വൈഭവിന്റെ കരിയർ പെട്ടന്ന് അവസാനിക്കുമോ? പരിക്കുകളുടെ കൊടുങ്കാറ്റ് വരുന്നു! മുന്നറിയിപ്പ്
ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടിനെ വാനോളം പുകഴ്ത്തുമ്പോഴും, താരത്തിന്റെ ദീർഘകാല കരിയറിനെക്കുറിച്ച് വലിയ ആശങ്ക പങ്കുവെച്ച് മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഡാരിൽ കലിനൻ. കഠിനമായ പവർ ഹിറ്റിങ്ങും അസാധാരണമായ ബാറ്റ് സ്പീഡും കാരണം വരും വർഷങ്ങളിൽ ഈ 15-കാരന് കരിയറിനെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടായേക്കാമെന്നാണ് കലിനൻ മുന്നറിയിപ്പ് നൽകുന്നത്.
ടാറ്റ ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് അടിച്ചുകൂട്ടി ഏറ്റവും പ്രായം കുറഞ്ഞ ഓറഞ്ച് ക്യാപ്പ് ജേതാവായ വൈഭവ്, അടുത്തിടെ ശ്രീലങ്ക എ ടീമിനെതിരായ ലിസ്റ്റ് എ ഫൈനലിൽ 29 പന്തിൽ 10 സിക്സറുകളോടെ 94 റൺസ് നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ, ഈ അമിത ആക്രമണ ശൈലി കൗമാരക്കാരന്റെ ശരീരത്തിന് താങ്ങാൻ കഴിയുമോ എന്നാണ് കലിനൻ ചോദിക്കുന്നത്.

ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് കലിനൻ തന്റെ ആശങ്കകൾ വ്യക്തമാക്കിയത്:
"ഈ ചെറുപ്പക്കാരന്റെ കളി കണ്ട് ഞാൻ അത്ഭുതപ്പെട്ടിരിക്കുകയാണ്. പക്ഷേ എന്നെ അലട്ടുന്ന കാര്യം അവന്റെ പരിക്കുകളാണ്. 15-ാം വയസ്സിൽ ഇത്രയും വലിയൊരു ബാറ്റ് ഉപയോഗിച്ച്, ഇത്രയധികം ക്രിക്കറ്റ് കളിക്കുമ്പോൾ അവന്റെ കൈത്തണ്ട, കൈമുട്ട്, സന്ധികൾ എന്നിവയെ അത് ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അവൻ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന പ്രായമാണ്. അതുകൊണ്ട് തന്നെ പേശികൾക്കും ലിഗമെന്റുകൾക്കും കനത്ത ആയാസമായിരിക്കും ഈ പവർ ഹിറ്റിങ് നൽകുന്നത്."
“അവൻ തികച്ചും കർശനമായ ഒരു ദിനചര്യയിലായിരിക്കുമെന്ന് ഞാൻ കരുതുന്നു. അവൻ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്, അതോടൊപ്പം സന്ധികളും ലിഗമെന്റുകളും പേശികളും വളരുകയാണെന്ന് ഞാൻ അനുമാനിക്കുന്നു? അവയ്ക്ക് വലിയ ആയാസം അനുഭവപ്പെടുന്നുണ്ടാകും എന്ന് എനിക്ക് ഉറപ്പു നൽകാൻ കഴിയും.” കമന്റുകളിലൊന്നിന് മറുപടിയായി കലിനൻ എഴുതി.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിന് ഭീഷണിയായ 2004-ലെ 'ടെന്നീസ് എൽബോ' പരിക്കിനെ ഉദാഹരിച്ചാണ് കലിനൻ സംസാരിച്ചത്. കഴിവ് കൊണ്ട് സച്ചിനോട് ഉപമിക്കപ്പെടുന്ന വൈഭവ്, സച്ചിനെക്കാൾ കഠിനമായാണ് ഇപ്പോൾ ബാറ്റ് വീശുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. സച്ചിൻ പോലും കരിയറിൽ ഇത്രയധികം തവണ ഇത്രയും ശക്തമായി ബാറ്റ് സ്വിങ് ചെയ്തിരുന്നില്ല. തങ്ങളുടെ കാലത്ത് ഭാരം കുറഞ്ഞ ബാറ്റുകൾ ഉപയോഗിക്കുകയും കുറഞ്ഞ മത്സരങ്ങൾ കളിക്കുകയും ചെയ്തിട്ട് പോലും പലർക്കും വിട്ടുമാറാത്ത കൈത്തണ്ട വേദനകൾ ഉണ്ടായിട്ടുണ്ടെന്നും കലിനൻ ചൂണ്ടിക്കാട്ടി.
ആധുനിക പരിശീലന മുറകളും റിക്കവറി രീതികളും വൈഭവിന് തുണയാകുമെങ്കിലും, താരത്തിന്റെ ദീർഘകാല ആരോഗ്യത്തെക്കുറിച്ച് ക്രിക്കറ്റ് ലോകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കലിനൻ ഓർമ്മിപ്പിച്ചു. നിലവിൽ ഇന്ത്യൻ സീനിയർ ടീമിലേക്ക് വരെ അതിവേഗം പരിഗണിക്കപ്പെടുന്ന വൈഭവ് സൂര്യവംശിയുടെ ജോലിഭാരം കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രതിഭകളെ പരിക്കുകൾ തളർത്തിയ ചരിത്രം ഇന്ത്യയിലും ആവർത്തിച്ചേക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications