പുരുഷ താരങ്ങൾ കുത്തകയാക്കി വെച്ചിരിക്കുന്ന ക്രിക്കറ്റിൽ ഹർമന്‍പ്രീത് കൗറും മിതാലി രാജും സ്മൃതി മന്ദാനയും പുനം റൗത്തും ഒക്കെ താരങ്ങളായ കാഴ്ചയായിരുന്നു ലണ്ടനിൽ നടന്ന വനിതാ ലോകകപ്പ് കാണിച്ചുതന്നത്. 2005 ൽ ഇന്ത്യൻ വനിതകൾ ലോകകപ്പിന്റെ ഫൈനൽ കളിച്ചെങ്കിലും അക്കാര്യം അറിഞ്ഞുപോലുമില്ല. എന്നാല്‍ ഇത്തവണ കളി മാറി.
ലോകകപ്പിലെ ആദ്യമത്സരത്തിൽ സെഞ്ചുറിയടിച്ച് സ്മൃതി മന്ദാന ആരാധകരുടെ ആവേശമായി. ആവേശക്കമ്മിറ്റിക്കാർ പിന്നിൽ വന്ന്കണ്ണ് പൊത്തി മന്ദാനയെ ഫോമൗട്ടാക്കിയെങ്കിലും ഇന്ത്യൻ ടീം ഫൈനൽ വരെ എത്തി. പാകിസ്താൻ, ഓസ്ട്രേലിയ തുടങ്ങി വന്പന്മാരെ ഓരോരുത്തരായി തോൽപ്പിച്ച് ഇന്ത്യ ഫൈനലില്‍ എത്തിയതോടെ സോഷ്യൽ മീഡിയ മുഴുവൻ വനിതാ ക്രിക്കറ്റിന്റെ ആവേശം കൊണ്ട് നിറഞ്ഞു.

ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ ജൂലൈ 23ന് നടന്ന വനിതാ ലോകകപ്പ് ഫൈനല്‍ കണ്ടത് 19.53 മില്യൺ ആളുകളാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ വനിതകളുടെ കായിക മത്സരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വ്യൂവർഷിപ്പ്. ബാർക്കിന്റെ കണക്ക് വെച്ച് നോക്കിയാൽ ഒരു റെക്കോർഡാണിത്. ടെലിവിഷൻ റേറ്റിങിൽ മാത്രമല്ല, കായിക പ്രേമികളുടെ മനസിലും വനിതാ ക്രിക്കറ്റിന് പ്രാധാന്യം ലഭിച്ചു എന്നൊരു ഗുണം കൂടി ഈ ലോകകപ്പ് കൊണ്ടുണ്ടായി.