മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ കാര്യങ്ങള്‍ അര്‍ജന്റീനയ്ക്ക് അനുകൂലമല്ല. ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോട് സമനില നേരിടേണ്ടിവന്ന ടീം പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുമോ എന്ന ഭയം ആരാധകര്‍ക്കുണ്ട്. വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.30 ന് നടക്കുന്ന അര്‍ജന്റീന ക്രൊയേഷ്യ മത്സരം ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിധിയെഴുതിയേക്കും. നിഷ്നി നോവ്ഗൊരോഡ് സ്റ്റേഡിയത്തിലാണ് നിര്‍ണായക മത്സരം.
ആദ്യ കളിയില്‍ ഐസ്ലന്‍ഡിനോട് സമനില നേടിയതാണ് ഗ്രൂപ്പില്‍ അര്‍ജന്റീനയുടെ സാധ്യതകള്‍ക്ക് വിലങ്ങുതടിയായത്. സൂപ്പര്‍താരം മെസ്സി പെനാല്‍റ്റി പാഴാക്കിയത് സമനിലയുടെ നിരാശ ഇരട്ടിപ്പിക്കുന്നു. ഗ്രൂപ്പ് ഘട്ടം കടക്കാതെ ടീം പുറത്തായാല്‍ മെസ്സിയുടെ കളി ജീവിതത്തിലെ വലിയ ദു:ഖങ്ങളിലൊന്നാകും പെനാല്‍റ്റി നഷ്ടം. അതുകൊണ്ടുതന്നെ നിര്‍ണായക മത്സരത്തില്‍ ടീമിന് ജയത്തില്‍ കുറഞ്ഞതെന്തും പ്രീക്വാര്‍ട്ടര്‍ പ്രവേശനം ദുഷ്കരമാക്കും.
ആദ്യ മത്സരത്തില്‍ നിറംമങ്ങിപ്പോയവരെ പുറത്തിരുത്തിയാകും അര്‍ജന്റീന ജയത്തിനായി ഇറങ്ങുക. മെസ്സിയും അഗ്യൂറോയുമാകും മുന്നേറ്റത്തില്‍ കരുത്താകുക. ഡി മരിയയ്ക്കു പകരം യുവ സ്ട്രൈക്കര്‍ ക്രിസ്ത്യന്‍ പാവോണും മധ്യനിരയില്‍ ലൂക്കാസ് ബിഗ്ലിയയ്ക്കു പകരം ജിയോവാനി ലോ സെല്‍സോയും ഇറങ്ങിയേക്കും.
നൈജീരിയയ്ക്കെതിരായ ആദ്യ കളിയില്‍ ജയിച്ചതിനാല്‍ അര്‍ജന്റീനയ്ക്കെതിരെ സമനിലയും ക്രൊയേഷ്യയ്ക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നല്‍കും. അതേസമയം, ഐസ്ലന്ഡിനെ പോലെ ഒരു പ്രതിരോധ കോട്ട കെട്ടാന്‍ അവര്‍ തയ്യാറായേക്കില്ല. ലൂക്കാ മോഡ്രിച്ച്, ഇവാന് റാകിടിച്ച്, മത്തിയോ കൊവാസിച്ച് എന്നിവരടങ്ങുന്ന മധ്യനിര ലോകത്തിലെ ഏറ്റവും മികച്ചതാണ്. അര്‍ജന്റീനയുടെ ആക്രമണവും ക്രൊയേഷ്യയുടെ പ്രത്യാക്രമണവും കൊണ്ട് മത്സരം ആവേശകരമാകുമെന്നുറപ്പാണ്. അര്‍ജന്റീനയ്ക്ക് മേല്‍ക്കൈ ലഭിക്കുമെങ്കിലും മത്സരം സമനിലയിലാകുമെന്നാണ് പ്രവചനം.