നവി മുംബൈ: ട്വന്റി-20 ലോക സീരീസിൽ സച്ചിന്റെ ഇന്ത്യാ ലെജൻഡ്സിന് ഉജ്ജ്വല ജയം. ലങ്ക ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം എട്ടു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയുടെ ഇതിഹാസ താരങ്ങൾ മറികടന്നു.
സ്കോർ: ശ്രീലങ്ക ലെജൻഡ്സ് – 138-8 / ഇന്ത്യാ ലെജൻഡ്സ് – 142-5
അവസാന ഓവറുകളിൽ ഇർഫാൻ പഠാൻ നടത്തിയെ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. നേരത്തെ, അർധ സെഞ്ച്വറിക്ക് നാലു റൺസ് അകലെ മുഹമ്മദ് കൈഫ് വീണതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടിരുന്നു. എന്നാൽ 18 ആം ഓവറിൽ പഠാനും ഗോണിയും ചേർന്ന് അടിച്ചെടുത്ത 28 റൺസ് മത്സരത്തിന്റെ വിധി തിരുത്തി. 31 പന്തിൽ 57 റൺസാണ് ഇർഫാൻ പഠാന്റെ സംഭാവന.
പവർപ്ലേ അവസാനിക്കും മുൻപ് സച്ചിനും സെവാഗും യുവരാജും പുറത്തായതാണ് ഇന്ത്യാ ലെജൻഡ്സിന് വിനയായത്. ആദ്യ ഓവറിൽത്തന്നെ സച്ചിനെ (രണ്ടു പന്തിൽ പൂജ്യം) ചാമിന്ദ വാസ് പുറത്താക്കി. അഞ്ച് പന്തിൽ മൂന്നു റൺസുമായി സെവാഗും റണ്ണൗട്ടായതോടെ ഇന്ത്യ അപകടം മണത്തു. ക്രീസിൽ ഏറെനേരെ ചിലവഴിക്കാൻ യുവരാജ് സിങ്ങിനെയും ചാമിന്ദ വാസ് അനുവദിച്ചില്ല. വാസിനെ കടന്നാക്രമിക്കാനുള്ള യുവരാജിന്റെ ശ്രമം പാളി. ബാറ്റിൽത്തട്ടി ഉയർന്നുപൊങ്ങിയ പന്ത് കീപ്പർ കലുവിതാരണയുടെ കൈകളിൽ ഭദ്രമായെത്തി.
സഞ്ജയ് ബാംഗർ – മുഹമ്മദ് കൈഫ് ജോടി ഇന്ത്യൻ ഇന്നിങ്സ് പതിയെ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ലങ്കൻ ബൗളർമാർ പിടിമുറുക്കുകയായിരുന്നു. 11 ആം ഓവറിൽ ബാംഗറിനെ (19 പന്തിൽ 18) രംഗണ ഹെറാത്ത് വിക്കറ്റിന് മുന്നിൽ കുരുക്കി. തുടർന്നാണ് ഇർഫാൻ പഠാനും മുഹമ്മദ് കൈഫും ക്രീസിൽ ഒരുമിക്കുന്നത്. ഒരറ്റത്ത് കൈഫ് റൺസടിച്ചു കൂട്ടിയപ്പോൾ നിശബ്ദ പങ്കാളിയായി മറുഭാഗത്ത് നിൽക്കുകയായിരുന്നു പഠാൻ. എന്നാൽ 15 ആം ഓവറിൽ കൈഫ് പുറത്തായതോടെ പഠാൻ സംഹാരരൂപം പൂണ്ടു.
നേരത്തെ, ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കാ ലെജൻഡ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 138 റൺസെടുത്തത്. അവസാന ഓവറിൽ തകർത്തടിക്കാൻ നിന്നതായിരുന്നു ലങ്ക. പക്ഷെ ബൗണ്ടറി വരയിൽ ഇന്ത്യൻ താരങ്ങൾ 'സൂപ്പർമാന്മാരായപ്പോൾ' വമ്പൻ സ്കോറെന്ന മോഹം ലങ്ക ഉപേക്ഷിച്ചു. നാലു വിക്കറ്റു വീഴ്ത്തിയ മുനാപ് പട്ടേലാണ് ലങ്കയുടെ മുനയൊടിച്ചത്.
23 റൺസടിച്ച ദിൽഷനും കപ്പുഗേദരയും ലങ്കൻ നിരയിൽ ടോപ് സ്കോറർമാരായി. കരുതലോടെയാണ് ലങ്കയുടെ തുടക്കം. തിലകരത്നെ ദിൽഷനും രോമേഷ് കലുവിതാരണയും സാവധാനം ബാറ്റുവീശി. പവർപ്ലേ അവസാനിക്കുമ്പോൾ 36 റൺസ് മാത്രമാണ് സ്കോർബോർഡിൽ ലങ്ക പിന്നിട്ടത്. ഏഴാം ഓവറിലെ ആദ്യ പന്തിൽ ദിൽഷൻ പുറത്തായതാണ് ലങ്കയ്ക്കേറ്റ ആദ്യ തിരിച്ചടി. ഗോണിയുടെ ഓവറിൽ തുടരെ രണ്ടു ഫോറടിച്ച് താളം കണ്ടെത്തിയ ദിൽഷനെ ഗുഡ് ലെങ്ത് പന്തിൽ പട്ടേൽ വീഴ്ത്തി. മുഹമ്മദ് കൈഫിന്റെ തകർപ്പൻ ക്യാച്ചിൽ ദിൽഷന് മടങ്ങേണ്ടി വന്നു. നാലു ഫോറടക്കം 23 പന്തിൽ 23 റൺസാണ് ദിൽഷൻ കുറിച്ചത്.
എട്ടാം ഓവറിൽ കലുവിതാരണയെ ഇർഫാൻ പഠാനും വീഴ്ത്തി. പഠാന്റെ ഇൻസ്വിങ്ങ് കുരുക്കിൽ നിസഹായനാവുകയായിരുന്നു കലുവിതാരണ (25 പന്തിൽ 21). ശേഷം ക്രീസിൽ ഒരുമിച്ച അട്ടപ്പട്ടു - തിലൻ തുഷാര സഖ്യത്തിനും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒൻപതാം ഓവറിൽ മൻപ്രീത് ഗോണി അട്ടപട്ടുവിനെ തിരിച്ചയച്ചു. ഗുഡ് ലെങ്തിൽ എത്തിയ ഗോണിയുടെ പന്ത് അട്ടപ്പട്ടുവിന്റെ ബാറ്റിലുരസി കീപ്പർ ദീഗെയുടെ കൈകളിൽ എത്തുകയായിരുന്നു. അഞ്ച് പന്തിൽ ഒരു റൺസ് മാത്രമാണ് താരത്തിന്റെ സംഭാവന. 13 ആം ഓവറിൽ തുഷാരയെ (14 പന്തിൽ 10 റൺസ്) സഞ്ജയ് ബാംഗർ പുറത്താക്കി. 16 ആം ഓവറിൽ വമ്പനടിക്ക് പോയതായിരുന്നു സചിത്ര സേനാനായകെ (15 പന്തിൽ 19). എന്നാൽ അതിർത്തിയിൽ മൻപ്രീത് ഗോണിയെ മറികടക്കാൻ മാത്രം ഷോട്ടിന് കഴിഞ്ഞില്ല.
കപ്പുഗേദരയിലായിരുന്നു പിന്നെ ലങ്കയുടെ പ്രതീക്ഷ മുഴുവൻ. എന്നാൽ മുഹമ്മദ് കൈഫിന്റെ പറക്കും ക്യാച്ചിൽ കപ്പുഗേദരയ്ക്ക് തിരിച്ചുകയറേണ്ടി വന്നു. 17 പന്തിൽ 23 റൺസാണ് താരത്തിന്റെ സമ്പാദ്യം. സഹീർ ഖാനാണ് ഇദ്ദേഹത്തിന്റെ വിക്കറ്റ്. മുനാഫ് പട്ടേൽ എറിഞ്ഞ 19 ആം ഓവറിലും രണ്ടു മികച്ച ക്യാച്ചുകൾ. പട്ടേലിനെ ലോങ് ഓണിൽ സിക്സിന് പറത്താൻ ശ്രമിച്ചതായിരുന്നു മഹറൂഫ്. എന്നാൽ പ്രഗ്യാൻ ഓജ അതിർത്തി കാത്തു. ഇതേ ഓവറിൽ ഉപുൽ ചന്ദനയുടെ സിക്സർ ശ്രമത്തെ മൻപ്രീത് ഗോണിയും കൈപ്പിടിയിലാക്കി. അവസാന മൂന്നു പന്തിൽ രംഗണ ഹെറാത്ത് നടത്തിയ ചെറുവെടിക്കെട്ടാണ് ലങ്കൻ സ്കോർ 138 -ൽ കൊണ്ടുവന്നത്. ഇന്ത്യാ ലെജന്‍ഡ്സിന്റെയും ശ്രീലങ്ക ലെജന്‍ഡ്സിന്റെയും അന്തിമ ഇലവനെ ചുവടെ കാണാം.
ശ്രീലങ്ക ലെജന്‍ഡ്സ്: തിലകരത്നെ ദില്ഷന് (നായകന്), രോമേഷ് കലുവിതാരണ, മാര്‍വന്‍ അട്ടപ്പട്ടു, ചമാര കപുഗേദര, ഫര്‍വീസ് മഹറൂഫ്, ഉപുല്‍ ചന്ദന, സചിത്ര സേനനായക, ചാമിന്ദ വാസ്, അജന്ത മെന്‍ഡിസ്, തിലന്‍ തുഷാര, രംഗണ ഹെറാത്ത്.
ഇന്ത്യാ ലെജന്‍ഡ്സ്: വീരേന്ദര്‍ സെവാഗ്, സച്ചിന് ടെണ്ടുല്‍ക്കര്‍ (നായകന്), മുഹമ്മദ് കൈഫ്, മന്‍പ്രീത് ഗോണി, യുവരാജ് സിങ്, സമീര്‍ ദീഗെ, സഞ്ജയ് ബംഗാര്‍, ഇര്ഫാന് പഠാന്, സഹീര്‍ ഖാന്, മുനാഫ് പട്ടേല്‍, പ്രഗ്യാന്‍ ഓജ.