വിന്‍ഡീസിനെ തകര്‍ത്ത് തുടങ്ങി
വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തകര്‍ത്തായിരുന്നു ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ അക്കൗണ്ട് തുറന്നത്. ആദ്യ ടെസ്റ്റില്‍ 318 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 257 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. 13 വിക്കറ്റുമായി ജസ്പ്രീത് ബുംറയും 11 വിക്കറ്റുകളെടുത്ത ഇഷാന്ത് ശര്‍മയും ഇന്ത്യന്‍ വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. മുഹമ്മദ് ഷമിക്കു ഒമ്പത് വിക്കറ്റുകള്‍ ലഭിച്ചിരുന്നു.
രണ്ടാം ടെസ്റ്റില്‍ ഹനുമാ വിഹാരി ടെസ്റ്റ് കരിയറിലെ കന്നി സെഞ്ച്വറി നേടിയിരുന്നു. രണ്ടു മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 289 റണ്‍സെടുത്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദീ സീരീസുമായി തിരഞ്ഞെടുക്കപ്പെട്ടു. പരമ്പര വിജയത്തോടെ 120 പോയിന്റുമായി ഇന്ത്യ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയെ കീഴടക്കി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ തുടര്‍ന്നു കളിച്ചത്. ഈ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്കയ്ക്കുമേലും ഇന്ത്യ സമ്പൂര്‍ണ വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ ടെസ്റ്റില്‍ ഓപ്പണറായി പ്രൊമോട്ട് ചെയ്യപ്പെട്ട പരമ്പര കൂടിയായിരുന്നു ഇത്.
ആദ്യ ടെസ്റ്റില്‍ രോഹിത് (176, 127) രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടി. മായങ്ക് അഗര്‍വാള്‍ ഡബിള്‍ സെഞ്ച്വ റിയും (215) കുറിച്ചു. 203 റണ്‍സിനായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം.
രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 137 റണ്‍സിനും ഇന്ത്യ ജയിച്ചുകയറി. വിരാട് കോലി പുറത്താവാതെ 254 റണ്‍സെടുത്തപ്പോള്‍ മായങ്ക് 108 റണ്‍സും നേടി. മൂന്നാം ടെസ്റ്റില്‍ രോഹിത്തിന്റെ (212) ഡബിള്‍ സെഞ്ച്വറിയും അജിങ്ക്യ രഹാനെയുടെ (115) സെഞ്ച്വറിയും ഇന്ത്യക്കു ഇന്നിങ്‌സിന്റെയും 202 റണ്‍സിന്റെയും ജയം സമ്മാനിച്ചു. രോഹിത്തായിരുന്നു പരമ്പരയുടെ താരം.
ബംഗ്ലാദേശിനെ തൂത്തുവാരി
ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന അടുത്ത ടെസ്റ്റ് പരമ്പരയും ഇന്ത്യ 2-0നു തൂത്തുവാരി. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 130 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. മായങ്ക് 243 റണ്‍സുമായി ടീമിന്റെ വിജയശില്‍പ്പിയായി മാറി.
രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 46 റണ്‍സിനും ബംഗ്ലാദേശിനെ ഇന്ത്യ കെട്ടുകെട്ടിച്ചു. ഇഷാന്ത് ശര്‍മ ഒമ്പതും ഉമേഷ് യാദവ് എട്ടും വിക്കറ്റുകളെടുത്തു. രണ്ടു ടെസ്റ്റിലായി 12 വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്തായിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്.
ന്യൂസിലാന്‍ഡിനോടു തോറ്റു
തുടര്‍ വിജയങ്ങളുമായി മുന്നേറിയ ഇന്ത്യക്കു പക്ഷെ ന്യൂസിലാന്‍ഡിനെതിരേ പിഴച്ചു. ന്യൂസിലാന്‍ഡില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റുവാങ്ങി.
ആദ്യ ടെസ്ര്‌റില്‍ 10 വിക്കറ്റിനായിരുന്നു കിവികള്‍ കോലിപ്പടയെ നാണംകെടുത്തിയത്. രണ്ടിന്നിങ്‌സുകൡലായി 165, 191 റണ്‍സെടുക്കാനെ ഇന്ത്യക്കായുള്ളൂ. ഒമ്പത് വിക്കറ്റുകളെടുത്ത ടിം സോത്തിയായിരുന്നു ഇന്ത്യയുടെ അന്തകന്‍.
രണ്ടാം ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ നേരിയ ലീഡ് നേടിയെങ്കിലും രണ്ടാമിന്നിങ്‌സില്‍ തകര്‍ന്ന ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തി. 14 വിക്കറ്റുകളെടുത്ത സോത്തിയായിരുന്നു പരമ്പരയുടെ താരം.
ഓസ്‌ട്രേലിയയില്‍ ചരിത്രം കുറിച്ചു
ന്യൂസിലാന്‍ഡിനോടേറ്റ നാണക്കേടിന്റെ ക്ഷീണം ഇന്ത്യ തീര്‍ത്തത് ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ചായിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പര 2-1നായിരുന്നു ഇന്ത്യ പോക്കറ്റിലാക്കിയത്. ആദ്യം നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടലായ 36 റണ്‍സിന് പുറത്തായി നാണംകെട്ട ഇന്ത്യ എട്ടു വിക്കറ്റിന്റെ പരാജയവും ഏറ്റുവാങ്ങിയിരുന്നു.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ എട്ടു വിക്കറ്റ് ജയവുമായി ഇന്ത്യ തിരിച്ചടിച്ചു. ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങിയ കോലിക്കു പകരം അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചത്. 112 റണ്‍സുമായി രഹാനെ വിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു.
സിഡ്‌നിയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസിന് വിജയസാധ്യതയുണ്ടായിരുന്നെങ്കിലും ഇന്ത്യ സമനില പൊരുതി നേടി. ഇതോടെ ഗാബയിലെ നാലാം ടെസ്റ്റ് നിര്‍ണായകമായി. 327 റണ്‍സിന്റെ വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തില്‍ ചേസ് ചെയ്തു ജയിച്ച് ഇന്ത്യ ചരിത്രം കുറിച്ചു. പരമ്പര നേടിയെങ്കിലും ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പായിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ അടുത്ത പരമ്പര കൂടി ഇന്ത്യക്കു ജയിക്കണമായിരുന്നു.
ഇംഗ്ലണ്ടിനെയും കെട്ടുകെട്ടിച്ചു
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കു 227 റണ്‍സിന്റെ വമ്പന്‍ തോല്‍വിയേറ്റു വാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ജയിച്ച് ഇന്ത്യ 3-1ന്റെ നേട്ടവുമായി ഫൈനലിലേക്കു മാര്‍ച്ച് ചെയ്യുകയായിരുന്നു.
രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ വമ്പന്‍ ജയവുമായിട്ടാണ് ഇന്ത്യ പരമ്പരയിലേക്കു തിരിച്ചുവന്നത്. മൂന്നാം ടെസ്റ്റ് പകലും രാത്രിയുമായിട്ടായിരുന്നു. 10 വിക്കറ്റ് ജയവുമായി ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളഞ്ഞു. നാലാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 25 റണ്‍സിനും ഇന്ത്യ വെന്നിക്കൊടി പാറിക്കുകയായിരുന്നു. നാലു ടെസ്റ്റുകളില്‍ നിന്നും 32 വിക്കറ്റുകള്‍ കൊയ്യുന്നതിനൊപ്പം ഒരു സെഞ്ച്വറിയും നേടിയ ആര്‍ അശ്വിനായിരുന്നു പരമ്പരയുടെ താരം.