ആദ്യം നാണക്കേട്, പിന്നീട് റെക്കോർഡുകളുടെ പെരുമഴ! ഒരൊറ്റ മത്സരത്തിൽ മെസി കീഴടക്കിയത് കൈ നിറയെ റെക്കോർഡുകൾ
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയക്കെതിരെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിക്ക് റെക്കോർഡുകളുടെ പൂരം. മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ ഒട്ടനവധി ചരിത്രനേട്ടങ്ങളാണ് മെസ്സി സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. ഈ മത്സരത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് (16 ഗോളുകൾ) മെസ്സി മറികടന്നു.
മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മെസ്സി പുറത്തേക്ക് അടിച്ചു കളഞ്ഞിരുന്നു. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റി കിക്കുകൾ എടുക്കുന്ന താരമെന്ന (8 എണ്ണം) റെക്കോർഡിനൊപ്പം ഏറ്റവും കൂടുതൽ പെനാൽറ്റികൾ പാഴാക്കുന്ന കളിക്കാരനെന്ന (3 എണ്ണം) അനാവശ്യ റെക്കോർഡും മെസ്സിയുടെ പേരിലായി. ഈ ലോകകപ്പിൽ പെനാൽറ്റി നഷ്ടമാക്കുന്ന ആദ്യ താരവും മെസ്സിയാണ്.

എന്നാൽ 38-ാം മിനിറ്റിൽ മനോഹരമായ ഒരു ഫീൽഡ് ഗോളിലൂടെ മെസ്സി ഈ പിഴവിന് പ്രായശ്ചിത്തം ചെയ്തു. ഫാകുണ്ടോ മെദീനയുടെ പാസിൽ നിന്ന് പന്ത് വലയിലാക്കിയ മെസ്സി തന്റെ ലോകകപ്പ് കരിയറിലെ 17-ാം ഗോൾ തികച്ചാണ് ക്ലോസെയെ മറികടന്നത്. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഒരു ഗോൾ കൂടി നേടിയതോടെ ലോകകപ്പിലെ മെസ്സിയുടെ ആകെ ഗോൾ സമ്പാദ്യം 18 ആയി ഉയർന്നു.
ഗിന്നസ് റെക്കോർഡുകളുടെ പെരുമഴ!
തുടർച്ചയായ ആറ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരമെന്ന ബഹുമതിയും (ജസ്റ്റ് ഫോണ്ടെയ്ൻ, ജെയർസീഞ്ഞോ എന്നിവർക്കൊപ്പം) മെസ്സി സ്വന്തമാക്കി. മത്സരത്തിന് പിന്നാലെ ലയണൽ മെസ്സി ഇന്ന് തകർത്ത ലോക റെക്കോർഡുകളുടെ പട്ടിക ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ടു:
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം: 18 ഗോളുകൾ.
ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരം: 28 മത്സരങ്ങൾ.
ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരം: 18 മത്സരങ്ങൾ.
ഇതിനുപുറമെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മിനിറ്റുകൾ കളിച്ച താരമെന്ന റെക്കോർഡും മെസ്സി പുതുക്കി. നിലവിൽ 74 ചാൻസുകൾ സൃഷ്ടിച്ച മെസ്സി ഈ പട്ടികയിൽ ഡീഗോ മറഡോണയെയും (71) പിന്നിലാക്കി ഒന്നാമതാണ്. ഇനി ഒരൊറ്റ അസിസ്റ്റ് കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ ഡിഡിയുടെ റെക്കോർഡും അർജന്റീനൻ നായകന് തകർക്കാൻ സാധിക്കും.
മത്സരത്തിൽ മെസിയുടെ ഒരു ഗോളിൽ അർജന്റീന ആധിപത്യം സൃഷ്ടിച്ചിരുന്നു. രണ്ടാം പകുതിയിൽ റാൾഫ് റാഗ്നിക്കിന്റെ ഓസ്ട്രിയ കടുത്ത പ്രെസിങ് ഗെയിമിലൂടെ അർജന്റീനയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. എന്നാൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (95-ാം മിനിറ്റ്) ഓസ്ട്രിയൻ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി നടത്തിയ ഒരു പ്രത്യാക്രമണത്തിനൊടുവിൽ മെസ്സി തന്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ലോകകപ്പിൽ മെസ്സിയുടെ ആകെ ഗോൾ സമ്പാദ്യം ഇതോടെ 18 ആയി ഉയർന്നു. ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക് നേടിയ മെസ്സി, നിലവിൽ 5 ഗോളുകളോടെ ഗോൾഡൻ ബൂട്ട് റേസിലും മുന്നിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അർജന്റീനയുടെ അവസാന മത്സരം ജോർദാനെതിരെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications