കൊളംബോയിൽ പാകിസ്ഥാനെ 61 റൺസിന് ഇന്ത്യ തകർത്തുവിട്ടതിന്റെ ആവേശം ഇനിയും അടങ്ങിയിട്ടില്ല. എന്നാൽ ആരാധകർക്കിടയിൽ ഇപ്പോൾ ഉയരുന്നത് മറ്റൊരു ചോദ്യമാണ്: ഈ ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടുമോ?
ഗ്രൂപ്പ് എ-യിൽ നിന്ന് മൂന്ന് വിജയങ്ങളുമായി ഇന്ത്യ സൂപ്പർ 8 യോഗ്യത നേടിക്കഴിഞ്ഞു. എന്നാൽ പാകിസ്ഥാന്റെ കാര്യം ഇപ്പോഴും തുലാസിലാണ്. നമീബിയക്കെതിരായ അവസാന മത്സരത്തിൽ ജയിച്ചാൽ മാത്രമേ അവർക്ക് സൂപ്പർ 8-ലേക്ക് എത്താൻ കഴിയൂ.

സൂപ്പർ 8-ൽ ഇന്ത്യ-പാക് പോരുണ്ടാകുമോ?
ഐസിസിയുടെ സീഡിംഗ് സമ്പ്രദായം അനുസരിച്ച് സൂപ്പർ 8 ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിൽ വരില്ല. ഗ്രൂപ്പ് എ-യിലെ ജേതാക്കളായി ഇന്ത്യ ഗ്രൂപ്പ് 1-ലേക്ക് പോകുമ്പോൾ, രണ്ടാം സ്ഥാനക്കാരായി പാകിസ്ഥാൻ യോഗ്യത നേടിയാൽ അവർ ഗ്രൂപ്പ് 2-ലായിരിക്കും ഉൾപ്പെടുക. അതുകൊണ്ട് തന്നെ സൂപ്പർ 8-ൽ ഈ ചിരവൈരികൾ തമ്മിലുള്ള പോരാട്ടം നടക്കില്ല.
റീമാച്ച് എവിടെ നടക്കും?
ഇനി ഇരുടീമുകളും നേർക്കുനേർ വരണമെങ്കിൽ നോക്കൗട്ട് ഘട്ടം വരെ കാത്തിരിക്കണം. അതായത് സെമി ഫൈനലിലോ അല്ലെങ്കിൽ ഫൈനലിലോ മാത്രമേ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇനി സാധ്യമാകൂ.
സെമി ഫൈനൽ സാധ്യത: ഇന്ത്യ തങ്ങളുടെ സൂപ്പർ 8 ഗ്രൂപ്പിൽ ഒന്നാമതാവുകയും പാകിസ്ഥാൻ അവരുടെ ഗ്രൂപ്പിൽ രണ്ടാമതാവുകയും ചെയ്താൽ മാർച്ച് 1-ന് കൊളംബോയിൽ വെച്ച് ഇവർ സെമിയിൽ ഏറ്റുമുട്ടും.
ഫൈനൽ സാധ്യത: ഇരുടീമുകളും സെമി ഫൈനലുകൾ ജയിച്ചാൽ കൊളംബോയിൽ വെച്ച് തന്നെ കിരീടത്തിനായി വീണ്ടും കൊമ്പുകോർക്കും.
കഴിഞ്ഞ ദിവസം ടി20 ലോകകപ്പിൽ നടന്ന ഇന്ത്യ പാക് പോരാട്ടത്തിൽ ആധികാരികമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇഷാൻ കിഷന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 175 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. 77 റണഅസെടുത്ത ഇഷാനും 32 റൺസെടുത്ത നായകൻ സൂര്യകുമാർ യാദവും 27 റൺസെടുത്ത ശിവം ദൂബെയും ഇന്ത്യയുടെ സ്കോർ കാർഡിന് കരുത്തേകി. പാകിസ്ഥാന് വേണ്ടി സിയം അയൂബ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സ്റ്റാർ ബൗളർ ഉസ്മാൻ താരിക്, ഷഹീൻ അഫ്രീദി, സൽമാൻ അലി ആഘ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് തുടക്കത്തിലേ പിഴച്ചു. ആദ്യ ഓവറിൽ തന്നെ സഹിബ്സാദാ ഫർഹാൻ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നീട് രണ്ടാം ഓവറിൽ ബുംറ രണ്ട് വിക്കറ്റുകൾ കൂടി കൊയ്തതോടെ പാകിസ്ഥാന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി. 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് പാക് നിരയിൽ ഒന്ന് പിടിച്ച് നിൽക്കാനെങ്കിലും ശ്രമിച്ചത്. ഇന്ത്യക്കായി ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, ജസ്പ്രിത് ബുംറ, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ്, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റും നേടി.