തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനിറങ്ങുന്ന സിദാനും റയൽ മാഡ്രിഡിനും വിലങ്ങുതടിയായി നിൽക്കുന്നത് പതിമൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം ചാമ്പ്യൻസ് ലീഗ് കിരീടം ആൻഫീൽഡിലെത്തിക്കാൻ ശ്രമിക്കുന്ന ജർഗൺ ക്ലോപ്പിന്റെ ചുണകുട്ടികളാണ്.എന്നാൽ എന്ത് വിലകൊടുത്തും ലിവർപൂളിനെ തോൽപിക്കണം എന്നാണ് മുൻ റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ഡേവിഡ് ബെക്കാമിന്റെ അപേക്ഷ.ചാമ്പ്യൻസ് ലീഗ് ഫൈനലിനു മുന്നോടിയായുള്ള പ്രത്യേക അഭിമുഖത്തിലാണ് ബെക്കാം സിദാനോട് അപേക്ഷിച്ചത്.
2003 മുതൽ 2006 വരെ സിദാനൊപ്പം റയൽ മാഡ്രിഡിൽ കളിച്ചിട്ടുണ്ട് ഡേവിഡ് ബെക്കാം.ബെക്കാം യുണൈറ്റഡിൽ കളിക്കുന്ന കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഖ്യ ശത്രുക്കളായിരുന്നു ലിവർപൂൾ.അതുകൊണ്ടുതന്നെയായിരിക്കും ചിരവൈരികളെ എന്ത് വിലകൊടുത്തും തോൽപ്പിക്കണമെന്ന് ബെക്കാം സിദാനോട് അപേക്ഷിച്ചതും.റയൽ മാഡ്രിഡിന്റെ കളിക്കാരൻ എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും കുറെ നേട്ടങ്ങൾ സ്വന്തമാക്കി കഴിഞ്ഞു സിദാൻ അതുകൊണ്ടുതന്നെ നിഷ്‌പ്രയാസം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവര്പൂളിനെ തോൽപ്പിക്കാൻ സിദാനും കൂട്ടർക്കും കഴിയും;ബെക്കാം അഭിമുഖത്തിൽ പറഞ്ഞു.
ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 12.15 നാണ് ലിവർപൂൾ റയൽ മാഡ്രിഡ് കലാശപ്പോരാട്ടം.യുക്രൈന്റെ തലസ്ഥാനമായ കീവിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.ഏകദേശം എഴുപത്തിനായിരത്തോളം കാണികളെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റേഡിയമാണ് ഒളിമ്പിക് സ്റ്റേഡിയം.