ബെംഗളൂരു: ഇന്ത്യന്‍ ടീം അംഗങ്ങളുടെ കായികക്ഷമത പരിശോധിക്കാനുള്ള യോ യോ ടെസ്റ്റിൽ സ്റ്റാർ ബാറ്റ്സ്മാൻ യുവരാജ് സിംഗ് വീണ്ടും പരാജയപ്പെട്ടു. നേരത്തെ ശാരീരിക ക്ഷമത പരിശോധിക്കാനായി ടീമുകള്‍ നടത്തിയിരുന്ന ബീപ് ടെസ്റ്റിന്റെ പരിഷ്‌കരിച്ച രൂപമാണ് യോ യോ ടെസ്റ്റ്. ഇതില്‍ മിനിമം 16.1 സ്‌കോര്‍ എങ്കിലും നേടിയാൽ മാത്രമേ ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷന് പരിഗണിക്കൂ. എന്നാൽ 35കാരനായ യുവരാജ് സിംഗിന് ഇതിന്റെ തൊട്ടടുത്തെത്താൻ മാത്രമേ സാധിച്ചിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്.
കായികക്ഷമത പരിശോധിക്കുന്നതിനായി ടീമുകൾ നടത്തിവരുന്ന ഏറ്റവും പുതിയ പരിശോധനാ രീതിയാണ് യോ യോ ടെസ്റ്റ്. രണ്ട് വരികളിലായുള്ള കോണുകൾക്കിടയിലൂടെ ഓടിയെത്തുകയാണ് യോ യോ ടെസ്റ്റിൽ വിജയിക്കാൻ ചെയ്യേണ്ടത്. നേരത്തെ ശ്രീലങ്കയ്ക്കെിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവരാജ് സിംഗിനെ ഒഴിവാക്കാനുള്ള കാരണം യോ യോ ടെസ്റ്റാണ്. ഫോമിലാണെങ്കിലും യോ യോ ടെസ്റ്റ് വിജയിച്ചാലേ ഇന്ത്യൻ ടീമിൽ കളിക്കാൻ പറ്റൂ എന്നത് ഈ ടെസ്റ്റിനെ അപകടകരമാക്കുന്നു.
ചൊവ്വാഴ്ച ബാംഗ്ലുരിലുളള ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് യുവരാജ് സിംഗ് യോ യോ ടെസ്റ്റിന് എത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് യുവി യോ യോ ടെസ്റ്റിൽ പരാജയപ്പെടുന്നത്. എത്ര ഫോമിലാണെങ്കിലും ശാരീരികക്ഷമതയില്ലാത്ത കളിക്കാരെ ടീമിലെടുക്കേണ്ട എന്നാണ് കോച്ച് രവി ശാസ്ത്രിയുടെയും മുഖ്യസെലക്ടർ എം എസ് കെ പ്രസാദിന്റെയും തീരുമാനം. 35 കാരനായ യുവരാജ് സിംഗിന്റെ അന്താരാഷ്ട്ര കരിയർ തന്നെ ഇതോടെ വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.