ഓക്‌ലാന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് മഴ മുടക്കി. 38 ഓവറില്‍ 216 ന് മൂന്ന് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക നില്‍ക്കവേയാണ് രസംകൊല്ലിയായി മഴയെത്തിയത്. ബാറ്റിംഗ് പവര്‍പ്ലേയിലെ മൂന്നോവറില്‍ വിക്കറ്റ് പോകാതെ 32 റണ്‍സ് എടുത്ത് ഡിവില്ലിയേഴ്‌സും ഡുപ്ലിസിയും ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക കുറച്ച് സ്ലോ ആയിട്ടാണെങ്കിലും മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. ഒരു മണിക്കൂറിലധികം കളി മഴ കൊണ്ടുപോയി. വെറും 38 പന്തില്‍ 60 റണ്‍സടിച്ച് ഡിവില്ലിയേഴ്‌സും 82 റണ്‍സോടെ ഡുപ്ലിസിയുമായിരുന്നു മഴയെത്തുമ്പോള്‍ ക്രീസില്‍. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനോട് മഴയ്ക്ക് എന്തോ പ്രശ്‌നമുണ്ട് എന്ന് തന്നെ തോന്നും മഴയുടെ ഈ കളി കണ്ടാല്‍.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ചുരുട്ടിക്കൂട്ടുന്നതിനിടയിലും മഴ എത്തിയിരുന്നു. എന്നാല്‍ അന്ന് കൂടുതല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത മഴ പോയി. ദക്ഷിണാഫ്രിക്ക കളിയും ജയിച്ചു. എന്നാല്‍ സെമിയില്‍ മഴ അത്രയെളുപ്പം കീഴടങ്ങിയില്ല. ഒരു മണിക്കൂറിലധികം മഴ നിന്നുപെയ്തു.
1992 ലോകകപ്പ് ക്വാര്‍ട്ടര്‍ മുതലാണ് മഴ ദക്ഷിണാഫ്രിക്കയ്ക്ക് ശാപമായി എത്തിയത്. ഇംഗ്ലണ്ടിനെതിരെ 13 പന്തില്‍ 22 റണ്‍സ് എന്ന നിലയില്‍ ജയിച്ചുകൊണ്ടിരിക്കേയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വില്ലനായി മഴ പെയ്തത്. മഴ മാറി കളിക്കാനിറങ്ങിയപ്പോള്‍ കിട്ടിയ വിജയലക്ഷ്യം 1 പന്തില്‍ 22 റണ്‍സ്. 12 പന്തുകള്‍ കുറഞ്ഞപ്പോള്‍ റണ്‍സില്‍ ഒന്ന് പോലും കുറഞ്ഞില്ല. പിന്നീടും ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്‌നങ്ങളില്‍ മഴ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.