ജർമൻ ക്ലബ്ബ് ബയേർ ലെവർക്യൂസന്റെ താരമായ ബെണ്ട് ലെനോയെ എമിറേറ്റിസിലെത്തിച്ച് ആഴ്‌സണൽ.താരം ആഴ്‌സണലിൽ എത്തിയ വിവരം ക്ലബ്ബ് തങ്ങളുടെ ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടെങ്കിലും കരാർ കാലാവധിയും കോൺട്രാക്ട് തുകയും ഇതുവരെ ക്ലബ്ബ് പുറത്ത് വിട്ടിട്ടില്ല.
"വരും കാലങ്ങളിൽ പ്രീമിയർ ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നിൽ കളിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.ഗണ്ണേഴ്സിനുവേണ്ടി ഞാൻ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കും ";ലെനോ ട്വിറ്ററിൽ കുറിച്ചു.
"ഏഴ് വർഷത്തോളം ലെവർക്യൂസന്റെ ഒന്നാം നമ്പർ ഗോൾകീപ്പറാണ് ലെനോ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സേവനം ടീമിന് ഏറെ ഗുണം ചെയുമെന്നതിൽ സംശയമില്ല.ഞാൻ അദ്ദേഹത്തെ ഗണ്ണേഴ്‌സ് നിരയിലേക്ക് സ്വാഗതം ചെയുന്നു" ;പരിശീലകൻ ഉനായ് എമറി പറഞ്ഞു.
അതേസമയം താരം ടീമിലെത്തിയെങ്കിലും എത്ര മത്സരങ്ങളിൽ താരത്തിന് കളത്തിൽ ഇറങ്ങാൻ കഴിയുമെന്നത് കണ്ടുതന്നെ അറിയണം.കാരണം വെറ്ററൻ ഗോൾകീപ്പറായ പീറ്റർ ചെക്കും കൊളംബിയയുടെ മിന്നും ഗോൾകീപ്പർ ഡേവിഡ് ഒസ്പീന എന്നിവർ അടക്കിവച്ചിരിക്കുന്ന സ്ഥാനത്തേക്കാണ് ഈ യുവ താരത്തിന്റെ പ്രവേശനം.
കഴിഞ്ഞ സീസണുകളിൽ ലെവർക്യൂസനായി മിന്നും പ്രകടനം കാഴ്ചവച്ചെങ്കിലും ജോച്ചിം ലോയുടെ ലോകകപ്പ് ടീമിൽ ഇടംലഭിച്ചില്ല.ഇരുപത്തിയാറുകാരനായ ലെനോ ജർമൻ ക്ലബ്ബിനായി 230 ലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ആഴ്‌സണലിന് പുതിയ പരിശീലകനായി ഉനായ് എമറി ചുമതലയേറ്റത്തിന് ശേഷം രണ്ടാമത്തെ ഒഫീഷ്യൽ സൈനിങ്ങാണിത്.മുൻപേ യുവന്റസ് പ്രതിരോധനിര താരമായ സ്റ്റീഫൻ ലിഷ്ടെയ്നറെ ആഴ്‌സണൽ ടീമിലെത്തിച്ചിരുന്നു.