വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ 11 റൺസിന് തോറ്റു.. വിശ്വസിക്കാൻ കഴിയാതെ വിരാട് കോലിയും കൂട്ടരും!!
ആന്റിഗ്വ: അമിതമായ ആത്മവിശ്വാസവും ടീം കോംപിനേഷനിലെ വ്യത്യാസങ്ങളും ചേർന്ന് ഇന്ത്യയെ ചതിച്ചു. ദുർബലരായ വെസ്റ്റ് ഇൻഡീസിനോട് 11 റൺസിന്റെ തോൽവി. ബൗളർമാർ വെസ്റ്റ് ഇൻഡീസിനെ വെറും 190 റൺസിൽ പിടിച്ചുകെട്ടിയതായിരുന്നു. പക്ഷേ ഈ പ്രകടനം വെറുതെയായി.
പേരുകേട്ട ബാറ്റിംഗ് നിരയാണ് ഇത്തവണ ഇന്ത്യയെ ചതിച്ചത്. താരതമ്യേന കുഞ്ഞൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 178 റൺസിൽ ചുരുണ്ടു. 50 ഓവർ തികച്ച് കളിക്കാൻ പോലും അവർക്ക് പറ്റിയില്ല. പരമ്പര സ്വന്തമാക്കണമെങ്കിൽ അവസാനത്തെ ഏകദിനം ജയിച്ചേ മതിയാകൂ എന്ന സ്ഥിതിയിലാണ് വിരാട് കോലിയും കൂട്ടരും ഇപ്പോൾ.

പതിഞ്ഞ തുടക്കം പക്ഷേ ശക്തം
17.2 ഓവറിൽ 57 റൺസ്. റൺറേറ്റ് നാലിൽ താഴെ. സ്ലോ ആണെങ്കിലും നല്ല സ്റ്റഡി സ്റ്റാർട്ടാണ് വെസ്റ്റ് ഇൻഡീസിന് കിട്ടിയത്. ഓപ്പണർമാരായ ലെവിസും ഹോപ്പും 35 വീതം റൺസാണ് എടുത്തത്. പിന്നെ വന്ന മൂന്ന് പേരും കൂടി 20 കടന്നു. പക്ഷേ മെച്ചമുണ്ടാക്കാനായില്ല. അവസാന ഓവറുകളിലെ പതർച്ച കൂടിയായപ്പോൾ വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്സ് 189 ൽ ഒതുങ്ങി.

ബൗളർമാർ കേറി മേഞ്ഞു
അഞ്ച് പേർ മാത്രമേ ഇന്ത്യയ്ക്ക് വേണ്ടി പന്തെടുത്തുള്ളൂ. ഒറ്റ ഒരാൾ പോലും 50ല്‍ കൂടുതൽ റൺസ് കൊടുത്തില്ല. വളരെക്കാലത്തിന് ശേഷം ടീമിലെത്തിയ ഷമി പത്തോവറിൽ കൊടുത്തത് വെറും 33 റൺസ്. ഉമേഷ് യാദവ് 36 റൺസ് കൊടുത്ത് മൂന്ന് വിക്കറ്റിട്ടു. അശ്വിന് പകരം ടീമിലെത്തിയ ജഡേജ ഫസ്റ്റ് ചേഞ്ചായി എത്തി പത്തോവറിൽ 48.

കലക്കിയത് ഇവർ
പത്തോവറിൽ 40 റൺസിന് മൂന്ന് വിക്കറ്റ് - ഓള്‍റൗണ്ടർ ഹർദീക് പാണ്ഡ്യയുടെ ബൗളിംഗ് കാർഡാണ്. കുൽദീപ് യാദവും മോശമാക്കിയില്ല, പത്തോവറെറിഞ്ഞ കുൽദീപ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. വിട്ടുകൊടുത്തത് വെറും 31 റൺസ്. അവസാനത്തെ അഞ്ച് പേരിൽ ഒരാൾ മാത്രമാണ് വിന്‍ഡീസിന് വേണ്ടി രണ്ടക്കം കടന്നത്.

പ്രതീക്ഷയറ്റ ബാറ്റിംഗ്
ആദ്യത്തെ നാല് പേരിൽ മൂന്ന് പേർ രണ്ടക്കം കാണാതെ പുറത്ത്. ശിഖർ ധവാൻ, വിരാട് കോലി, ദിനേശ് കാർത്തിക് എന്നിവർ. കഴിഞ്ഞില്ല, ജാദവ് പത്ത്, കുൽദീപ് 2, യാദവ് 0, ഷമി 1 - ഇന്ത്യ 49.4 ഓവറിൽ ഓളൗട്ടായിപ്പോയതിൽ വല്ല അതിശയവും ഉണ്ടോ. ജയിക്കാൻ പിന്നെയും 11 റണ്‍സ് ഷോർട്ട്

രണ്ട് ഫിഫ്റ്റിയുണ്ട് പക്ഷേ
പരമ്പരയിൽ മൂന്നാം തവണയും അമ്പത് കടന്ന അജിൻക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 91 പന്തിൽ 60 റൺസ്. ഇന്ത്യയ്ക്ക് വേണ്ടി മറ്റൊരാൾ കൂടി അർധസെഞ്ചുറി നേടി. എം എസ് ധോണി. 114 പന്തിൽ 1 ഫോർ മാത്രം അടിച്ച് 54 റൺസ്. ഹര്‍ദീക് പാണ്ഡ്യ ഓരോ സിക്സും ഫോറും സഹിതം 21 പന്തിൽ 20 റൺസടിച്ചു.

ക്യാപ്റ്റന്റെ ബൗളിംഗ്
ഐ പി എല്ലിൽ എം എസ് ധോണിക്കൊപ്പം കളിച്ചുപരിചയമുള്ള ജേസൺ ഹോൾജറാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. 9.4 ഓവറിൽ വെറും 27റൺസിന് 5 വിക്കറ്റ്. കോലിയുടെ പ്രൈസ് വിക്കറ്റ് അടക്കം. പരമ്പരയിലെ ആദ്യജയം ടീമിന് നേടിക്കൊടുത്ത ക്യാപ്റ്റൻ തന്നെ മാൻ ഓഫ് ദ മാച്ച്.

എന്തുകൊണ്ട് തോറ്റു
അമിതമായ ആത്മവിശ്വാസമാണ് ഇന്ത്യയെ ചതിച്ചത് എന്ന് വ്യക്തം. പരമ്പരയിൽ മുന്നിട്ടുനിന്നതും, ആദ്യം ബൗൾ ചെയ്ത് വിൻഡീസിനെ ചെറിയ സ്കോറിൽ ഒതുക്കിയതും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടി. ബാറ്റിംഗിലെ ഉത്തരവാദിത്തമില്ലായ്മ കൂടിയായതോടെ കളി നൈസായിട്ട് കയ്യിൽ നിന്നും പാളി. ധോണിയുടെയും രഹാനെയുടെയും മെല്ലെപ്പോക്കും ഒരു കാരണമായി പറയാം.

പരമ്പരയിൽ ഇനിയെന്ത്
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ കളി മഴ മുടക്കി. രണ്ടും മൂന്നും കളികൾ ഇന്ത്യ ജയിച്ചു. ഇപ്പോൾ നാലാമത്തെ കളി വെസ്റ്റ് ഇൻഡീസും. അടുത്ത കളി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. മഴ പെയ്താലും പരമ്പര ഇന്ത്യയ്ക്ക് തന്നെ. ആതിഥേയരായ വിൻഡീസിനാകട്ടെ അടുത്ത കളി ജയിച്ച് പരമ്പര സമനിലയാക്കാം എന്നൊരു ഓപ്ഷനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications