സതാംപ്റ്റണ്‍: ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 146 റണ്‍സെടുത്തിട്ടുണ്ട്. ആദ്യദിനം ശക്തമായ മഴത്തെുടര്‍ന്നു ഒരോവര്‍ പോലും കളിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രണ്ടാംദിനം വെളിച്ചക്കുറവായിരുന്നു ഫൈനലിന്റെ നിറംകെടുത്തിയത്. പല തവണ വെളിച്ചക്കുറവ് കാരണം മല്‍സരം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. 64.4 ഓവര്‍ മാത്രമേ രണ്ടാംദിനം കളി നടന്നുള്ളൂ.
സ്റ്റംപെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം (44) വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (29) ക്രീസിലുള്ളത്. അപരാജിതമായ നാലാം വിക്കറ്റില്‍ ഈ ജോടി 147 ബോളില്‍ 58 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാത്തെ ഫിഫ്റ്റി കൂട്ടുകെട്ടാണിത്. നേരത്തേ ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ- ശുഭ്മാന്‍ ഗില്‍ ജോടി 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. രോഹിത് (34), ഗില്‍ (28), ചേതേശ്വര്‍ പുജാര (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ഇന്ത്യക്കു മികച്ച തുടക്കമായിരുന്നു രോഹിത്തും ഗില്ലും നല്‍കിയത്. ആദ്യ വിക്കറ്റില്‍ 62 റണ്‍സ് ഈ സഖ്യം ചേര്‍ന്നെടുത്തു. ഈ ജോടി കൂടുതല്‍ കരുത്താര്‍ജിക്കവെയാണ് കൈല്‍ ജാമിസണിലൂടെ കിവികള്‍ കളിയിലേക്കു തിരിച്ചുവന്നത്. 68 ബോളില്‍ ആറു ബൗണ്ടറികളടക്കം 34 റണ്‍സെടുത്ത രോഹിത്തിനെ ജാമിസണ്‍ തേര്‍ഡ് സ്ലിപ്പില്‍ ടിം സോത്തിയുടെ കൈകളിലെത്തിക്കുകയായിരുന്നു. ടീം സ്‌കോറിലേക്കു ഒരു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കേും ഗില്ലിനും ക്രീസ് വിടേണ്ടി വന്നു. നീല്‍ വാഗ്നര്‍ ആദ്യ ബോളില്‍ തന്നെ ഗില്ലിനെ വിക്കറ്റ് കീപ്പര്‍ വാട്‌ലിങിന്റെ കൈകളിലെത്തിച്ചു. 64 ബോളില്‍ മൂന്നു ബൗണ്ടറികളോടെയാണ് ഗില്‍ 28 റണ്‍സെടുത്തത്.
പുജാരയ്ക്കു അധികം ആയുസ്സുണ്ടായില്ല. 54 ബോളുകളില്‍ നിന്നും രണ്ടു ബൗണ്ടറികളോടെ എട്ടു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 62 റണ്‍സെന്ന നിലയില്‍ നിന്നും ഇന്ത്യ മൂന്നിന് 88 റണ്‍സെന്ന നിലയില്‍ പതറി. തുടര്‍ന്നായിരുന്നു കോലി- രഹാനെ ജോടിയുടെ രക്ഷാപ്രവര്‍ത്തനം. വളരെ പതിയായിരുന്നു കോലി തുടങ്ങിയത്. 124 ബോളുകള്‍ നേരിട്ട അദ്ദേഹം ഒരേയൊരു ബൗണ്ടറി മാത്രമേ നേടിയുള്ളൂ. രഹാനെയാവട്ടെ 79 ബോളില്‍ നാലു ബൗണ്ടറികളോടെയാണ് 29 റണ്‍സെയുത്തത്. ന്യൂിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, നീല്‍ വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഇന്ത്യ ഫൈനലിലേക്കു ടിക്കറ്റെടുത്തതെങ്കില്‍ ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനക്കാരായിരുന്നു. രണ്ടു വര്‍ഷത്തിലേറെ ദൈര്‍ഘ്യമുള്ള ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒരേയൊരു ടെസ്റ്റ് പരമ്പരയില്‍ മാത്രമേ തോറ്റിട്ടുള്ളൂ. അതു ന്യൂസിലാന്‍ഡിനെതിരേയായിരുന്നു. 2020ന്റെ തുടക്കത്തിലായിരുന്നു വിരാട് കോലിയും സംഘവും ന്യൂസിലാന്‍ഡില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിച്ചത്. അന്നു ഇന്ത്യ തൂത്തുവാരപ്പെടുകയും ചെയ്തു. അന്നത്തെ പരാജയത്തിനു ഏറ്റവും വലിയ വേദിയില്‍ കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.
മഴയെ തുടര്‍ന്നു ആദ്യദിനം ഒരോവര്‍ പോലും കളിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ റിസര്‍വ് ദിനത്തിലേക്കു കളി നീളുമെന്നുറപ്പായി. നഷ്ടമായ ഓവറുകള്‍ റിസര്‍വ്വ് ദിനത്തിലായിരിക്കും നടക്കുക. എന്നാല്‍ ഇതിനുള്ള ഏതെങ്കിലുമൊരു ടീം വിജയിക്കുകയാണെങ്കില്‍ റിസര്‍വ് ദിവസം ആവശ്യം വരില്ല. ഫൈനല്‍ സമനിലയില്‍ പിരിയുകയാണെങ്കില്‍ ഇരുടീമുകളും കിരീടം പങ്കിടും.
ഫൈനലിനുള്ള പ്ലെയിങ് ഇലവനെ ഇന്ത്യ വ്യാഴാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ പേസ് കൈകാര്യം ചെയ്യുമ്പോള്‍ സ്പിന്നര്‍മാര്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ്. ന്യൂസിലാന്‍ഡാവട്ടെ പേസ് ബൗളിങിന് മുന്‍തൂക്കിയാണ് പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തത്. ഒരു സ്പിന്നര്‍ പോലും ന്യൂസിലാന്‍ഡ് ടീമിലില്ല.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ന്യൂസിലാന്‍ഡ്-ടോം ലാതം, ഡെവന്‍ കോണ്‍വേ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സോത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്.