ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന്റെ തകർച്ച തുടരുന്നതിനിടയിൽ ടീം മാനേജുമെന്റ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നതായി സൂചന. സൺറൈസേഴ്സ് ഹൈദരാബാദിനോടേറ്റ തോൽവിക്ക് പിന്നാലെ ഹാർദിക് പാണ്ഡ്യയെ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള ആലോചനകൾ സജീവമാണ്. പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ നായകനായി കൊണ്ടുവരാനാണ് മുംബൈയുടെ നീക്കമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഹാർദിക്കിന് വിനയായത് മോശം പ്രകടനം
രോഹിത് ശർമ്മയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മുംബൈ ഇന്ത്യൻസിന് പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ടീമിനുള്ളിലെ ഐക്യമില്ലായ്മയും മൈതാനത്തെ തന്ത്രപരമായ പാളിച്ചകളും ഉടമ ആകാശ് അംബാനിയെപ്പോലും ചൊടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐപിഎൽ 2027 ലക്ഷ്യമിട്ട് വലിയൊരു മാറ്റത്തിന് മാനേജ്‌മെന്റ് തയ്യാറെടുക്കുന്നത്.

ഇഷാൻ കിഷൻ; പുതിയ പ്രതീക്ഷ?
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (SMAT) തന്റെ ടീമിനെ കിരീടത്തിലേക്ക് നയിച്ച ഇഷാൻ കിഷന്റെ നായകമികവാണ് മുംബൈയെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചത്. നിലവിൽ ടീം നേരിടുന്ന ബാറ്റിംഗ്-ഫീൽഡിംഗ് പ്രതിസന്ധികളിൽ നിന്ന് മുംബൈയെ കരകയറ്റാൻ ഇഷാന് കഴിയുമെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. രോഹിത് ശർമ്മ പടുത്തുയർത്തിയ പാരമ്പര്യം ഓരോ കഷണങ്ങളായി തകർന്നു വീഴുകയാണെന്ന് ആർ. അശ്വിനെപ്പോലുള്ളവർ വിമർശിച്ചതിന് പിന്നാലെയാണ് ഈ വൻ നീക്കം.
ആകാശ് അംബാനിയും രോഷത്തിൽ!
മത്സരത്തിനിടയിൽ സ്‌ക്രീനിൽ പന്ത് ബാറ്റിൽ തട്ടിയത് വ്യക്തമായി കാണിച്ചിട്ടും മുംബൈ താരങ്ങൾ അപ്പീൽ ചെയ്യാതിരുന്നത് ഉടമ ആകാശ് അംബാനിയെയും ചൊടിപ്പിച്ചിരുന്നു. അപ്പീൽ ചെയ്യാതിരുന്നതും പിന്നീട് ട്രാവിസ് ഹെഡിന്റെ രണ്ട് ക്യാച്ചുകൾ കൂടി കൈവിട്ടതും കണ്ട അംബാനി അതീവ നിരാശനായി ഗാലറിയിൽ എഴുന്നേറ്റു നിന്ന് തന്റെ രോഷം പ്രകടിപ്പിച്ചു.
ഈ സീസണിലെ ഏറ്റവും അപകടകാരികളായ ബൗളർമാരുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ജസ്പ്രിത് ബുംറയിൽ തുടങ്ങി ട്രെൻഡ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ, അശ്വനി കുമാർ, അള്ളാ ഗസൻഫർ, മിച്ചൽ സാന്റ്നർ തുടങ്ങി മുംബൈയ്ക്ക് ഉപയോഗിക്കാൻ ഓപ്ഷനുകൾ ഏറെയാണ്. എങ്കിലും 244 പോലൊരു കൂറ്റൻ ടോട്ടൽ ഡിഫൻഡ് ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല. 2026 ടി20 ലോകകപ്പ് വിജയികൾ നാലുപേരുള്ള ടീമായിരുന്നിട്ടും എന്തുകൊണ്ട് മുംബൈ ഇങ്ങനെ തരംതാണുപോയി എന്നത് പഠിക്കേണ്ട വിഷയം തന്നെയാണ്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് റയാൻ റിക്കൽട്ടന്റെ അതിമനോഹര സെഞ്ച്വറിയുടെ പിൻബലത്തിൽ 243 എന്ന അത്യുഗ്രൻ ടോട്ടലിലേക്ക് എത്തുന്നു. തിരിച്ചുവരവ് നടത്തിയ വിൽ ജാക്സും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഈശാൻ മലിംഗ വളരെ എക്കണോമിക്കലായി പന്തെറിയുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് അഭിഷേക് ശർമ്മയുടെയും ട്രാവിസ് ഹെഡിന്റെയും സഹായത്തോടെ വളരെ മികച്ച തുടക്കം നേടി. പവർ പ്ലേയിൽ തന്നെ സ്കോർ 90 കടന്നു. പിന്നീട് ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസൻ കൂടെ വെടിക്കെട്ട് പുറത്തെടുത്തതോടെ മത്സരം എളുപ്പത്തിൽ സൺറൈസേഴ്സിന്റെ വരുതിയിലായി. അവസാനം സലിൽ അറോറയുടെ വെടിക്കെട്ട് ഫിനിഷിങ് കൂടിയായപ്പോൾ 18.4 ഓവറിൽ ഹൈദരാബാദ് ലക്ഷ്യം കണ്ടു.