സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ മധ്യനിരയ്ക്കായില്ല. രോഹിത് ശര്‍മയും (34) ശുഭ്മാന്‍ ഗില്ലും (28) ചേര്‍ന്ന് ഇന്ത്യക്ക് 62 റണ്‍സ് ഒന്നാം വിക്കറ്റില്‍ സമ്മാനിച്ചു. ചേതേശ്വര്‍ പുജാര (8) നിരാശപ്പെടുത്തിയെങ്കിലും നാലാം വിക്കറ്റിലെ വിരാട് കോലി (44), അജിന്‍ക്യ രഹാനെ (49) കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കി.
രണ്ടാം ദിനം മികച്ച രീതിയില്‍ അവസാനപ്പിച്ച ഇന്ത്യക്ക് മൂന്നാം ദിനം കാലിടറി. തുടക്കത്തിലേ തന്നെ കോലിയേയും അധികം വൈകാതെ റിഷഭ് പന്തിനെയും (4) രഹാനെയേയും നഷ്ടമായി. ഇതില്‍ കോലി-രഹാനെ കൂട്ടുകെട്ട് പൊളിഞ്ഞതാണ് ഇന്ത്യയെ വലിയ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഇപ്പോഴിതാ മികച്ച തുടക്കം കോലിക്കും രഹാനെക്കും മികച്ച തുടക്കം മുതലാക്കാനാവാതെ പോയതാണ് ഇന്ത്യയുടെ വന്‍ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.
'ബാക്ക് ലെങ്ത് പന്തുകള്‍ എറിഞ്ഞ ശേഷം ജാമിസന്‍ എറിഞ്ഞ വേഗത്തിലുള്ള സ്വിങ് ബോള്‍ കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഏറ്റവും നിരാശപ്പെടുത്തിയ പുറത്താകല്‍ രഹാനെയുടേതാണ്. ഇത് ആദ്യമായല്ല ഇത്തരം ഷോര്‍ട്ട് ബോളില്‍ അവന്‍ പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷം ക്രൈസ്റ്റ് ചര്‍ച്ചിലിലും ഇതേ പന്തില്‍ അവന്‍ പുറത്തായിരുന്നു. ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ട് കളിക്കുകയെന്നത് എപ്പോഴും സാഹസികം തന്നെയാണ്. ഒരു ഫീല്‍ഡറെ സ്‌ക്വയര്‍ ലെഗിലേക്ക് മാറ്റിയിട്ടും അത്തരമൊരു ഷോട്ട് അനാവശ്യമായിരുന്നു'- ലക്ഷ്മണ്‍ ടൈംസ് ഓഫ് ഇന്ത്യക്കുവേണ്ടി എഴുതിയ കോളത്തില്‍ വിശദമാക്കി.
ബൗളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യം മനോഹരമായി ചൂഷണം ചെയ്യാന്‍ ന്യൂസീലന്‍ഡിനായി. ഇന്ത്യന്‍ താരങ്ങള്‍ക്ക് അച്ചടക്കമില്ലായിരുന്നു. 300 പ്ലസ് ടോട്ടലെങ്കിലും ലക്ഷ്യംവെച്ച് ബാറ്റ് ചെയ്യണമായിരുന്നു. ഇന്ത്യ എല്ലാ ഉത്തരവാദിത്തങ്ങളും രഹാനെയുടെയും കോലിയുടെയും ചുമലിലോട്ടിട്ടുവെന്നും ലക്ഷ്മണ്‍ പറഞ്ഞു.
ഇന്ത്യയുടെ മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തി. റിഷഭ് പന്ത്,ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനമാണ് അതില്‍ എടുത്തുപറയേണ്ടത്. ഇവര്‍ക്കാര്‍ക്കും ബാറ്റുകൊണ്ട് കാര്യമായ സംഭാവന ചെയ്യാനായില്ല. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യ അധിക ബാറ്റ്‌സ്മാനെ കളിപ്പിക്കേണ്ടതായിരുന്നെങ്കിലും രണ്ട് സ്പിന്നര്‍മാരുമായി മുന്നോട്ട് പോകാനുള്ള ഇന്ത്യയുടെ തീരുമാനം വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.