സതാംപ്റ്റണ്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ പൊരുതുന്നു. റിസര്‍വ് ദിനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയായിരുന്നെങ്കിലും ഒരു റണ്‍സ് ഇടവേളകളില്‍ വിരാട് കോലിയേയും (13) ചേതേശ്വര്‍ പുജാരയേയും (15) മടക്കി കെയ്ല്‍ ജാമിസന്‍ ഇന്ത്യക്ക് പ്രഹരം നല്‍കി. വിരാട് കോലി വിക്കറ്റ് കീപ്പര്‍ വാട്ട്‌ലിങ്ങിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ റോസ് ടെയ്‌ലറിന് ക്യാച്ച് നല്‍കിയാണ് പുജാരയുടെ മടക്കം.
ഇരുവരുടെയും പുറത്താകലിന് വഴിവെച്ചത് ജാമിസനെന്ന യുവ പേസറും. ഷോട്ട് തിരഞ്ഞെടുപ്പിലെ പാളിച്ച രണ്ട് പേരുടെയും പുറത്താകലില്‍ ഉണ്ടായിരുന്നെങ്കിലും ജാമിസനെന്ന പ്രതിഭയുടെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു ഈ രണ്ട് വിക്കറ്റുകളും. കാരണം അത്ര മാത്രം നിര്‍ണ്ണായക സമയത്ത് ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്ന വിക്കറ്റ് നേട്ടമാണ് ജാമിസന്‍ സ്വന്തം പേരിലാക്കിയത്.
രണ്ട് ഇന്നിങ്‌സിലും ജാമിസന് മുന്നിലാണ് കോലി വീണതെന്നതാണ് ശ്രദ്ധേയം. ഇതില്‍ കൗതുകമുള്ള മറ്റൊരു കാര്യം ഐപിഎല്ലില്‍ വിരാട് കോലി ക്യാപ്റ്റനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ ജാമിസന്‍ എന്നതാണ്. നെറ്റ്‌സില്‍ ജാമിസന്‍ കോലിക്കെതിരേ പന്തെറിഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഡ്യൂക്‌സ് ബോളില്‍ നെറ്റ്‌സില്‍ കോലിക്കെതിരേ ജാമിസന്‍ പന്തെറിയാന്‍ വിസമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ഡ്യൂക്‌സ് പന്തില്‍ നെറ്റ്‌സില്‍ എന്തുകൊണ്ട് പന്തെറിഞ്ഞില്ല എന്നതിനുള്ള ഉത്തരമാണ് രണ്ട് ഇന്നിങ്‌സിലും ജാമിസന്‍ നേടിയ കോലിയുടെ വിക്കറ്റ്.
ആദ്യ ഇന്നിങ്‌സിലും മികച്ച തുടക്കം ലഭിച്ച ശേഷമാണ് കോലി പുറത്തായത്. 44 റണ്‍സെന്ന മാന്യമായ സ്‌കോര്‍ നേടി മുന്നേറവെ ജാമിസന്റെ പന്തില്‍ എല്‍ബിയില്‍ കോലി കുടുങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓഫ് സ്റ്റംപിന് ഒരുപാട് വെളിയിലായിരുന്ന പന്തിനെ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് കോലി പുറത്തായത്. നിര്‍ണ്ണായകമായ മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് മോശം ഷോട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തിയ കോലിക്കെതിരേ വിമര്‍ശനം ശക്തമാണ്.
മത്സരത്തിന്റെ ഗതി മാറി മറിയുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന തകര്‍ച്ചയുടെ വക്കിലാണ് ഇന്ത്യയുള്ളത്. രോഹിത് ശര്‍മ (30),ശുഭ്മാന്‍ ഗില്‍ (8),പുജാര (15),കോലി (13),അജിന്‍ക്യ രഹാനെ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തിനൊപ്പം (21) രവീന്ദ്ര ജഡേജയാണ് ക്രീസില്‍. ഈ കൂട്ടുകെട്ടിന് ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനുമോയെന്ന് കണ്ടറിയാം.