മോസ്‌കോ: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ആദ്യമത്സരത്തില്‍ സമനിലയില്‍ കുരുങ്ങിയത് കാരണം റഫറിയുടെ തീരുമാനങ്ങളെന്ന് ബ്രസീല്‍. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഫിഫയെ ചോദ്യം ചെയ്തു. കളിയുടെ രണ്ടാം പകുതിയിലെ രണ്ട് തീരുമാനങ്ങള്‍ ബ്രസീലിന് എതിരായിരുന്നെന്നാണ് പരാതി.
സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ നേടിയത് ബ്രസീല്‍ പ്രതിരോധനിരതാരം മിറാന്‍ഡയെ ഫൗള്‍ ചെയ്തുകൊണ്ടായിരുന്നു. സ്വിറ്റസര്‍ലന്‍ഡ് പെനാല്‍റ്റി ബോക്‌സിനകത്ത് സ്‌ട്രൈക്കര്‍ ജീസസിനെ വീഴ്ത്തിയതും റഫറി കണ്ടില്ലെന്ന് ബ്രസീല്‍ ആരോപിക്കുന്നു. രണ്ടു കാര്യത്തിലും വീഡിയോ പരിശോധനയ്ക്ക് റഫറി തയ്യാറാകാതിരുന്നത് അത്ഭുതകരമാണെന്നും ബ്രസീല്‍ പറയുന്നുണ്ട്.
രണ്ടു സംഭവങ്ങളിലും റഫറിക്ക് തെറ്റുപറ്റി. ഈ ലോകകപ്പ് മുതല്‍ വീഡിയോ പരിശോധന 'വാര്‍' അവതരിപ്പിച്ചിട്ടും തങ്ങളുടെ അപ്പീല്‍ റഫറി പരിഗണിച്ചില്ല. സുതാര്യമായ രീതിയില്‍ റഫറിയിങ് നടത്താനാണ് വാര്‍ കൊണ്ടുവന്നത്. എന്നാല്‍ റഫറി തങ്ങള്‍ക്കെതിരായാണ് നിലകൊണ്ടതെന്നും ബ്രസീല്‍ വ്യക്തമാക്കി. 1978ന് ശേഷം ആദ്യമായാണ് ബ്രസീല്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയം നേടാതിരുന്നത്. ഇത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയതോടെ റഫറിക്കെതിരെ കോണ്‍ഫെഡറേഷന്‍ രംഗത്തെത്തുകയായിരുന്നു.