ബര്‍ലിന്‍: ഫുട്‌ബോള്‍ ചരിത്രത്തിലെ അത്യപൂര്‍വമായ ഒരു സംഭവത്തിനാണ് കഴിഞ്ഞദിവസം ജര്‍മന്‍ ബുണ്ടസ് ലീഗ സെക്കന്‍ ഡിവിഷനിലെ ഒരു മത്സരം സാക്ഷിയായത്. ഹോള്‍സ്‌റ്റെയ്ന്‍ കീല്‍, ബോച്ചം ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ 36-ാം മിനിറ്റില്‍ കളിക്കളത്തിന് പുറത്ത് വാമപ്പ് നടത്തുകയായിരുന്ന ഹോള്‍സ്‌റ്റെയ്ന്‍ കീല്‍ താരം മൈക്കിള്‍ ഇബര്‍വെയ്ന്‍ പന്ത് കളിക്കളത്തിനകത്തുവെച്ച് തൊട്ടതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു.
ലീ ജെ സങ് 9-ാം മിനിറ്റില്‍ നേടിയ ഗോളിന് ഹോള്‍സ്‌റ്റെയ്ന്‍ ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു. സമനില നേടാനുള്ള ശ്രമത്തിനിടെ ബോച്ചം താരം സില്‍വേര ഗന്‍വോലയുടെ ഒരു ഷോട്ട് ഗോള്‍പോസ്റ്റിന് അരികില്‍കൂടി പുറത്തേക്ക് പോയി. എന്നാല്‍, ഇവിടെ വാമപ്പ് നടത്തുകയായിരുന്ന ഇബര്‍വെയ്ന്‍ പന്ത് പുറത്തുപോകുന്നതിന് മുന്‍പ് കാല്‍കൊണ്ടു തടുത്തതായി വീഡിയോ റീപ്ലേയില്‍ വ്യക്തമായി.
ഷെയ്ഖ് കമാല്‍ കപ്പ് സെമി; അഞ്ചു ഗോള്‍ ത്രില്ലറില്‍ ഗോകുലം പൊരുതിത്തോറ്റു
വാര്‍ പരിശോധിച്ച റഫറി ടിമോ ഗെരാച്ച് ബോച്ചത്തിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പകരക്കാരായ കളിക്കാര്‍ മത്സരം തടസ്സപ്പെടുത്തിയാല്‍ പെനാല്‍റ്റിയോ ഫ്രീകിക്കോ വിധിക്കാമെന്നാണ് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ നിയമം. ഇബര്‍വെയ്ന്‍ പന്ത് തൊട്ടത് പെനാല്‍റ്റി ബോക്‌സിനകത്തുനിന്നായതിനാല്‍ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. താരത്തിന് മഞ്ഞക്കാര്‍ഡും കാട്ടി.
പെനാല്‍റ്റിയെടുത്ത സില്‍വര്‍ ഗന്‍വോല വലകുലുക്കിയതോടെ ടീം സമനില നേടുകയും ചെയ്തു. അത്യപൂര്‍വ പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്താനായെങ്കിലും ജയം സ്വന്തമാക്കാനായില്ല. ഹോള്‍സ്‌റ്റെയ്ന്‍ താരം ലുക്ക സെറ 52-ാം മിനിറ്റില്‍ നേടിയ ഗോളിന് ടീം ജയിച്ചുകയറി. റഫറിയുടെ തീരുമാനത്തിനെതിരെ സമ്മശ്ര പ്രതികരണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതേസമയം, പകരക്കാരായ കളിക്കാര്‍ക്കുള്ള പാഠമാണിതെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.