മാഞ്ചസ്റ്റര്‍: ''ലോകകപ്പ് ജയിച്ചാലും ഇല്ലെങ്കിലും ഈ കളി ജയിച്ചേ തീരൂ''. ഐ.സി.സി. ലോകകപ്പില്‍ ഇന്ന് മാഞ്ചസ്റ്ററില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളും ആരാധകരും ചിന്തിക്കുന്നത് ഇതാണ്. ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം ക്രിക്കറ്റ് ആരാധകരുടെ ആവേശം അതിരില്ലാത്തതാകും. അത് കേവലം ഒരു ക്രിക്കറ്റ് മത്സരം മാത്രമല്ലാതാകും. കളിക്കാരും ക്രിക്കറ്റ് പ്രേമികളും മാത്രമല്ല, ഇന്ത്യയിലെയും പാകിസ്താനിലെയും ഏതൊരാളും ആവേശത്തിലാകും. ചിരവൈരികളുടെ ഏറ്റുമുട്ടല്‍ ലോകകപ്പിലാകുമ്പോള്‍ വീറും വാശിയും ഏറും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് അത് വിരുന്നാകുകയും ചെയ്യും.
എന്നാല്‍, വൈകാരികതയ്ക്ക് പ്രാധാന്യം കൈവരുന്നത് കളിക്കാരെ സംബന്ധിച്ച് അത്ര നല്ലതല്ല. എല്ലാ മത്സരങ്ങളും അവര്‍ക്ക് ഒരുപോലെ പ്രധാനമാണ്. അതിനപ്പുറം വൈകാരികത അവരെ ഭരിക്കാനിട വരരുത്. എന്നാല്‍ ഇതെങ്ങനെ സാധിക്കും. ജയിക്കണം, ജയിച്ചേതീരൂ എന്നു മാത്രം കേള്‍ക്കുമ്പോള്‍, സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ നമ്മുടെ താരങ്ങള്‍ക്കാകുമോ.
സമ്മര്‍ദങ്ങളെയെല്ലാം അവഗണിക്കുന്ന തരത്തിലുള്ള ശാന്തതയുടെ രൂപമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും ഇതാണ് ഈ ലോകകപ്പിലെ ഏറ്റവും വലിയ മത്സരം എന്ന ഭാവമൊന്നും ഇന്ത്യന്‍ ക്യാപ്റ്റന്റെ മുഖത്തില്ല. വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ കോടിക്കണക്കിന് ആളുകളാണ് ലോകമെങ്ങും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജയസാധ്യത ഏറെ കല്‍പ്പിക്കപ്പെടുന്നത് ഇന്ത്യക്കാണെങ്കിലും അത്തരം സാധ്യതകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലെന്ന് എത്രയോ മത്സരങ്ങള്‍ തെളിയിച്ചതാണ്.
ഇംഗ്ലണ്ടിലേക്ക് വരുമ്പോഴുള്ളതില്‍ നിന്ന് ഒരു വ്യത്യാസവും ഇപ്പോള്‍ ടീമിന്റെ മനോഭാവത്തിലില്ലെന്നാണ് വിരാട് കോലി പറയുന്നത്. '' രാജ്യത്തിനുവേണ്ടി കളിക്കുന്ന ഓരോ മത്സരവും വൈകാരികവും അമിതാവേശം പകരുന്നതുമായിരിക്കും. അതിനാല്‍ ഏതെങ്കിലും ഒരു മത്സരം മറ്റുള്ളതിനേക്കാള്‍ പ്രാധാന്യം കൂടിയതോ പ്രത്യേകതയുള്ളതോ ആകുന്നില്ല. എതിരാളികള്‍ ആരായിരുന്നാലും ടീമിനുവേണ്ടി കളിക്കുക എന്നതാണ് ദേശീയ ടീമിലെ ഓരോ കളിക്കാരന്റെയും ഉത്തരവാദിത്തം.''- കോലി പറഞ്ഞു.
'' ഞങ്ങളെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തിനു ഒരു വ്യത്യാസവുമില്ല. ഇതുവരെയുള്ള കളിയുടെ അടിസ്ഥാനത്തില്‍ ലോകകപ്പിലെ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഞങ്ങളുടേത്. അക്കാര്യം ഞങ്ങള്‍ എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. അത് മാത്രമായിരിക്കും ഞങ്ങളുടെ ലക്ഷ്യം.'' -കോലി വ്യക്തമാക്കി.
അതേസമയം, ഇന്ത്യന്‍ ടീമിന്റേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പാകിസ്താന്‍ ടീമിന്റെ മനോഭാവമെന്ന സൂചനയാണ് പാകിസ്താന്റെ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍ നല്‍കുന്നത്. '' ഇത് കായികലോകത്തെ ഏറ്റവും വലിയ പോരാട്ടമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ കണ്ടത് 160 കോടി ജനങ്ങളാണെങ്കില്‍, ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം 150 കോടിയാളുകള്‍ കാണുമെന്നാണ് കണക്കാക്കുന്നത്.'' ആര്‍തര്‍ പറഞ്ഞു.
''നാളത്തെ താരങ്ങള്‍ നിങ്ങളായിരിക്കണം എന്നാണ് ഡ്രസ്സിങ് റൂമില്‍ ഓരോ കളിക്കാരനോടും ഞാന്‍ പറഞ്ഞത്. നിങ്ങളുടെ കായികജീവിതം വിലയിരുത്തപ്പെടുന്നത് മത്സരത്തിലെ ഏതെങ്കിലുമൊരു നിമിഷമായിരിക്കും. നിങ്ങള്‍ അത്ഭുതകരമായി എന്തെങ്കിലും ചെയ്താല്‍ അത് എക്കാലവും സ്മരിക്കപ്പെടും. അതിനാല്‍ ഓര്‍മിക്കപ്പെടുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ക്ക് ലഭിച്ച 15 ഗംഭീര താരങ്ങളുടെ മേലും സമ്മര്‍ദം ചെലുത്തുകയാണ്.'' -മിക്കി ആര്‍തര്‍ പറഞ്ഞു.
ഒരു കൂട്ടര്‍ ആത്മവിശ്വാസവും പ്രായോഗികതയും പുലര്‍ത്തുമ്പോള്‍, മറുഭാഗം മത്സരത്തിന്റെ അമിത പ്രാധാന്യം നല്‍കുന്ന സാധ്യതകളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഇതില്‍ ഏത് മനോഭാവത്തിനാണ് വിജയമെന്നത് ഇന്നറിയാം.
ആരാധകരെപ്പോലെ ആവേശംകൊള്ളാന്‍ കളിക്കാര്‍ക്കാവില്ലെന്നു തന്നെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നതെങ്കിലും, ആരാധകര്‍ക്ക് ആവേശഭരിതരാകാനുള്ള കാരണങ്ങളേറെയാണ്. 2015-ലെ ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ കോലി സെഞ്ച്വറി നേടിയിരുന്നു.
ഇന്ത്യ x പാക്: ഭാജിയെ തള്ളി ഗവാസ്‌കര്‍... സമ്മര്‍ദ്ദം ഇന്ത്യക്കല്ല, പാക് ടീമിന്!! കാരണവുമുണ്ട്
ആരാധകരുടെ മനോഭാവത്തില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും കളിക്കാരന്റേത്. പോരാട്ടത്തിന്റെ അന്തരീക്ഷത്തില്‍ കാഴ്ചക്കാര്‍ക്ക് ഒരിക്കലും കളിക്കാരെപ്പോലെ വൈകാരികമാവാതെ കളി കാണാനാകില്ല. കാലങ്ങളായി തുടരുന്നതുപോലെ ഇന്നത്തെ മത്സരവും അവര്‍ക്ക് ആവേശത്തോടെ ആസ്വദിക്കാം.- കോലി പറയുന്നു.