സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ കൈവിട്ടിരിക്കുകയാണ്. ഫൈനലില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മികച്ച ടീം ഇന്ത്യക്കൊപ്പമുണ്ടായിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് ബാറ്റിങ് നിര ഉയരാത്തത് ഇന്ത്യക്ക് തിരിച്ചടിയായി. മഴയും പിച്ചിലെ ഈര്‍പ്പവും ടോസുമെല്ലാം ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി.
ഇടവേളയ്ക്ക് ശേഷം കളിക്കാനിറങ്ങിയതും ഫൈനലിന് മുമ്പ് സന്നാഹ മത്സരം കളിക്കാന്‍ അവസരം ലഭിക്കാത്തതും ഇന്ത്യക്ക് തിരിച്ചടിയായി. ഇപ്പോഴിതാ അര്‍ഹിച്ച ടീമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതെന്നും ഈ സാഹചര്യത്തില്‍ മികച്ച ടീം ന്യൂസീലന്‍ഡായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഏറ്റവും ബുദ്ധിമുട്ടുള്ള ഫോര്‍മാറ്റാണിത്. വലിയ ഫോര്‍മാറ്റാണെങ്കിലും ജോലിയുടെ സംതൃപ്തിയും വളരെ ഉയരത്തിലാണ്. ഇത്തരം വലിയ ഫൈനലുകള്‍ കളിക്കുകയെന്നത് എപ്പോഴും സവിശേഷമായ കാര്യമാണ്. ടീമിനെ അഞ്ച് വര്‍ഷം ഒന്നാം സ്ഥാനത്ത് നിര്‍ത്തുകയെന്നത് മഹത്തായ നേട്ടമാണ്'-ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് രവി ശാസ്ത്രി പറഞ്ഞ വാക്കുകളാണിത്.
ഇന്ത്യയെ സംബന്ധിച്ച് ടോസ് അനുകൂലമാവാത്തത് വലിയ തിരിച്ചടിയായി. മഴമൂലം ആദ്യ ദിനം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം ദിനം ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. ഈര്‍പ്പം നിറഞ്ഞ പിച്ച് പേസര്‍മാരെ കൂടുതല്‍ തുണച്ചതോടെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ത്തു. ടോപ് ഓഡര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും മധ്യനിര പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ പരിഗണിച്ചതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രവീന്ദ്ര ജഡേജയും അശ്വിനും പന്തുകൊണ്ട് ഭേദപ്പെട്ട് നിന്നെങ്കിലും ബാറ്റിങ്ങില്‍ രക്ഷകരാവാനായില്ല. ഇത്തരം സാഹചര്യത്തില്‍ ഹനുമ വിഹാരിയെപ്പോലൊരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ സേവനം ഇന്ത്യക്ക് ആവിശ്യമാണ്. എന്നാല്‍ ഇന്ത്യ രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമായി മുന്നോട്ട് പോവുകയായിരുന്നു.
ഫൈനലില്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനായിരുന്നു. ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടിയെത്തുന്ന ന്യൂസീലന്‍ഡിന് ഇന്ത്യക്കെതിരേ മാനസിക മുന്‍തൂക്കമുണ്ടായിരുന്നു. കൂടാതെ വേഗത്തില്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തോട് പൊരുത്തപ്പെടാനും കിവീസിനായി. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ദൗര്‍ഭല്യം കിവീസ് ബൗളര്‍മാര്‍ നന്നായി മുതലാക്കുകയും ചെയ്തതോടെ കിരീടം ന്യൂസീലന്‍ഡ് അലമാരയിലെത്തിക്കുകയായിരുന്നു.