ചേതേശ്വര്‍ പുജാര (ഇന്ത്യ)
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും പ്രതിസന്ധി ഘട്ടങ്ങളിലെ രക്ഷകനുമായ ചേതേശ്വര്‍ പുജാര ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തേക്കും. നാട്ടിലും വിദേശത്തും നങ്കൂരമിട്ടു കളിക്കുന്ന പുജാര ഇതിനകം പല മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യ അവസാനമായി സതാംപ്റ്റണില്‍ ടെസ്റ്റ് കളിച്ചത് 2018ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു. അന്നു ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടോട്ടലിന്റെ 48 ശതമാനവും പുജാരയുടെ വകയായിരുന്നു. 273 റണ്‍സായിരുന്നു ഇന്ത്യ അന്നു നേടിയത്. പുജാര 257 ബോളില്‍ 132 റണ്‍സോടെ മിന്നി. ഇത്തവണ വീണ്ടും അതേ വേദിയിലെത്തുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും സമാനമായ പ്രകടനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
ഹെന്റി നിക്കോള്‍സ് (ന്യൂസിലാന്‍ഡ്)
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ന്യൂസിലാന്‍ഡ് ടെസ്റ്റ് ടീമിലെ നിര്‍ണായക താരമാണ് ഹെന്റി നിക്കോള്‍സ്. പുജാരയുടെ ന്യൂസിലാന്‍ഡ് വേര്‍ഷനെന്നു വേണമെങ്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാം. 2017 മുതല്‍ ടെസ്റ്റില്‍ 51.29 ശരാശരിയില്‍ 1800ന് മുകളില്‍ റണ്‍സ് നിക്കോള്‍സ് നേടിയിട്ടുണ്ട്. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍ എന്നിവര്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ.
ഫൈനലില്‍ ഇന്ത്യക്കു തുടക്കത്തില്‍ ബ്രേക്ക്ത്രൂ നേടാനായാല്‍ ക്രീസിലെത്തി നിക്കോള്‍സിനു ടീമിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വരാന്‍ കഴിയും. ഇംഗ്ലണ്ടിനെതിരേ സമാപിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ നിക്കോള്‍സ് മൂന്നിങ്‌സുകളില്‍ നിന്നും 105 റണ്‍സെടുത്തിരുന്നു. വില്ല്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ പതറിയപ്പോഴെല്ലാം നിക്കോള്‍സ് രക്ഷകനായി മാറിയിട്ടുണ്ട്.
ശുഭ്മാന്‍ ഗില്‍ (ഇന്ത്യ)
കരിയറില്‍ ഇതുവരെ രണ്ടു ടെസ്റ്റ് പരമ്പരകള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഫൈനലില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്താന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനു കഴിയും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലൂടെയാണ് ഗില്‍ അരങ്ങേറിയത്. ഇന്ത്യ ചരിത്ര വിജയം നേടിയ ഗാബയിലെ നാലാം ടെസ്റ്റില്‍ ഗില്‍ 91 റണ്‍സോടെ തിളങ്ങിയിരുന്നു. പക്ഷെ അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ താരത്തിന് ഈ ഫോം തുടരാനായില്ല. ഏഴു ഇന്നിങ്‌സുകളില്‍ നിന്നു 119 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
ഓസ്‌ട്രേലിയയിലെ പിച്ചില്‍ പിടിച്ചുനിന്ന ഗില്‍ ഇംഗ്ലണ്ടിലും ഇതിനു കഴിയുമെന്ന പ്രതീക്ഷയിലാണ്. ക്രീസിന്റെ മറുവശത്ത് പരിചയസമ്പന്നനായ രോഹിത് ശര്‍മ ഓപ്പണിങ് പങ്കാളിയായി ഉള്ളതിനാല്‍ ഗില്ലിന് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവും. കാരണം കിവീസ് ബൗളര്‍മാര്‍ ഗില്ലിനേക്കാളും രോഹിത്തിന്റെ വിക്കറ്റായിരിക്കും ലക്ഷ്യമിടുക. ഫൈനലിനു മുന്നോടിയായുള്ള ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ അദ്ദേഹം 135 ബോളില്‍ 85 റണ്‍സെടുത്തിരുന്നു.
ഡെവന്‍ കോണ്‍വേ (ന്യൂസിലാന്‍ഡ്)
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ ലോര്‍ഡ്‌സിലെ അരങ്ങേറ്റ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ന്യൂസിലാന്‍ഡിനു വേണ്ടി ഡബിള്‍ സെഞ്ച്വറിയടിച്ച താരമാണ് ഡെവന്‍ കോണ്‍വേ. പുജാരയുടെയും രവീന്ദ്ര ജഡേജയുടെയും കോമ്പിനേഷനെന്നാണ് താരത്തെ കോച്ച് വിശേഷിപ്പിച്ചത്. അതുകൊണ്ടു തന്നെ ഫൈനലില്‍ ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാനെ ഇന്ത്യ ഭയക്കണം. ലോര്‍ഡ്‌സിലെ കന്നി ടെസ്റ്റില്‍ ഡബിളടിച്ച കോണ്‍വേ രണ്ടാം ടെസ്റ്റില്‍ 80 റണ്‍സുമെടുത്തിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 110 മല്‍സരങ്ങളില്‍ നിന്നും 7436 റണ്‍സ് നേടിയിട്ടുള്ള അദ്ദേഹം സീമും സ്വിങുമുള്ള പിച്ചുകളില്‍ ബാറ്റ് ചെയ്യാന്‍ മിടുക്കനാണ്.
ഇന്ത്യക്കെതിരേ ഇതുവരെ കളിച്ചിട്ടില്ലാത്തതിനാല്‍ ഫൈനലില്‍ കോണ്‍വേയ്‌ക്കെതിരേ എന്തു തന്ത്രമായിരിക്കും ഒരുക്കുകയെന്നത് വിരാട് കോലിക്കു തലവേദനയാവും.
റിഷഭ് പന്ത് (ഇന്ത്യ)
ഫൈനലില്‍ റണ്‍വേട്ടക്കാരനാവാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ഇന്ത്യയുടെ ആദം ഗില്‍ക്രിസ്റ്റായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ റിഷഭ് സെഞ്ച്വറിയുമായി മിന്നിയിരുന്നു. 94 ബോളില്‍ പുറത്താവാതെ 121 റണ്‍സാണ് അടിച്ചെടുത്തത്.
ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു അദ്ദേഹത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിന് വഴിയൊരുക്കിയത്. സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്കു സമനിലയും ഗാബയിലെ നാലാം ടെസ്റ്റില്‍ വിജയവും സമ്മാനിക്കുന്നതില്‍ റിഷഭ് നിര്‍ണായക പങ്കുവഹിച്ചു. പിന്നാലെ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ മാച്ച് വിന്നിങ് സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു. അവസാനമായി 2018ല്‍ലായിന്നു റിഷഭ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചത്. അന്നു 114 ബോളില്‍ 146 റണ്‍സ് താരം അടിച്ചെടുക്കുകയും ചെയ്തു.