എങ്ങനെ പുറത്തായി?
കുല്‍ദീപ് യാദവിന്റെയും യുവേന്ദ്ര ചാഹലിന്റെയും അക്ഷർ പട്ടേലിന്റെയും നിലവിലെ ഫോമാണ് അശ്വിനും ജഡേജയ്ക്കും പണി കൊടുത്തത്. ഒപ്പം സീനിയര്‍ സ്പിന്നര്‍മാരുടെ അലംഭാവവും. മുനയൊടിഞ്ഞ ബൗളിംഗാണ് ഇരുവരും കുറച്ച് കാലമായി ലിമിറ്റഡ് ഓവറിൽ നടത്തുന്നത്. പ്രത്യേകിച്ച് അശ്വിൻ.
ദയനീയ പ്രകടനം
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനെതിരെ അശ്വിൻ പത്തോവറിൽ വിട്ടുകൊടുത്തത് 70 റൺസ്. ജഡേജ എട്ടോവറിൽ 67 റൺസ്. രണ്ടുപേർക്കും വിക്കറ്റൊന്നും കിട്ടിയതുമില്ല. ഇത് ഇന്ത്യയെ ശരിക്കും തളർത്തി. മാത്രമല്ല, സമീപകാലത്തായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇരുവരും തീരെ ഫോമിലല്ല.
ടെസ്റ്റ് സ്പെഷലിസ്റ്റുകളാകുമോ?
ലിമിറ്റഡ് ഓവർ സ്പെഷലിസ്റ്റുകളായി ടീമിലെത്തിയ ജഡേജയും അശ്വിനും ഇന്ന് ലോക ടെസ്റ്റ് റാങ്കിംഗിൽ രണ്ടും മൂന്നും സ്ഥാനത്താണ്. ഏകദിന - ട്വൻറി 20 ടീമുകളിൽ ഇടംകിട്ടാതെ കുറച്ച് കാലത്തേക്കെങ്കിലും ഇരുവരും ടെസ്റ്റ് സ്പെഷലിസ്റ്റുകളായി കളിക്കുന്നത് കണ്ടാൽ അത്ഭുതപ്പെടാനില്ല.
ഇഷ്ടം പോലെ ഓപ്ഷൻസ്
അശ്വിനും ജഡേജയും ഇല്ല എന്ന് കരുതി ക്യാപ്റ്റൻ വിരാട് കോലിക്ക് ഓപ്ഷനുകള്‍ ഇല്ലാതെയൊന്നും ഇല്ല. ഒന്നിനൊന്ന് മെച്ചമുള്ള മൂന്ന് പേരാണ് സ്പിൻ ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കാൻ വരി നിൽക്കുന്നത്. കുൽദീപ് യാദവ്, യുവേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ. ഏകദിനത്തിലും ട്വൻറി 20യിലും ഇവർ വൻ വിജയമായിരുന്നു.
കുല്‍ദീപ് യാദവ്
ഏകദിനത്തിലെ ഹാട്രിക് ജേതാവും ആദ്യ ട്വന്റി 20യിലെ മാൻ ഓഫ് ദ മാച്ചുമായ കുല്‍ദീപ് യാദവിന് 22 വയസ്സേ ഉള്ളൂ. മറ്റേ അറ്റത്ത് യുവേന്ദ്ര ചാഹലും നന്നായി പന്തെറിയുന്നുണ്ട്. ഇവര്‍ ഇത്ര നന്നായി കളിക്കുമ്പോള്‍ മറ്റ് സ്പിന്നര്‍മാരെ ടീമിലെടുക്കുന്ന കാര്യം സംശയമാണ്. അതിപ്പോൾ അശ്വിനും ജഡേജയുമാണെങ്കിലും അങ്ങനെ തന്നെ.
ജഡേജയ്ക്ക് പാര പട്ടേൽ
ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്ന രവീന്ദ്ര ജഡേജയ്ക്ക് പാരയാകുക യുവതാരം അക്ഷര്‍ പട്ടേല്‍ ആയിരിക്കും. ഇടങ്കയ്യന്‍ സ്പിന്നറായ അക്ഷര്‍ ജഡേജയെക്കാൾ നന്നായി ബാറ്റും ചെയ്യും. ജൂണ്‍ 2015നു ശേഷം ഒരു മത്സരത്തിലും ജഡേജയ്ക്ക് 25 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാനായിരുന്നില്ല.
സൂചനയായിരുന്നു?
അക്ഷര്‍ പട്ടേലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ജഡേജയെ ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ തിരിച്ചുവിളിച്ചെങ്കിലും മൂന്നു മത്സരങ്ങളിലും പുറത്തിരുത്തുകയായിരുന്നു. അക്ഷര്‍ മടങ്ങയെത്തിയയുടന്‍ ജഡേജയെ പുറത്താക്കുകയും ചെയ്തു. - ഇത് ജഡേജയ്ക്ക് ബി സി സി ഐ നൽകിയ സൂചനയാണ് എന്ന് കരുതുന്നവരും ഉണ്ട്.