അല്‍ റയാന്‍: ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന്. മെക്‌സിക്കോ ടൈഗേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബയേണ്‍ കിരീടത്തില്‍ മുത്തമിട്ടത്. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണെ വിറപ്പിക്കുന്ന പ്രകടനം മെക്‌സിക്കോ ക്ലബ്ബ് പുറത്തെടുത്തെങ്കിലും വിജയ ഭാഗ്യം ബയേണിനൊപ്പം നിന്നു. 18ാം മിനുട്ടില്‍ ജോഷ്വാ കിമ്മിച്ചിലൂടെ ബയേണ്‍ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡ് വിധിച്ചു.
59ാം മിനുട്ടില്‍ ബെഞ്ചമിന്‍ പവാര്‍ഡാണ് ബയേണ്‍ മ്യൂണിക്കിന്റെ വിജയ ഗോള്‍ നേടിയത്. ലെവന്‍ഡോസ്‌കിയുടെ അസിസ്റ്റിലായിരുന്നു ഗോള്‍ നേട്ടം. 55 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ബയേണ്‍ 3നെതിരേ 19 ഗോള്‍ശ്രമം നടത്തി ആക്രമണത്തിലും കരുത്ത് കാട്ടിയാണ് കിരീടം സ്വന്തമാക്കിയത്. ബയേണിന്റെ രണ്ടാമത്തെ ക്ലബ്ബ് ലോകകപ്പ് കിരീടമാണിത്. നേരത്തെ 2013ലാണ് ബയേണ്‍ ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കിയത്. നാല് കിരീടം നേടിയ റയല്‍ മാഡ്രിഡാണ് ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവും കിരീടം നേടിയ ടീം.
സെമിയില്‍ അല്‍ അഹ്്‌ലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു ബയേണിന്റെ സെമി പ്രവേശനം. പാല്‍മിറാസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ടൈഗേഴ്‌സ് ഫൈനലില്‍ സീറ്റുറപ്പിച്ചത്. ആറ് ക്ലബ്ബുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഡിസംബറില്‍ നടക്കേണ്ട ടൂര്‍ണമെന്റ് കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ് ഫെബ്രുവരിയിലേക്ക് നീണ്ടത്.
ടൂര്‍ണമെന്റിലെ അഡിഡാസ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് സ്വന്തമാക്കിയത്. രണ്ട് ഗോളാണ് അദ്ദേഹം നേടിയത്. ഫൈനലില്‍ നിര്‍ണ്ണായക ഗോളിന് വഴിയൊരുക്കുകയും ചെയ്തു. അഡിഡാസ് സില്‍വര്‍ ബോള്‍ പുരസ്‌കാരം മെക്‌സിക്കോ ടൈഗേഴ്‌സിന്റെ ആന്‍ഡ്രി പിറി ജിഗ്നാക്കും സ്വന്തമാക്കി. സെമി ഫൈനലില്‍ ടീമിന്റെ വിജയ ഗോള്‍ നേടിയത് ജിഗ്നാക്കായിരുന്നു. അഡിഡാസ് ബ്രോണ്‍സ് ബോള്‍ ബയേണ്‍ മ്യൂണിക്കിന്റെ ജോഷ്വാ കിമ്മിച്ചിനാണ് ലഭിച്ചത്. ഫെയര്‍ പ്ലേ അവാര്‍ഡ് ഖത്തറിന്റെ അല്‍ ദുഹൈല്‍ എസ്്‌സിക്ക് ലഭിച്ചു.
ഇംഗ്ലണ്ട് എഫ് എ കപ്പില്‍ ചെല്‍സി ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചു. ബ്രാന്‍സ്ലിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സന്ദര്‍ശകരായെത്തിയാണ് ചെല്‍സിയുടെ ജയം. ലംപാര്‍ഡിന് പകരക്കാരനായി പരിശീലകസ്ഥാനത്ത് എത്തിയ ടുച്ചലിന് കീഴില്‍ ചെല്‍സി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
3-4-3 ഫോര്‍മേഷനില്‍ ഇരു ടീമും കളിച്ച മത്സരത്തിന്റെ 64ാം മിനുട്ടില്‍ താമി അബ്രഹാമാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. 72 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് ചെല്‍സിയാണെങ്കിലും 6നെതിരേ 14 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ ബേണ്‍സ്ലിക്കായിരുന്നു ആധിപത്യം.