ദോഹ: ഏഷ്യന്‍ ചാംപ്യന്‍മാരെ സമനിലയിൽ തളച്ച് ഇന്ത്യ. 2022 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഖത്തര്‍ – ഇന്ത്യ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. സൂപ്പര്‍ താരം സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യ പ്രതിരോധത്തില്‍ ഊന്നിയാണ് ഖത്തറിനെതിരെ പന്തു തട്ടിയത്.
കളി തുടങ്ങി ആദ്യ മിനിട്ടുകളില്‍ നായകന്‍ അല്‍ ഹെയ്‌ദോസിന്റെ നേതൃത്വത്തില്‍ ഖത്തര്‍ ആക്രമണം തുടങ്ങിവെച്ചു. എന്നാല്‍ ഇന്ത്യന്‍ നിരയെ പിന്നില്‍ നിന്നും നയിച്ച ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു ഖത്തറിന്റെ നീക്കങ്ങളെ ധീരമായാണ് നേരിട്ടത്. ഒമാനെതിരെ സംഭവിച്ച പ്രതിരോധ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കളിയിലുടനീളം ഇന്ത്യ ശ്രദ്ധിച്ചു. രാഹുല്‍ ബേകെ, സന്ദേശ് ജിംഗാന്‍, ആദില്‍ ഖാന്‍ ത്രയം ഇന്ത്യന്‍ പാളയത്തില്‍ കളം നിറഞ്ഞത് ഖത്തര്‍ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഇന്ത്യന്‍ ഗോള്‍ വല ചലിപ്പിക്കാന്‍ ഒന്നിലേറെ അസുലഭ നിമിഷങ്ങള്‍ ഖത്തറിന് ലഭിച്ചെങ്കിലും ഫലം കാണാതെ പോയി. 13 ആം മിനിറ്റില്‍ ഇന്ത്യന്‍ താരം മന്താറിന് സംഭവിച്ച പിഴവ് മുതലെടുക്കാന്‍ ഖത്തര്‍ താരം ഹാത്തിമിന് കഴിഞ്ഞില്ല. 19 ആം മിനിറ്റില്‍ വീണ്ടും കിട്ടി ഖത്തറിന് സുവര്‍ണാവസരം. ഗോള്‍ പോസ്റ്റിന് സമീപത്തുകൂടി പോയ പന്തില്‍ കാല്‍ വെയ്ക്കാന്‍ മിഗ്വലിനോ, ആല്‍മോസിനോ സാധിച്ചില്ല.
രണ്ടാം പകുതിയിലാണ് ഇന്ത്യ പോരാട്ട വീര്യം കൂടുതല്‍ പുറത്തെടുത്തത്. അനിരുദ്ധ് ഥാപ്പയും ഉദാന്തയും അബ്ദുള്‍ സഹലും മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചപ്പോള്‍ ഖത്തര്‍ ഗോള്‍ കീപ്പര്‍ അല്‍ ഷീബിന് ഇടവേളകളില്‍ വിയര്‍ക്കേണ്ടി വന്നു. ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്താനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഖത്തര്‍ ഇന്ത്യയ്‌ക്കെതിരെ ബൂട്ടു കെട്ടിയത്. ഇന്ത്യയാകട്ടെ, ഒമാനോടേറ്റ അപ്രതീക്ഷിത തോല്‍വി മുന്‍നിര്‍ത്തി ഖത്തറിനെതിരെ ഇന്ന് കൂടുതല്‍ ജാഗ്രത പുലര്‍ത്തി.
നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 63 ആം സ്ഥാനത്താണ് ഖത്തര്‍. ഇന്ത്യ 103 ആം സ്ഥാനത്തും. 2007 -ല്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ഇന്ത്യ അവസാനമായി ഖത്തറിനെ ഇതിന് മുന്‍പ് നേരിട്ടത്. അന്നു എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ഖത്തര്‍ ഇന്ത്യയെ കീഴടക്കുകയായിരുന്നു.