കഴിയാതെ പോയി.
കളി അവസാനിക്കാറായപ്പോള്‍ ഫുട്‌ബോളിന്റെ ആത്മാവ് നഷ്ടപ്പെടുത്തും വിധം ഇരു ടീമുകളും തമ്മിലുണ്ടായ ഉരസ്സല്‍ അക്ഷരാര്‍ത്ഥത്തില്‍ കളിയുടെ ശോഭ കെടുത്തുന്നതായിരുന്നു. ഇതേ തടുര്‍ന്നാണ് നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയത്. കൊളംബിയയുടെ കാര്‍ലോസ് ബക്കയ്ക്കും ചുവപ്പ് കണ്ട് പുറത്ത് പോകേണ്ടി വന്നു.