മോസ്‌കോ: ഫുട്‌ബോള്‍ ലോകത്ത് മിന്നിത്തിളങ്ങുന്ന പല സൂപ്പര്‍ താരങ്ങളുടെയും ബാല്യം കൊടിയ ദാരിദ്രത്തിന്റെയും പട്ടിണിയുടേതുമൊക്കെയാണെന്ന് പലപ്പോഴും മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ബെല്‍ജിയത്തിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും സ്‌ട്രൈക്കറായ റൊമേലു ലുക്കാക്കുവും തന്റെ ബാല്യത്തെക്കുറിച്ചുള്ള കണ്ണീരോര്‍മകള്‍ പങ്കുവെക്കുകയാണ്.
ഒരു കാലത്ത് ഭക്ഷണം പോലും ഇല്ലാത്ത സാഹചര്യം വീട്ടിലുണ്ടായിരുന്നെന്ന് ലോകകപ്പിന് മുന്നോടിയായുള്ള അഭിമുഖത്തില്‍ ലുക്കാക്കു വെളിപ്പെടുത്തി. പിതാവ് അറിയപ്പെടുന്ന ഫുട്‌ബോളറായിരുന്നെങ്കിലും കരിയറിന്റെ അവസാനമായതോടെ വീട്ടില്‍ കൊടിയ ദാരിദ്ര്യവും പട്ടിണിയുമായിരുന്നു. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് താന്‍ ഇതുവരെ എത്തിയതെന്നും താരം പറഞ്ഞു.
ദാരിദ്ര്യത്തെ തുടര്‍ന്ന് വീട്ടില്‍ എല്ലാം നേരവും പാലും റൊട്ടിയുമായിരുന്നു ഭക്ഷണം. തങ്ങളെ അറിയുന്നവരില്‍ നിന്നും അമ്മ കടം വാങ്ങിക്കുന്നതാണ് ഇവ. ദാരിദ്ര്യം കടുത്തപ്പോള്‍ പാലില്‍ വെള്ളം ചേര്‍ത്ത് അമ്മ നല്‍കുന്നത് താന്‍ കണ്ടിരുന്നു. പണമടക്കാനില്ലാത്തതിനാല്‍ കേബിള്‍ കട്ട് ചെയ്തു. വൈദ്യുതി ഇല്ലാത്തതിനാല്‍ കടുത്ത ദുരിതമാണ് അനുഭവിച്ചതെന്നും അഭിമുഖത്തില്‍ വികാരഭരിതനായി ലുക്കാക്കു പറയുന്നുണ്ട്.
ഫുട്‌ബോള്‍ കളിച്ച് വളരാനായി തനിക്കൊരു ബൂട്ടുപോലും ഉണ്ടായിരുന്നില്ല. പിതാവിന്റെ ബൂട്ട് ഉപയോഗിച്ചാണ് കൗമാരകാലത്ത് കളിച്ചിരുന്നത്. ദാരിദ്രത്തില്‍ കരകയറാന്‍ എന്താണ് വേണ്ടതെന്ന് തനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഒരുനാള്‍ തനിക്ക് കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഉണ്ടായി. പ്രതീക്ഷിച്ചതുപോലെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തനിക്കൊരു കാലമുണ്ടായെന്നും ഇപ്പോള്‍ ജീവിതം നന്നായി പോകുന്നുണ്ടെന്നും ലുക്കാക്കു പറഞ്ഞു.