മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് പരമ്പരകളില്‍ പ്രധാനമായും രണ്ട് തരത്തിലാണ് വിക്കറ്റ് കീപ്പര്‍മാരെ പരിഗണിച്ചിരുന്നത്. ഇന്ത്യന്‍ മൈതാനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ കൂടുതലും വൃദ്ധിമാന്‍ സാഹയും വിദേശ മൈതാനങ്ങളില്‍ റിഷഭ് പന്തും, ഇങ്ങനെയാണ് ഇന്ത്യ കൂടുതലായും ഉപയോഗിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ സാഹയ്ക്ക് അവസരം നല്‍കിയെങ്കിലും താരത്തിന് തിളങ്ങാനായില്ല. പിന്നാലെ എത്തിയ റിഷഭ് പന്ത് പരമ്പരയിലുടെനീളം ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
സീനിയര്‍ താരമായ വൃദ്ധിമാന്‍ സാഹ നിലവിലെ ഏറ്റവും മികച്ച കീപ്പര്‍മാരില്‍ ഒരാളാണെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ മുന്‍തൂക്കം റിഷഭിന് തന്നെയാണ്. ഇപ്പോഴിതാ റിഷഭ് പന്തുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ സീനിയര്‍ കീപ്പര്‍. 'നല്ല സുഹൃത്തുക്കളാണ് ഞാനും റിഷഭും. വേണമെങ്കില്‍ അവനോട് ചോദിച്ചുനോക്ക്.പ്ലേയിങ് ഇലവനില്‍ എത്താന്‍ പരസ്പരം സഹായിക്കാറുണ്ട്. വ്യക്തിപരമായി യാതൊരു പ്രശ്‌നവും റിഷഭുമായി ഇല്ല. ഒന്നാം നമ്പറാര് രണ്ടാം നമ്പറാര് എന്ന് നോക്കാറില്ല. മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ക്ക് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കും. എന്റെ ജോലി ഞാന്‍ തുടരും. സെലക്ഷന്‍ എന്റെ കൈയിലല്ല. അത് മാനേജ്‌മെന്റ് തീരുമാനിക്കുന്നതാണ്'-സാഹ പറഞ്ഞു.
വിക്കറ്റ് കീപ്പറെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ റിഷഭിന് പിഴവുകള്‍ നിരവധിയാണ്. സ്റ്റംപിങ്ങിലെ വേഗക്കുറവും ഡൈവിങ് ക്യാച്ചുകളിലെ പിഴവുകളുമെല്ലാം 23കാരനായ താരത്തിന് നികത്തേണ്ട വിടവുകളാണ്. തീര്‍ച്ചയായും റിഷഭ് വിക്കറ്റ് കീപ്പിങ്ങില്‍ മെച്ചപ്പെടുമെന്നാണ് സാഹ ഇപ്പോള്‍ പറയുന്നത്. 'ഒറ്റ ദിവസംകൊണ്ട് പഠിക്കുന്ന കാര്യമല്ല അത്. ഘട്ടം ഘട്ടംമായിത്തന്നെ മുന്നോട്ട് പോകണം.
അവന്‍ കഴിവിന്റെ പരമാവധി നല്‍കുന്നുണ്ട്. അതിനാല്‍ത്തന്നെ മെച്ചപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. അവന്‍ എപ്പോഴും തന്റെ മികവ് തെളിയിക്കാന്‍ ആഗ്രഹിക്കുന്നവനാണ്. ഇന്ത്യക്ക് വലിയ ഗുണം ചെയ്യുന്ന കാര്യമാണത്. പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ അവന്‍ തിരിച്ചുവരാന്‍ കാണിച്ച പ്രകടനം മനോഹരമാണ്'-സാഹ പറഞ്ഞു.
ഇക്കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു റിഷഭ് പന്ത്. കൂടാതെ വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് അദ്ദേഹം. 29 ഇന്നിങ്‌സില്‍ നിന്നാണ് പന്തിന്റെ നേട്ടം. 32 ഇന്നിങ്‌സില്‍ നിന്നാണ് ധോണി ഈ നേട്ടത്തിലെത്തിയത്.