അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ ഒരിക്കൽ കൂടി ചരിത്രം കുറിച്ചിരിക്കുകയാണ്. ആറാം തവണയാണ് ഈ നേട്ടം കൈവരിച്ചത്. ഈ തകർപ്പൻ വിജയത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ വൈഭവ് സൂര്യവംശിയാണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല. കിരീടപ്പോരാട്ടത്തിൽ 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയ വൈഭവ് നിരവധി ലോക റെക്കോർഡുകൾ തന്റെ പേരിലാക്കി. വെറും 14 വയസുള്ള വൈഭവ്, അണ്ടർ 19, ലിസ്‌റ്റ് എ തലങ്ങളിൽ ഇതിനോടകം ചില മികച്ച പ്രകടനങ്ങൾ കാഴ്‌ച വച്ചിരുന്നു.
പിന്നാലെ വൈഭവിനെ ഉടൻ തന്നെ സീനിയർ ടീമിലേക്ക് പരിഗണിക്കണോ എന്ന ചോദ്യം ക്രിക്കറ്റ് ലോകത്ത് സജീവമായി ഉയർന്നു കഴിഞ്ഞു. വൈഭവിന്റെ പ്രായം ഇതിനിടയിൽ പലരും ഉയർത്തി കാട്ടുമ്പോൾ മറ്റ് ചില താരത്തിന്റെ പക്വതയാണ് എടുത്തു പറയുന്നത്. ഇതോടെ വിഷയത്തിൽ കാര്യമായ ചർച്ചകളാണ് കഴിഞ്ഞ മണിക്കൂറുകളിൽ നടന്നത്.

ഇതിനിടെ, മുൻ ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന സമയം പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ എക്‌സ് അക്കൗണ്ടിലെ പോസ്‌റ്റിലൂടെയാണ് അശ്വിൻ വൈഭവിന്റെ ഫൈനൽ പ്രകടനത്തെ പ്രശംസിച്ചത്. 14 വയസുകാരനായ ഈ പ്രതിഭ 2026ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
'അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ നിന്ന് 175 റൺസ്. അതിൽ 15 ഫോറുകളും 15 സിക്‌സറുകളും ഉൾപ്പെടുന്നു, തന്റെ ആകെ സ്കോറിന്റെ 85.7% ബൗണ്ടറികളിലൂടെയാണ് നേടിയത്. ഇത് അവിശ്വസനീയമാണ്. 300+ റൺസ് പിന്തുടർന്ന് സെമിഫൈനലിൽ 33 പന്തിൽ നിന്ന് നേടിയ 68 റൺസിന് ശേഷമുള്ള ഒരു പ്രകടനമാണിത്. വലിയ വേദികൾ വൈഭവിനായി ജനിച്ചതുപോലെയാണ് അവന്റെ പ്രകടനം. മികച്ച വലിയ മത്സര സ്വഭാവമുള്ള ഒരു പ്രതിഭാസമാണവൻ' അശ്വിൻ കുറിച്ചു.
ടൂർണമെന്റിലെ മൊത്തം പ്രകടനത്തെക്കുറിച്ചും അശ്വിൻ ഇങ്ങനെ കൂട്ടിച്ചേർത്തു: '439 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മുന്നിൽ. ശരാശരി 62.71, സ്ട്രൈക്ക് റേറ്റ് 169.49. 170-നടുത്ത് ടി20 സ്ട്രൈക്ക് റേറ്റ് എന്നത് മികച്ചതാണ്. മൊത്തം 30 സിക്‌സറുകൾ, 78.35 ശതമാനം റൺസും ബൗണ്ടറികളിലൂടെ. ഈ പയ്യൻ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വാതിലിൽ ശക്തമായി മുട്ടുന്നു. ടി20 ലോകകപ്പിന് ശേഷം ആ വാതിൽ തുറന്നാൽ അത്ഭുതപ്പെടേണ്ട' എന്നാണ് അശ്വിൻ കുറിച്ചത്.
അണ്ടർ 19 ലോകകപ്പിലെ നിർണായക മത്സരമായ ഫൈനലിലാണ് വൈഭവ് സൂര്യവംശി തന്റെ കന്നി സെഞ്ച്വറി നേടിയത്. 14 വയസും 316 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം 175 റൺസ് അടിച്ചുകൂട്ടിയത്. ഇതോടെ അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് താരത്തിന്റെ പേരിലായി.
മുൻപ് പാകിസ്ഥാൻ താരം ബാബർ അസം സ്ഥാപിച്ച റെക്കോർഡാണ് വൈഭവ് തിരുത്തിക്കുറിച്ചത്. 2010-ലെ അണ്ടർ 19 ലോകകപ്പ് എഡിഷനിൽ വെസ്‌റ്റ് ഇൻഡീസിനെതിരെ 15 വയസും 92 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ബാബർ സെഞ്ച്വറി നേടിയത്. ഇപ്പോഴിതാ വൈഭവിന്റെ സെഞ്ച്വറി ഒരിക്കൽ കൂടി താരത്തിന്റെ സീനിയർ ടീമിലേക്കുള്ള വരവിനെ കുറിച്ചുള്ള ചർച്ചകൾ ഉയർത്തുകയാണ്. എന്തായാലും ലോകകപ്പിന് ശേഷം ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.