ഫ്രാൻസിന്റെ പ്രതിരോധനിര താരവും ആഴ്‌സണലിന്റെ നായകനുമായ ലൗറെന്റ് കോസെയില്‍നിയുടെ പരിക്ക് അതീവ ഗുരുതരം എന്ന് റിപ്പോർട്ട്.അത്ലറ്റികോ മാഡ്രിഡിനെതിരെ യൂറോപ്പാ ലീഗ് മത്സരത്തിനിടെയാണ് താരത്തിന് കാലിൽ പരിക്കേറ്റത്.പരിക്ക് ഗുരുതരമാണെന്നും കാലിൽ ഉടനെ തന്നെ ഓപ്പറേഷൻ വേണ്ടിവരുമെന്നും എകദേശം ആറ് മാസത്തെ വിശ്രമം താരത്തിന് അനിവാര്യമാണെന്നും ഫ്രാൻസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.ഇതോടെ താരം റഷ്യൻ ലോകകപ്പിന് ഫ്രാൻസ് നിരയിൽ ഉണ്ടാകില്ലെന്നുറപ്പായി.ഇനി ഡിസംബെറിൽ മാത്രമേ താരം കളത്തിലേക്ക് തിരിച്ചെത്തുകയുള്ളു.
റഷ്യൻ ലോകകപ്പോടെ താൻ അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്ന് നേരത്തെ കോസെയില്‍നി അറിയിച്ചിരുന്നു.എന്നാൽ താരത്തിന്റെ ഗുരുതര പരിക്ക് വിരമിക്കലിനുമേൽ കരിനിഴൽ വീഴ്ത്തിരിക്കുകയാണ്. "ഫ്രാൻസ് ടീമിന് ഇത് വലിയ തിരിച്ചടിയാണ്,അദ്ദേഹം ടീമിന്റെ സീനിയർ താരംകൂടിയാണ് തീർച്ചയായും ഫ്രാൻസിന് ഇത് വലിയ നഷ്ടംതന്നെയാണ്" കോച്ച് ഡിഡിയർ ടെസ്ക്യാമ്പ് അറിയിച്ചു.2016 ലെ യൂറോ കപ്പിൽ ഫ്രാൻസിനെ ഫൈനലുവരെ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് കോസെയില്‍നി.കൂടാതെ 51 അന്താരാഷ്‌ട്ര മൽസരങ്ങൾ കളിച്ച പരിജയ സമ്പത്തും താരത്തിനുണ്ട്.ലോകകപ്പിൽ താരത്തിന്റെ വിടവ് നികത്താനുള്ള ചുമതല ബാഴ്‌സലോണ താരം സാമുവേൽ ഉംറ്റിറ്റിക്കോ റയൽ മാഡ്രിഡ് താരം റാഫേൽ വരനെക്കോ ആയിരിക്കും.
2004 ൽ ഗൈങ്ങാംപ് എന്ന ഫ്രഞ്ച് ക്ലബ്ബിനായി കളിച്ചുതുടങ്ങിയ കോസെയില്‍നി 2009 ൽ മികച്ച ഫ്രഞ്ച് ക്ലബ്ബായ എഫ് സി ലോറിയ്ന്റിലെത്തി.2010 ലാണ് താരം ആഴ്‌സണലിലേക്ക് ചേക്കേറുന്നത്.ആഴ്‌സണലിനായി ഇതുവരെ 238 മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഈ മുപ്പത്തിരണ്ടുകാരൻ.