സ്‌പെയിനെ പൂട്ടി 40-കാരൻ വോസിഞ്ഞ; ഒറ്റരാത്രികൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒഴുകിയെത്തിയത് 50 ലക്ഷം ഫോളോവേഴ്‌സ്!
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലേക്ക് ഒരു പുതിയ അത്ഭുതഗാഥ കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. ലോകകപ്പ് ഗ്രൂപ്പ് എച്ചിൽ കരുത്തരായ സ്‌പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപോ വെർദെ എന്ന കൊച്ചു രാജ്യം ചരിത്രം കുറിച്ചപ്പോൾ, ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്നത് അവരുടെ നാൽപ്പതുകാരനായ ക്യാപ്റ്റനും ഗോൾകീപ്പറുമായ വോസിഞ്ഞ ആണ്. മത്സരത്തിലുടനീളം സ്പാനിഷ് പട നടത്തിയ തകർപ്പൻ ആക്രമണങ്ങളെ കോട്ടപോലെ കാത്ത വോസിഞ്ഞ, കളിയിലെ മികച്ച താരമായി മാറിയത് ഒറ്റ രാത്രികൊണ്ടാണ്.
യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ കളിച്ച് പരിചയമില്ലാത്ത, പോർച്ചുഗലിലെ ഷാവേസ് എന്ന ക്ലബ്ബിന്റെ ഗോൾവല കാക്കുന്ന ജോസിമാർ ജോസ് എവോറ ഡയസ് എന്ന വോസിഞ്ഞയുടെ ആദ്യ ലോകകപ്പ് മത്സരമായിരുന്നു ഇത്. തന്റെ 40-ാം വയസ്സിൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചതോടെ, ലോകകപ്പ് ചരിത്രത്തിൽ അരങ്ങേറുന്ന പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോർഡും വോസിഞ്ഞ സ്വന്തമാക്കി. 2018-ൽ 45-ാം വയസ്സിൽ കളിച്ച ഈജിപ്തിന്റെ എസ്സാം എൽ ഹദരി മാത്രമാണ് ഈ പട്ടികയിൽ വോസിഞ്ഞയ്ക്ക് മുന്നിലുള്ളത്.

സ്‌പെയിനെ നിഷ്പ്രഭമാക്കിയ 7 സേവുകൾ
മത്സരത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും സ്‌പെയിൻ തന്നെയായിരുന്നു മുന്നിൽ. എന്നാൽ കേപ് വെർദെയുടെ പെനാൽറ്റി ബോക്സിനുള്ളിൽ വോസിഞ്ഞയുടെ അസാമാന്യമായ കൃത്യതയും ശാന്തതയും സ്പാനിഷ് മുന്നേറ്റങ്ങളുടെ മൂർച്ച കുറച്ചു. മത്സരത്തിൽ ആകെ 7 തകർപ്പൻ സേവുകളാണ് ഈ വെറ്ററൻ ഗോൾകീപ്പർ നടത്തിയത്.
ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ഫെറാൻ ടോറസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി തെറിച്ചതിന് പിന്നാലെ മിഖേൽ ഒയാർസബാൽ നടത്തിയ ഹെഡ്ഡർ വോസിഞ്ഞ അവിശ്വസനീയമാംവിധം തട്ടിയകറ്റി. രണ്ടാം പകുതിയിൽ സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ തന്റെ സൂപ്പർ താരം ലമീൻ യമാലിനെ കളത്തിലിറക്കിയെങ്കിലും വോസിഞ്ഞയുടെ പ്രതിരോധക്കോട്ട തകർക്കാൻ സ്പെയിനായില്ല. കേപ് വെർദെയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായാണ് ഈ സമനില കണക്കാക്കപ്പെടുന്നത്.
സോഷ്യൽ മീഡിയയിലെ വോസിഞ്ഞ തരംഗം
മൈതാനത്തെ ഈ അവിസ്മരണീയ പ്രകടനം വോസിഞ്ഞയുടെ ജനപ്രീതിയിലും വലിയ മാറ്റമുണ്ടാക്കി. മത്സരത്തിന് മുൻപ് വെറും 50,000 ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന വോസിഞ്ഞയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് മത്സരത്തിന് ശേഷം വെറും മണിക്കൂറുകൾക്കുള്ളിൽ ഒഴുകിയെത്തിയത് 52 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ്. ഒരു സൂപ്പർതാര പദവിയുമില്ലാത്ത, ചെറിയൊരു രാജ്യത്തിൽ നിന്നും വന്ന കളിക്കാരന് ലോകകപ്പ് വേദിയിൽ ലഭിച്ച ഈ വലിയ അംഗീകാരം ഫുട്ബോൾ ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച വോസിഞ്ഞ, വരും മത്സരങ്ങളിലും കേപ് വെർദെയുടെ വലിയ പ്രതീക്ഷയാണ്. ഇരുപത്തി രണ്ടാം തിയതി ഉറുഗ്വായ്ക്കെതിരെയും ഇരുപത്തിയേഴാം തിയതി സൗദി അറേബ്യയ്ക്ക് എതിരെയുമാണ് കേപോ വെർദെയുടെ വരാനിരിക്കുന്ന മത്സരങ്ങൾ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications