ഓപ്പണര്‍മാരുടെ മോശം ഫോം
ഓപ്പണര്‍മാരുടെ മോശം ഫോം ഈ ലോകകപ്പില്‍ ന്യൂസിലാന്‍ഡിന് വലിയ തലവേദന തന്നെയാണ്. കഴിഞ്ഞ ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്ന വെടിക്കെട്ട് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഇത്തവണ ഫോമിലെത്താനാവാതെ വലയുകയാണ്. ശ്രീലങ്കയ്‌ക്കെതിരേയുള്ള ആദ്യ കളിയില്‍ 73 റണ്‍സുമായി മിന്നിയ അദ്ദേഹത്തിന് പിന്നീടുള്ള ഏഴ് ഇന്നിങ്‌സുകളില്‍ നേടാനായത് വെറും 93 റണ്‍സാണ്.
ഇടംകൈയന്‍ ബൗളര്‍മാര്‍ക്കെതിരേ ഈ ലോകകപ്പില്‍ ഗുപ്റ്റില്‍ പതറുന്നതാണ് കണ്ടത്. ഗുപ്റ്റിലിന്റെ ഓപ്പണിങ് പങ്കാളിയായി കോളിന്‍ മണ്‍റോ, ഹെന്റി നിക്കോള്‍സ് എന്നിവരെയും ന്യൂസിലാന്‍ഡ് പരീക്ഷിച്ചെങ്കിലും അവരും തിളങ്ങിയിരുന്നില്ല. ലങ്കയ്‌ക്കെതിരേ ഫിഫ്റ്റി നേടിയ മണ്‍റോ പിന്നീടുള്ള അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 67 റണ്‍സാണ് നേടിയത്. പകരക്കാരനായി ടീമിലെത്തിയ ഹെന്റി രണ്ടിന്നിങ്‌സുകളില്‍ നേടിയത് വെറും എട്ട് റണ്‍സാണ്. പതറുന്ന ന്യൂസിലാന്‍ഡിന്റെ മുന്‍നിരയെ തുടക്കത്തില്‍ പുറത്താക്കിയാല്‍ ഇന്ത്യക്കു കളിയില്‍ മുന്‍തൂക്കം നേടാം.
ടെയ്‌ലറുടെയും ലാതമിന്റെയും സ്ഥിരതയില്ലായ്മ
ന്യൂസിലാന്‍ഡിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ നായകന്‍ റോസ് ടെയ്‌ലര്‍ക്കു ഈ ലോകകപ്പില്‍ സ്ഥിരയതാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 261 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പഴയതു പോലെ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ടെയ്‌ലര്‍ക്കായിട്ടില്ല.
ടോം ലാതമാണ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാതെ വലയുന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. ഇംഗ്ലണ്ടിനെതിരായ അവസാന കളിയില്‍ 57 റണ്‍സെടുത്തെങ്കിലും അതിനു മുമ്പുള്ള ആറ് ഇന്നിങ്‌സുകളില്‍ അദ്ദേഹം നേടിയത് വെറും 42 റണ്‍സാണ്.
നിര്‍ണായകായ നാലും അഞ്ചും പൊസിഷനുകളില്‍ ഇറങ്ങുന്ന ഇരുവരെയും എളുപ്പത്തില്‍ ഔട്ടാക്കാനായിരിക്കും ഇന്ത്യയുടം ശ്രമം.
മൂര്‍ച്ചയില്ലാത്ത സ്പിന്‍ ബൗളിങ്
ടീമിന്റെ സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന മിച്ചെല്‍ സാന്റ്‌നറുടെ മോശം പ്രകടനമാണ് ന്യൂസിലാന്‍ഡിന്റെ മറ്റൊരു വീക്ക്‌നെസ്. ടൂര്‍ണമെന്റില്‍ വെറും നാലു വിക്കറ്റുകളാണ് താരത്തിനു വീഴ്ത്താനായത്. താളത്തിലെത്താന്‍ പാടുപെടുന്ന സാന്റ്‌നറെ തുടക്കം മുതല്‍ കടന്നാക്രമിച്ച് പരമാവധി റണ്‍സ് അടിച്ചുകൂട്ടുകയെന്ന തന്ത്രമാണ് ഇന്ത്യ സെമിയില്‍ പരീക്ഷിക്കേണ്ടത്.
ടീമിലെ മറ്റൊരു സ്പിന്നറായ ഇഷ് സോധിക്ക് ഒരു മല്‍സരത്തില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഈ മല്‍സരത്തില്‍ താരത്തിനു വിക്കറ്റൊന്നും ലഭിച്ചതുമില്ല.