സിഡ്നി: ഐസിസി ടി20 വനിതാ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഓസ്ട്രേലിയ ഫൈനലിൽ. അവസാന പന്തുവരെ ആവശം നീണ്ട മത്സരത്തിൽ അഞ്ചു റൺസിന് കംഗാരുപ്പട വിജയം കയ്യടക്കി. മഴനിയമം പ്രകാരം 13 ഓവറിൽ 98 റൺസായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ ജയത്തിന് തൊട്ടരികിൽ വെച്ച് ദക്ഷിണാഫ്രിക്കയ്ക്ക് കാൽവഴുതി.
ലൊറാ വൊൾവാർഡിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക അവസാന പന്തുവരെ പോരാടിയത്. വൊൾവാർഡ് 27 പന്തിൽ 41 റൺസ് പുറത്താകാതെ കുറിച്ചു. രണ്ടു സിക്സും മൂന്നു ഫോറും താരത്തിന്റെ ഇന്നിങ്സിലുണ്ട്. ഓസീസ് നിരയിൽ മെഗാൻ ഷൂട്ട് 17 റൺസ് വിട്ടുനൽകി രണ്ടു വിക്കറ്റു കരസ്ഥമാക്കി. ജെസ് ജൊനാസൻ, സോഫി മൊളിനെക്സ്, ഡെലിസ്സ കിമ്മിൻസ് എന്നിവർക്ക് ഓരോ വിക്കറ്റു വീതമുണ്ട്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു നിയോഗിക്കപ്പെട്ട നിലവിലെ ചാംപ്യന്മാരും ആതിഥേയരുമായ ഓസീസ് അഞ്ചു വിക്കറ്റിന് 134 റണ്‍സാണ് നേടിയത്. ഓസീസ് നിരയില്‍ ഒരാളെപ്പോലും ഫിഫ്റ്റി തികയ്ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.
മൂന്നാമതായി ഇറങ്ങിയ ക്യാപ്റ്റന്‍ മെഗ് ലാന്നിങിന്റെ (49*) ഇന്നിങ്സാണ് ഓസീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 49 പന്തുകള്‍ നേരിട്ട ലാന്നിങിന്റെ ഇന്നിങ്സില്‍ നാലു ബൗണ്ടറികളും ഒരു സിക്സറുമുള്‍പ്പെട്ടിരുന്നു. ഓപ്പണര്‍ ബെത്ത് മൂണി (28), അലീസ ഹീലി (18), റേച്ചല്‍ ഹെയ്ന്‍സ് (17) എന്നിവരാണ് ആതിഥേയരുടെ മറ്റു പ്രധാന സ്കോറര്‍മാര്‍. മൂന്നു വിക്കറ്റെടുത്ത നദീന്‍ ഡി ക്ലെര്‍ക്കാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ മികച്ചു നിന്നത്.
നേരത്തേ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍ മഴയെ തുടര്‍ന്നു ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന നിലയിലാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലിലെത്തിയതും ഇതാദ്യമായിട്ടാണ്. ഞായറാഴ്ച മെല്‍ബണിലാണ് ഫൈനല്‍ അരങ്ങേറുന്നത്.