വളരെ മികച്ചൊരു തുടക്കത്തിന് ശേഷം, എല്ലാ മലയാളി ആരാധകരെയും ഒന്ന് കൊതിപ്പിച്ച്, ഫേസ് ചെയ്ത എട്ടാം പന്തിൽ തന്നെ നമീബിയക്കെതിരെ പുറത്തായ സഞ്ജു സാംസണെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഫേസ് ചെയ്ത പന്തുകളെല്ലാം വളരെ മനോഹരമായി സഞ്ജുവിന് കളിക്കാൻ സാധിച്ചെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിനായില്ല. അദ്ദേഹത്തിന്റെ ഡിസ്മിസലിനെക്കുറിച്ച് കമന്റ് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
സഞ്ജു റൺസിനായി വല്ലാതെ കഷ്ടപ്പെടുന്ന ഒരു ബാറ്റ്സ്മാനെപ്പോലെയാണ് തോന്നുന്നത് എന്നും അദ്ദേഹത്തിന്റെ മനസിൽ ഒരേസമയം ഒരുപാട് ചിന്തകൾ പോയിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. എല്ലാം മറന്ന് ഫ്രഷ് ആയി പുതിയ ഒരു അധ്യായം തുറക്കാനും അമിതമായി ചിന്തിക്കാതെ ആധിപത്യം സ്ഥാപിച്ച് തന്നെ കളിക്കുക എന്നും അശ്വിൻ സഞ്ജുവിനോട് പറയുന്നു.

രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ
"സഞ്ജു സാംസൺ ഇപ്പോൾ റൺസിനായി വല്ലാതെ കഷ്ടപ്പെടുന്ന ഒരു ബാറ്റ്‌സ്മാനെപ്പോലെയാണ് തോന്നിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിൽ ഒരേസമയം ഒരുപാട് ചിന്തകൾ ഓടിക്കൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു. ഔട്ട് ആകുന്നതിന് തൊട്ടുമുമ്പ്, ഒരു പന്ത് അദ്ദേഹം ലെഗ് സൈഡിലേക്ക് മനോഹരമായി ഫ്ലിക്ക് ചെയ്ത് സിക്സർ അടിച്ചിരുന്നു. മികച്ച ബാക്ക്‌ലിഫ്റ്റും ടൈമിംഗും കൃത്യമായ ലക്ഷ്യബോധവും ആ ഷോട്ടിൽ ഉണ്ടായിരുന്നു.
എന്നാൽ തൊട്ടടുത്ത പന്തിൽ, അദ്ദേഹം അത് ലെഗ് സൈഡിലെ മിഡ്-വിക്കറ്റിലേക്ക് നേരെ ടാപ്പ് ചെയ്തു. തന്റെ തീരുമാനങ്ങളിൽ വ്യക്തതയില്ലാത്ത ഒരാളെപ്പോലെയാണ് അപ്പോൾ തോന്നിച്ചത്. ഒരുപക്ഷേ ആ ഷോട്ട് അദ്ദേഹം നേരത്തെ മനസ്സിൽ ഉറപ്പിച്ചതാകാം, പന്ത് അവിടെ വരുമെന്ന് പ്രതീക്ഷിച്ചതുമാകാം.
ഇത്തരമൊരു മാനസികാവസ്ഥ പല കളിക്കാർക്കും ഉണ്ടാകാറുള്ളതാണ്. എനിക്ക് സഞ്ജുവിനോട് ഒന്ന് മാത്രമേ പറയാനുള്ളൂ, എല്ലാം മറക്കുക. ഫ്രഷ് ആയി പുതിയൊരു അധ്യായം തുറക്കുക. സെഞ്ചുറികൾ നേടുന്ന സഞ്ജു സാംസണെ കാണാനാണ് എനിക്ക് ആഗ്രഹം. ആക്രമിച്ചു കളിച്ച് പുറത്തായാലും കുഴപ്പമില്ല, പക്ഷേ അമിതമായി ചിന്തിക്കരുത്. മടികൂടാതെ സ്വതന്ത്രമായി കളിച്ച് ആധിപത്യം സ്ഥാപിക്കുക." - രവിചന്ദ്രൻ അശ്വിൻ.
ഇന്ത്യ - നമീബിയ പോരാട്ടം
നമീബിയക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വലിയ വിജയമാണ് കഴിഞ്ഞ ദിവസം നേടിയത്. 210 റൺസിന്റെ വലിയ റൺമലയാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നമീബിയക്ക് മുന്നിൽ പടുത്തുയർത്തിയത്. കൂറ്റൻ സ്കോർ പിന്തുടരാനെത്തിയ നമീബിയയാകട്ടെ, 18.2 ഓവറില്‍ വെറും 116ന് കൂടാരം കയറുകയും ചെയ്തു. ഓപ്പണിങ് ജോടികളായ ലോറെന്‍ സ്റ്റീന്‍കാംപ് (29), യാന്‍ ഫൈലിന്‍ക് (22) എന്നിവര്‍ മാത്രമേ 20ന് മുകളില്‍ നേടിയുള്ളൂ. ഏഴ് റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയുമാണ് നമീബിയയുടെ സ്കോർ ബോർഡ് ഇത്ര ചുരുക്കാൻ കാരണം. നേരത്തെ ബാറ്റിങ്ങിലും ഹാർദിക് തിളങ്ങിയിരുന്നു. ഹാർദികിന്റെയും ഇഷാൻ കിഷന്റെയും അർധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ 209 എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തിയത്.