ലണ്ടന്‍: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പെന്നറിയപ്പെടുന്ന ഇംഗ്ലീഷ് എഫ്എ കപ്പില്‍ ആഴ്‌സനല്‍ ജേതാക്കളായി. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കലാശപ്പോരില്‍ ചെല്‍സിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ഗണ്ണേഴ്‌സ് വീഴ്ത്തുകയായിരുന്നു. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ആഴ്‌സനലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഇരുപകുതികളിലുമായി ഇരട്ടഗോളുകള്‍ നേടിയ പിയറെ എമെറിക്ക് ഓബമെയാങാണ് ആഴ്‌സനലിന്റെ ഹീറോ. 28, 67 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. അഞ്ചാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസിക്കാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്. എഫ്എ കപ്പ് വിജയത്തോടെ അടുത്ത സീസണിലെ യൂറോപ്പ ലീഗിലേക്കു ആഴ്‌സനല്‍ യോഗ്യത നേടുകയും ചെയ്തു.
ആഴ്‌സനലിന്റെ 14ാമത്തെ എഫ്എ കപ്പ് നേട്ടമാണിത്. ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമും അവര്‍ തന്നെയാണ്. 2017നു ശേഷമുള്ള ആഴ്‌സനലിന്റെ ആദ്യത്തെ എഫ്എ കപ്പ് വിജയം കൂടിയാണിത്. അന്നും ചെല്‍സിയെ 2-1നു വീഴ്ത്തിയായിരുന്നു അവരുടെ കിരീടധാരണം.
ഒന്നാംപകുതി ഇഞ്ചോടിഞ്ച്
ആദ്യപകുതി വളരെയധികം ആവേശകരമായിരുന്നു. ഗോളും മറുഗോളും പെനല്‍റ്റിയും വിഎആറുമെല്ലാം ഒന്നാംപകുതിയില്‍ കണ്ടു. ചെല്‍സിയുടെ തുടക്കം ഗംഭീരമായിരുന്നു. ഫ്രാങ്ക് ലംപാര്‍ഡിന്റെ കുട്ടികള്‍ തുടക്കം മുതല്‍ ഹൈ പ്രെസിങ് ഗെയിമാണ് പുറത്തെടുത്ത്. നാലാം മിനിറ്റില്‍ തന്നെ ആഴ്‌സനല്‍ ഗോളിക്കു ഇടപെടേണ്ടി വരികയും ചെയ്തു. മാസണ്‍ മൗണ്ടിന്റെ ലോങ്‌റേഞ്ചര്‍ മാര്‍ട്ടിനസ് വിഫലമാക്കുകയായിരുന്നു.
തൊട്ടടുത്ത മിനിറ്റില്‍ ചെല്‍സി മുന്നിലെത്തുകയും ചെയ്തു. അതിവേഗ നീക്കത്തിനൊടുവിലായിരുന്നു ക്രിസ്റ്റ്യന്‍ പുലിസിക്കിലൂടെ ബ്ലൂസ് അക്കൗണ്ട് തുറന്നത്. മിന്നല്‍ നീക്കത്തിനൊടുവില്‍ ഇടതുവിങില്‍ നിന്നും മൗണ്ട് ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ ക്രോസ് ജിറൂഡ് ബാക്ക് ഹീല്‍ കൊണ്ട് മറിച്ചു കൊടുത്തപ്പോള്‍ തൊട്ടു പിന്നാലെ ഓടിക്കയറിയ പുലിസിക്ക് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. എഫ്എ കപ്പ് ഫൈനലില്‍ സ്‌കോര്‍ ചെയ്ത ആദ്യത്തെ അമേരിക്കന്‍ താരമായി അദ്ദേഹം മാറുകയും ചെയ്തു.
തുടക്കത്തിലെ ഷോക്കില്‍ നിന്നും പതിയെ കരകയറിയ ആഴ്‌സനല്‍ വൈകാതെ താളംവീണ്ടെടുത്ത് ഒഴുക്കോടെ കളിച്ചു. പാസിങ് ഗെയിം കളിച്ച ഗണ്ണേഴ്‌സിനു മുന്നില്‍ ചെല്‍സി പലപ്പോഴും പന്ത് കിട്ടാതെ ഉഴറി നടക്കുന്നത് കാണാമായിരുന്നു. 25ാ മിനിറ്റില്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ആഴ്‌സനല്‍ ഒപ്പമെത്താതെ പോയത്. മികച്ചൊരു നീക്കത്തിനൊടുവില്‍ ബോക്‌സിന് പുറത്തു നിന്ന്, 27 വാര അകലെ നിന്ന് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളി കബെല്ലാറോയ്ക്ക് നിന്നിടത്ത് നിന്ന് ഇളകാന്‍ പോലും അവസരം ലഭിക്കും മുമ്പ് വലയില്‍ തുളഞ്ഞു കയറി. എന്നാല്‍ ഇത് റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ ആഴ്‌സനല്‍ താരങ്ങളുടെ ആഹ്ലാദം പൊടുന്നനെ നിരാശയില്‍ കലാശിച്ചു.
ഈ നിരാശയ്ക്കു ഒരു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. തൊട്ടടുത്ത മിനിറ്റില്‍ പിയറെ എമെറിക് ഓബമെയാങിലൂടെ ഗണ്ണേഴ്‌സ് സമനില കൈക്കലാക്കി. സ്വന്തം ഹാഫില്‍ നിന്നു നിന്നു ലഭിച്ച ലോങ് ബോളിലെത്താന്‍ ചെല്‍സി ബോക്‌സിലേക്കു പറന്നെത്തിയ ഓബമെയാങിനെ ചെല്‍സി ഡിഫന്‍ഡറും ക്യാപ്റ്റനുമായ സെസാര്‍ അസ്പിലിക്യൂട്ട ഫൗള്‍ ചെയ്യുകയായിരുന്നു. വിഎആറിന്റെ സഹായം തേടിയ ശേഷം റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി. മികച്ചൊരു പെനല്‍റ്റിയിലൂടെ ഓബമെയാങ് ചെല്‍സി വല കുലുക്കുകയും ചെയ്തു.
തുടര്‍ന്നും ആഴ്‌സനല്‍ തന്നെയായിരുന്നു കളി നിയന്ത്രിച്ചത്. പന്തടക്കത്തിലും പാസിങിലും മുന്നേറ്റങ്ങളിലുമെല്ലാം അവര്‍ ചെല്‍സിയെ പിന്നിലാക്കി. കൗണ്ടര്‍ അറ്റാക്കുകളെ ആശ്രയിക്കുകയല്ലാതെ ചെല്‍സിക്കു മുന്നില്‍ മറ്റു വഴികളില്ലായിരുന്നു. എങ്കിലും ആദ്യപകുതിയില്‍ ഇരുടീമുകളും 1-1ന് തന്നെ പിരിയുകയായിരുന്നു.
ഓബയുടെ സൂപ്പര്‍ ഗോളും ചുവപ്പ് കാര്‍ഡും
രണ്ടാം പകുതിയാരംഭിച്ച് നാലാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടിയ, മിന്നുന്ന ഫോമില്‍ കളിച്ചുകൊണ്ടിരുന്ന പുലിസിക്കിനെ ചെല്‍സിക്കു നഷ്ടമായി. കണംകാലിലെ പരിക്കു കാരണം താരത്തിനു കളംവിടേണ്ടി വരികയായിരുന്നു. പകരം പെഡ്രോ ചെല്‍സിയില്‍ തന്റെ അവസാന മല്‍സരം കളിക്കാനിറങ്ങി. ഇരുടീമുകളും ഗോള്‍ദാഹത്തോടെയാണ് രണ്ടാം പകുതിയില്‍ പോരാടിയത്.
ആദ്യ പകുതിയെ അപേക്ഷിച്ച് ചെല്‍സി കൂടുതല്‍ പന്ത് കൈവശം വച്ച് കളിക്കുന്നതാണ് രണ്ടാംപകുതിയില്‍ കണ്ടത്. ലീഡിനായി അവര്‍ ഗണ്ണേഴ്‌സ് ഗോള്‍മുഖത്ത് റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു.
67ാം മിനിറ്റില്‍ ചെല്‍സിയെ ഞെട്ടിച്ചുകൊണ്ട് ഓബമെയാങിന്റെ സൂപ്പര്‍ ഗോൡ ആഴ്‌സനല്‍ ലീഡ് കൈക്കലാക്കി. സ്വന്തം ഹാഫില്‍ നിന്നും ഒറ്റയ്ക്കു പന്തുമായി ചീറിപ്പാഞ്ഞെത്തിയ ബെല്ലാറിനെ ബോക്‌സിനു പുറത്തു വച്ച് ക്രിസ്റ്റ്യന്‍സണ്‍ ഫൗള്‍ ചെയ്തിട്ടു. പന്ത് കിട്ടിയത് ടീമംഗം പെപ്പെയ്ക്ക്. വലതു വിങില്‍ നിന്നും പെപ്പെ പന്ത് ഓബമെയാങിന് നല്‍കി. രണ്ടു ചെല്‍സി താരങ്ങളെ വെട്ടിയൊഴിഞ്ഞ മുന്നോട്ട് കയറിയ ഓബമെയാങ് തടുക്കാനെത്തിയ ചെല്‍സി ഗോളിക്കു മുകളിലൂടെ പന്ത് ഒഴിഞ്ഞ വലയിലേക്കു ചിപ്പ് ചെയ്തിടുകയായിരുന്നു.
73ാം മിനിറ്റില്‍ ചെല്‍സിയുടെ സമനില പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു കൊവാസിച്ച് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തായതോടെ അവരുടെ അംഗബലം പത്തായി കുറഞ്ഞു. അതിനു ശേഷം കളിയില്‍ ഇരുടീമുകളുടെ ഭാഗത്തു നിന്നും ആവേശകരമായ മുന്നേറ്റങ്ങളൊന്നും കണ്ടില്ല.