ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ കിരീടം ഇത്തവണ എന്തുവില കൊടുത്തും നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഓസീസ് പടയെ നേരിടുന്നത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന കരുത്തന്മാരുടെ ടീമിനെ മറികടക്കുക എന്നത് രോഹിത്തിന്റെ ടീമിനെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരിക്കില്ല.
ഓസ്‌ട്രേലിയയുടെ ലൈനപ്പിലെ ശക്തിയും, വലിയ മത്സരങ്ങള്‍ ജയിക്കാനുള്ള അനുഭവസമ്പത്തും ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്. ഇന്ത്യയുടെ വിജയത്തിന്റെ പ്രതീക്ഷകള്‍ വലിയൊരു പങ്കും ആശ്രയിച്ചിരിക്കുന്നത് ചേതേശ്വര്‍ പൂജാരയുടെ തോളിലാണ്. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തന് ആ വിശ്വാസം കാക്കാനാകുമോ എന്നാണ് കണ്ടറിയേണ്ടത്.

കളി നടക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ ചേതേശ്വര്‍ പൂജാരയോളം അടുത്തറിയുന്ന മറ്റൊരു ഇന്ത്യന്‍ താരമില്ല. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്ന ഏക ഇന്ത്യന്‍ ബാറ്ററാണ് പൂജാര. കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത് പൂജാരയുടെ ആത്മവിശ്വസം ഉയര്‍ത്തുമെന്നുറപ്പാണ്. കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിന്റെ താരമാണ് പൂജാര. പോയ വര്‍ഷമാണ് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഡിവിഷന്‍ ടുവിലെ ടീം പൂജാരയെ ടീമിലെത്തിക്കുന്നത്. 68.1 ആവറേജില്‍ 545 റണ്‍സാണ് പൂജാര നേടിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടും.
റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള പൂജാരയാണ് ടീമിന്റെ നായകനും. ടീം ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്താണ് നിലവിലുള്ളത്. ഓസീസ് ബൗളിംഗിന്റെ കരുത്ത് സമാനതകളില്ലാത്തതാണെങ്കിലും ഇംഗ്ലണ്ട് സാഹചര്യത്തെക്കുറിച്ച് പൂജാരയ്ക്കുള്ള അറിവ് താരത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നുറപ്പാണ്. പൂജാരയുടെ അനുഭവസമ്പത്ത് ഇന്ത്യന്‍ ടീമിനും ഗുണമായിരിക്കും.
അതുകൊണ്ട് തന്നെ ഓവലിലെ സാഹചര്യത്തോട് സമരസപ്പെടുക എന്നത് പൂജാരയ്ക്ക് വെല്ലുവിളിയാകില്ല. രണ്ട് മാസത്തോളമായി പൂജാര ഇംഗ്ലണ്ടില്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയാണ്. പൂജാരയൊഴികെയുള്ള ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം ഐപിഎല്ലിന്റെ ആവേശപോരില്‍ നിന്നുമാണ് ഓവലില്‍ ടെസ്റ്റ് കളിക്കാനെത്തിയിരിക്കുന്നത്. ഇത്ര പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കുമോ എന്ന് കണ്ടറിയണം.
ഓസ്‌ട്രേലിയ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഇന്ത്യന്‍ വിക്കറ്റും പൂജാരയുടേതാകും. എത്രനേരം വേണമെങ്കിലും യാതൊരു മടുപ്പുമില്ലാതെ ബാറ്റ് ചെയ്യാനുള്ള പൂജാരയുടെ കഴിവ് പലവട്ടം ഓസീസിന് തലവേദന സമ്മാനിച്ചിട്ടുണ്ട്. പൂജാര ക്രീസില്‍ നില്‍ക്കുന്നിടത്തോളം കാലം കളി തങ്ങളുടെ വരുതിയിലാക്കുക നടപടിയാകുന്ന കാര്യമല്ലെന്ന് പാറ്റ് കമ്മിന്‍സിന് വ്യക്തമായി അറിയാം. ഓസ്‌ട്രേലിയയ്‌ക്കെതിരെ സമീപകാലത്ത് ഇന്ത്യ നേടിയ വിജയങ്ങളിലെല്ലാം പൂജാരയുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്.

പൂജാരയ്ക്ക് ഏറ്റവും മികച്ച റെക്കോര്‍ഡുള്ള എതിര്‍ടീമാണ് ഓസ്‌ട്രേലിയ. 24 തവണ ഓസ്‌ട്രേലിയ നേരിട്ടത്തില്‍ നിന്നും 50.8 ആവറേജില്‍ 2033 റണ്‍സാണ് പൂജാര നേടിയിട്ടുള്ളത്. നിലവില്‍ കളിക്കുന്നവരില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും പൂജാരയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഈ ചാമ്പ്യന്‍ഷിപ്പ് വിജയിക്കണമെങ്കില്‍ പൂജാരയുടെ ഫോം വളരെ നിര്‍ണായകമാണ്.
ഓവലിലെ സാഹചര്യങ്ങള്‍ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. പേസിനെ അനുകൂലിക്കുന്ന സാഹചര്യത്തില്‍ കരുത്തുറ്റ പേസ് നിരയുമായി വരുന്ന ഓസ്ട്രേലിയ്ക്ക് ശക്തമായ മുന്‍തൂക്കമുണ്ട്. സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ നാല് പേസർമാരെ കളിപ്പിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ ന്യൂസിലാന്‍ഡിനോട് എട്ട് വിക്കറ്റിന് നഷ്ടപ്പെട്ട കിരീടം ഇത്തവണ എന്ത് വില കൊടുത്തും നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.