തിങ്കളാഴ്ച്ചത്തെ ടെലി കോണ്‍ഫറന്‍സിങില്‍ തങ്ങള്‍ ഗൗരവമുള്ള കാര്യങ്ങളൊന്നും ആലോചിച്ചിട്ടില്ലെന്നു ഒരു ഫ്രാഞ്ചൈസി ഉടമ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. കഴിഞ്ഞത് വെറുമൊരു ഫോളോഅപ്പ് മീറ്റിങായിരുന്നു. 48 മണിക്കൂര്‍ കൊണ്ട് മുന്‍ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചു മാറ്റമൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഐപിഎല്‍ നടക്കുമോയെന്ന് ഇപ്പോഴും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് സംഭവിക്കുകയെന്നു നമുക്ക് കാത്തിരുന്നു തന്നെ കാണാം. എല്ലാ ആഴ്ചയിലും ഈ തരത്തില്‍ തങ്ങള്‍ തമ്മില്‍ അപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചു ടെലി കോണ്‍ഫറന്‍സിങ് വഴി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കാര്യങ്ങള്‍ മെച്ചപ്പെടുകയാണെങ്കില്‍ മാത്രമേ ഐപിഎല്ലുമായി മുന്നോട്ടു പോവാന്‍ സാധിക്കുകയുള്ളൂവെന്നും ഫ്രാഞ്ചൈസി ഉടമ വ്യക്തമാക്കി.
ഐപിഎല്ലിന്റെ സീസണ്‍ നീട്ടി വയ്ക്കാന്‍ തീരുമാനിച്ച നേരത്തേ നടന്ന യോഗത്തില്‍ ആറു മുതല്‍ ഏഴു ഓപ്ഷനുകള്‍ വരെ തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എട്ടു ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ വീതം പ്ലേഒാഫ് കളിക്കുന്ന തരത്തില്‍ ടൂര്‍ണമെന്റ് നടത്തുകയായിരുന്നു ഇവയിലൊന്ന്.
മറ്റൊന്നു കൂടുതല്‍ ഡബിള്‍ ഹെഡ്ഡറുകള്‍ (ഒരു ദിവസം രണ്ടു കളികള്‍) നടത്തുകയും താരങ്ങളുടെ യാത്ര കുറയ്ക്കുന്നതിനു വേണ്ടി മൂന്നോ, നാലോ വേദികളില്‍ മാത്രം ടൂര്‍ണമെന്റ് നടത്തുകയെന്നതായിരുന്നു. ഇത് കൂടാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ ഐപിഎല്‍ സംഘടിപ്പിക്കുകയെന്ന ഓപ്ഷനും ബിസിസിഐഐ ചര്‍ച്ച ചെയ്തിരുന്നു.
സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നു നേരത്തേ ബിസിസിഐയുടെ യോഗത്തില്‍ ഐകകണ്‌ഠേനയാണ് തീരുമാനിച്ചതെന്നു ഒരു ഫ്രാഞ്ചൈസി ഉടമ പറയുന്നു. ഇക്കാര്യത്തില്‍ ബിസിസിഐയുടെ നിലപാടിനൊപ്പം തന്നെയാണ് ഫ്രാഞ്ചൈസികളും. സാഹചര്യം തീര്‍ത്തും പ്രതികൂലമാണെങ്കില്‍ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസിഐയ്ക്കും ഫ്രാഞ്ചൈസികള്‍ക്കും മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂര്‍ണമെന്റ് റദ്ദാക്കുകയാണെങ്കില്‍ ഒരുപാട് സാമ്പത്തിക നഷ്ടം തങ്ങള്‍ക്കു നേരിടേണ്ടി വരും. എന്നാല്‍ മനുഷ്യന്റെ സുരക്ഷയേക്കാള്‍ വലുതല്ല ഈ നഷ്ടങ്ങളൊന്നുമെന്നും ഫ്രാഞ്ചൈസി ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.