കറാച്ചി: സമീപകാല പാകിസ്താൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളായിരുന്നു യൂനിസ് ഖാനും മിസ്ബ ഉൾഹഖും. രണ്ടുപേരും ഒരേ ദിവസം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരായ തകർപ്പൻ പരമ്പര ജയത്തോടെയാണ് പാകിസ്താൻ രാജ്യം കണ്ട ഏറ്റവും മികച്ച രണ്ട് കളിക്കാരെ യാത്രയാക്കുന്നത്. 2 -1 നാണ് പാകിസ്താൻ പരമ്പര ജയിച്ചത്. 101 റൺസിനായിരുന്നു മൂന്നാം ടെസ്റ്റിൽ പാക് ജയം.
118 ടെസ്റ്റുകളിൽ നിന്നായി 10099 റൺസാണ് യൂനിസ് ഖാൻ അടിച്ചിട്ടുള്ളത്. 34 സെഞ്ചുറിയും 33 അർധസെഞ്ചുറിയും. 265 ഏകദിനത്തിൽ നിന്നായി 9628 റണ്‍സും യൂനിസ് ഖാൻ നേടി. 7 സെഞ്ചുറികൾ, 48 ഫിഫ്റ്റി. 25 ട്വന്റി 20 മത്സരങ്ങളും യൂനിസ് പാകിസ്താന് വേണ്ടി കളിച്ചു. 442 റൺസുമടിച്ചു. ടെസ്റ്റിലും ഏകദിനത്തിലും 100ന് മേൽ ക്യാച്ചുകൾ. ഇൻസമാം - മുഹമ്മദ് യൂസഫ് - യൂനിസ് ത്രയത്തിലെ അവസാനക്കാരനായാണ് നാൽപതാം വയസിൽ യൂനിസ് ഖാൻ കളി നിർത്തുന്നത്.
വളരെ വൈകി മാത്രം പാകിസ്താന് വേണ്ടി അരങ്ങേറിയ കളിക്കാരനാണ് മിസ്ബ ഉൾഹഖ്. 2001ൽ. എന്നാൽ അതിന് ശേഷമുള്ള ഓരോ കളിയിലും മിസ്ബ എന്ന പ്രതിഭ പാകിസ്താനെ ഞെട്ടിച്ചു. 75 ടെസ്റ്റുകളിൽ നിന്നും 5222 റൺസ്. 162 ഏകദിനത്തിൽ നിന്നും 5122 റൺസ്. ടെസ്റ്റിൽ പത്ത് സെഞ്ചുറികൾ. നാൽപ്പത്തിരണ്ടാം വയസിലാണ് മിസ്ബ ക്രിക്കറ്റിനോട് വിട പറയുന്നത്. മിസ്ബയും യൂനിസ് ഖാനും ഒരേസമയം വിരമിക്കുന്നത് പാക് ക്രിക്കറ്റിന് കനത്ത ആഘാതമാകും എന്ന കാര്യം ഉറപ്പ്.