ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ എല്ലാ ടീമുകളെയും ഭയപ്പെടുത്തിയ പ്രകടനമായിരുന്നു പഞ്ചാബ് കിംഗ്‌സിന്റേത്. ആദ്യ ഏഴ് മത്സരങ്ങളിലും പരാജയമറിയാതെ കുതിച്ച പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാമതായിരുന്നു. എന്നാൽ ടൂർണമെന്റ് നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് പഞ്ചാബ് കിംഗ്‌സ് തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടിരിക്കുകയാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനി ശേഷിക്കുന്ന നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ പഞ്ചാബിന് അനിവാര്യമാണ്.
അപരാജിതരായ 7 മത്സരങ്ങൾ; എവിടെയാണ് പിഴച്ചത്?
സീസണിന്റെ തുടക്കത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ പഞ്ചാബ് കിംഗ്‌സിനെയായിരുന്നു ആരാധകർ കണ്ടത്. എതിരാളികളെ നിഷ്പ്രഭരാക്കി നേടിയ ആ ഏഴ് വിജയങ്ങൾ പഞ്ചാബിനെ കിരീടസാധ്യതയുള്ള ടീമാക്കി മാറ്റി. എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ കണ്ടത് തികച്ചും വ്യത്യസ്തമായ ഒരു പഞ്ചാബിനെയാണ്. ആത്മവിശ്വാസക്കുറവും കൃത്യതയില്ലാത്ത ബൗളിംഗും ടീമിനെ വേട്ടയാടുന്നു. സമ്മർദ്ദഘട്ടങ്ങളിൽ പതറുന്ന പഴയ സ്വഭാവം പഞ്ചാബ് വീണ്ടും പുറത്തെടുക്കുന്നുവോ എന്ന ആശങ്കയിലാണ് ആരാധകർ.

ബൗളിംഗ് നിരയിലെ വമ്പൻ വീഴ്ച
പഞ്ചാബിന്റെ ഏറ്റവും വലിയ കരുത്തായി കരുതിയിരുന്ന ഫാസ്റ്റ് ബൗളിംഗ് യൂണിറ്റ് ഇപ്പോൾ ടീമിന്റെ ശാപമായി മാറിയിരിക്കുന്നു. അർഷ്ദീപ് സിംഗ്, ബ്രെൻഡൻ ബാർട്ട്ലെറ്റ്, മാർക്കോ ജാൻസൻ, ലോക്കി ഫെർഗൂസൻ എന്നിവരടങ്ങിയ പേസ് നിരയ്ക്ക് അവസാന ഓവറുകളിൽ റൺസ് നിയന്ത്രിക്കാൻ സാധിക്കുന്നില്ല. വിക്കറ്റ് വീഴ്ത്തുന്നതിലും റൺസ് വിട്ടുകൊടുക്കാതിരിക്കുന്നതിലും ഇവർ പരാജയപ്പെടുന്നത് പഞ്ചാബിനെ പ്രതിരോധത്തിലാക്കുന്നു. ഈ വമ്പൻ താരങ്ങൾ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങൾ വെറും സ്വപ്നമായി അവശേഷിക്കും.
ഫീൽഡിംഗിലെ പിഴവുകൾ
ഈ സീസണിലെ ഏറ്റവും മോശം ഫീൽഡിംഗ് പ്രകടനമാണ് പഞ്ചാബ് കാഴ്ചവെക്കുന്നത്. നിർണ്ണായകമായ ക്യാച്ചുകൾ കൈവിടുന്നതും മിസ് ഫീൽഡിംഗിലൂടെ റൺസ് വിട്ടുകൊടുക്കുന്നതും ടീമിനെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. ബൗളർമാർ സൃഷ്ടിക്കുന്ന അവസരങ്ങൾ ഫീൽഡർമാർ പാഴാക്കുന്നത് പഞ്ചാബിന് വലിയ വില നൽകേണ്ടി വരുന്നു. ബൗളിംഗിലും ഫീൽഡിംഗിലും അടിയന്തിരമായ മാറ്റങ്ങൾ വരുത്താതെ പഞ്ചാബിന് ഇനി മുന്നോട്ട് പോകുക പ്രയാസകരമാണ്.
മികച്ച ഫോമിൽ ടൂർണമെന്റിന്റെ തുടക്കം മുതൽ കളിച്ചുകൊണ്ടിരുന്ന പഞ്ചാബിനെ പഞ്ഞിക്കിട്ട് ഇന്നലെ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ആദ്യം ബാറ്റ് ചെയ്ത് 235/4 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 202 റൺസിൽ പിടിച്ചുകെട്ടി 33 റൺസ് വിജയം ആണ് സൺറൈസേഴ്സ് നേടിയത്. 7 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ഈ സ്കോര്‍ നേടിയപ്പോള്‍ കൂപ്പര്‍ കൊണ്ണോലി പഞ്ചാബിന് വേണ്ടി സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. സൺറൈസേഴ്സിന് വേണ്ടി പാറ്റ് കമ്മിന്‍സും ശിവാംഗ് കുമാറും രണ്ട് വീതം വിക്കറ്റ് നേടി.
പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സിനായി ക്രീസിലെത്തിയവരെല്ലാം മികച്ച സംഭവാന നല്‍കിക്കൊണ്ടാണ് തിരിച്ചുകയറിയത്. 3.3 ഓവര്‍ നീണ്ട ഒന്നാം വിക്കറ്റ് പാർട്ണർഷിപ്പിൽ 54 റണ്‍സ് പിറന്നു. 13 പന്തുകള്‍ നേരിട്ട അഭിഷേക് ശര്‍മ 35 റണ്‍സെടുത്താണ് മടങ്ങിയത്. മറ്റൊരു ഓപ്പണര്‍ ട്രാവിസ് ഹെഡ് 19 പന്തുകളില്‍ 38 റണ്‍സുമെടുത്തു. പിന്നീട് ക്രീസില്‍ ഒന്നിച്ച വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും(55) ഹെണ്‍റിച്ച് ക്ലാസെനും(69) ചേര്‍ന്ന് ടീമിനെ കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 88 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന പന്തില്‍ ക്ലാസന്‍ പുറത്താകുമ്പോള്‍ മറുവശത്ത് നിതീഷ് കുമാര്‍ റെഡ്ഡി(29) പുറത്താകാതെ നിന്നു.