മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ ഫൈനലിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ന്യൂസീലന്‍ഡും. ഇരു ടീമും ഒന്നിനൊന്നം ശക്തമായ നിരയായതിനാല്‍ ഫൈനല്‍ പോരാട്ടം കടുക്കും. വിരാട് കോലി-കെയ്ന്‍ വില്യംസണ്‍ എന്നീ രണ്ട് നായകന്മാര്‍ തമ്മിലുള്ള ശക്തി പരീക്ഷണം കൂടിയായി കലാശപ്പോരാട്ടം മാറും. ഇരുവരും ഇതുവരെ നായകനെന്ന നിലയില്‍ ഐസിസി ട്രോഫി നേടാത്തതിനാല്‍ വളരെ പ്രാധാന്യത്തോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ കാണുന്നത്.
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. ഇപ്പോഴിതാ കിവീസ് നായകനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍. ഇന്ത്യയില്‍ വിരാട് കോലിക്കുള്ള സ്ഥാനമാണ് ന്യൂസീലന്‍ഡില്‍ കെയ്ന്‍ വില്യംസണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

'ഇന്ത്യക്കാര്‍ക്ക് വിരാട് കോലി എങ്ങനെയാണോ അതുപോലെയാണ് ന്യൂസീലന്‍ഡ്കാര്‍ക്ക് കെയ്ന്‍ വില്യംസണും. ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ളവനും ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ എങ്ങനെ കളിക്കണമെന്ന് മനസിലാക്കുന്നവനും ഇംഗ്ലണ്ടില്‍ തിളങ്ങാനാവും.കൂടാതെ ലേറ്റ് ഷോട്ട് കളിക്കാനും മികവ് വേണം. ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ ഇക്കാര്യങ്ങളൊക്കെയാണ് പ്രകടനത്തില്‍ വ്യത്യാസം കൊണ്ടുവരുന്നത്'-പാര്‍ഥിവ് പറഞ്ഞു.
വില്യംസണ്‍ ആധുനിക ക്രിക്കറ്റില്‍ സാങ്കേതികമായി വളരെ കൃത്യതയോടെ കളിക്കുന്ന താരങ്ങളിലൊരാളാണെന്നും വില്യംസണെ പുറത്താക്കാന്‍ മികച്ച ബൗളിങ് പ്രകടനം തന്നെ വേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'വില്യംസണെ പുറത്താക്കാന്‍ ഏറ്റവും മികച്ച പന്തുകള്‍ തന്നെ എറിയേണ്ടതായുണ്ട്.ഫുട്‌വര്‍ക്കിലും പ്രതിരോധത്തിലും വില്യംസണ്‍ മികച്ചവനാണ്.
ഒറ്റക്കെട്ടായി കളിക്കുന്നു എന്നതാണ് ന്യൂസീലന്‍ഡിന്റെ ശക്തി. എല്ലാ ടീമിലും അവരുടേതായ സൂപ്പര്‍ താരങ്ങളുണ്ടാവും. ന്യൂസീലന്‍ഡിന് അവരുടെ ദൗര്‍ബല്യങ്ങള്‍ നന്നായി അറിയാം.ആരൊക്കെ 40-50 റണ്‍സെടുക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് അവര്‍ക്ക് നന്നായി അറിയാം. ടോം ലാദം,കെയ്ന്‍ വില്യംസണ്‍,റോസ് ടെയ്‌ലര്‍ എന്നിവരെല്ലാം അടങ്ങുന്ന ന്യൂസീലന്‍ഡ് ഒറ്റക്കെട്ടായി കളിക്കുന്നു. അത് വളരെ പ്രധാനപ്പെട്ടതാണെന്നാണ് കരുതുന്നു. ഐസിസി ട്രോഫികളില്‍ മികച്ച പ്രകടനമാണ് അവര്‍ നടത്തുന്നത്'-പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ സംബന്ധിച്ച് ഫൈനലിന് മുമ്പ് മത്സര പരിശീലനം ലഭിക്കുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ചാണ് ന്യൂസീലന്‍ഡ് എത്തുന്നത്. ഇത് കിവീസിന് മുന്‍തൂക്കം നല്‍കും. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരായെത്തുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിലെ സാഹചര്യം എത്ര വേഗം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുവോ അത്രത്തോളം മത്സരഫലത്തെ അത് സ്വാധീനിക്കും. ജൂണ്‍ 18ന് ആണ് ഫൈനല്‍.