കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് എട്ട് വിക്കറ്റിന് തോറ്റ് നഷ്ടപ്പെട്ട ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്ത് വില കൊടുത്തും നേടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്നിറങ്ങും. രണ്ട് വര്‍ഷത്തിനിപ്പുറം ഇന്ത്യയില്‍ മാറ്റങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. മുന്‍നിര താരങ്ങളുടെ പരുക്കടക്കം. എതിരാളികളാണെങ്കില്‍ കരുത്തരില്‍ കരുത്തരായ ഓസ്‌ട്രേലിയയും. പാറ്റ് കമ്മിന്‍സ് നയിക്കുന്ന കംഗാരുക്കള്‍ ശക്തമായ ടീമുമാണ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്.
വലിയ മത്സരങ്ങളില്‍ ജയിക്കാനുള്ള ഓസ്‌ട്രേലിയയുടെ കരുത്ത് പറഞ്ഞറിയേക്കണ്ടതില്ല. ഫൈനല്‍ വിജയങ്ങള്‍ ശീലമാക്കിയവരാണ് ഓസീസുകാര്‍. ഇന്ത്യയാകട്ടെ കൈയകലത്തുള്ള കിരീടം പലവട്ടം കൈവിട്ട് ശീലമുള്ള ടീമും. ജസ്പ്രീത് ബുംറയെന്ന കുന്തമുനയില്ലാതെ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന ഇന്ത്യയ്ക്ക് അവരെ പുറത്താക്കുക അത്ര എളുപ്പമായിരിക്കില്ല.

ശക്തമായ ബൗളിംഗ് നിരയും ബാറ്റിംഗ് നിരയും ഓസ്‌ട്രേലിയ്ക്കുണ്ട്. മുന്‍നിര വീണാലും കളി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുന്ന മധ്യനിരയും ആവശ്യമുള്ളപ്പോള്‍ തങ്ങളുടെ എ ഗെയിം പുറത്തെടുക്കാന്‍ ശേഷിയുള്ള പിന്‍നിരയും കംഗാരുക്കള്‍ക്കുണ്ട്. ഓസീസ് നിരയില്‍ സ്ഥിരതയോടെ കളിക്കുന്ന സ്റ്റീവ് സ്മിത്തും ട്രാവീസ് ഹെഡ്ഡും ഇന്ത്യയ്ക്ക് തലേവദനയാകും. ഒന്നാം നമ്പര്‍ ബാറ്റര്‍ ലബുഷെയ്ന്‍ ആയിരിക്കും ഓസീസ് ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിക്കുക.
എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഏറ്റവും അപകടകാരിയായി കണക്കാക്കുന്നത് മറ്റൊരു താരത്തേയാണ്. ഓസീസ് നിരയിലെ ഇംപാക്ട് പ്ലെയറായി കോലി ചൂണ്ടിക്കാണിക്കുന്നത് ഡേവിഡ് വാര്‍ണറെയാണ്. ഐസിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോലി വാര്‍ണറെക്കുറിച്ച് സംസാരിച്ചത്. അപകടകാരിയായ ബാറ്ററാണ് വാര്‍ണര്‍. എതിരാളികളെ വേദനിപ്പിക്കാനാകും. അതുകൊണ്ട് തന്നെ അത്രയും നേരത്തെ സാധിക്കുമോ അത്രയും നേരത്തെ വാര്‍ണറെ പുറത്താക്കുന്നതാണ് ഇന്ത്യയ്ക്ക് നല്ലതെന്നാണ് കോലി പറയുന്നത്.
''ഇംപാക്ട് പ്ലെയര്‍. താളത്തിലായാല്‍ കളി നമ്മളുടെ വരുതിയില്‍ നിന്നും അതിവേഗം തട്ടിയെടുക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് സാധിക്കും. പെട്ടെന്ന് തന്നെ അവനെ ഔട്ടാക്കിയില്ലെങ്കില്‍ അവന്‍ വേദനിപ്പിക്കും. തന്റെ സോണിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നെ നിര്‍ത്താതെ ബൗണ്ടറികള്‍ പായിക്കാനുള്ള കഴിവുണ്ട് അവന്. ആ ഘട്ടത്തില്‍ അവന്‍ തെറ്റുകള്‍ വരുത്താനുള്ള സാധ്യതയും തീരെയില്ല'' എന്നാണ് വാര്‍ണറെക്കുറിച്ച് കോലി പറഞ്ഞത്.

''എല്ലാ ഫോര്‍മാറ്റിലും ഓസ്‌ട്രേലിയയ്ക്കായി അവന്‍ ഇംപാക്ടുണ്ടാക്കിയിട്ടുണ്ട്. ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്കായി ഗംഭീര ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. വളരെ അപകടകാരി. അവനെ വേഗം തന്നെ പുറത്താക്കേണ്ടി വരും'' എന്നും വാര്‍ണറെക്കുറിച്ച് കോലി പറഞ്ഞു. അതേസമയം വാര്‍ണറെ സംബന്ധിച്ച് ഇത് അവസാന ഇംഗ്ലണ്ട് ടൂറും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമാണ്. തന്റെ വിരമിക്കലിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് വാര്‍ണര്‍. 36-കാരനായ വാര്‍ണര്‍ കരിയര്‍ മികച്ച പ്രകടനത്തോടെ അവസാനിപ്പിക്കാന്‍ തന്നെയാകും ആഗ്രഹിക്കുക. അത് ഇന്ത്യയ്ക്ക് തലവേദനയായേക്കും.
ഇന്ത്യയെ സംബന്ധിച്ച് ഓവലിലെ സാഹചര്യങ്ങള്‍ വെല്ലുവിളിയാണ്. പേസിനെ അനുകൂലിക്കുന്ന സാഹചര്യമാണ് ഓവലിലേത്. ഓസീസ് നിരയാകട്ടെ കരുത്തുള്ള പേസർമാരുള്ളതും. അതിനാല്‍ നാല് പേസർമാരേയും കളിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ ചിലപ്പോള്‍ എത്തിയേക്കും. ബാറ്റിംഗില്‍ മുന്‍നിരയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അനുഭവ സമ്പന്നരായ പൂജാരയും രഹാനെയും ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നു. യുവതാരം ശുഭ്മന്‍ മിന്നും ഫോമിലാണ്. കോലിയും ഫോമിലേക്ക് തിരികെ വന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്.