സിഡ്‌നി: 2015 ലോകകപ്പ് ഫൈനല്‍ താന്‍ കാണുന്ന അവസാനത്തെ ക്രിക്കറ്റ് മത്സരമായേക്കാമെന്ന് മാര്‍ട്ടിന്‍ ക്രോ. ന്യൂസിലന്‍ഡ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ മാര്‍ട്ടിന്‍ ക്രോ ഇ എസ് പി എന്‍ - ക്രിക്ഇന്‍ഫോയ്ക്ക് വേണ്ടി എഴുതിയ കോളത്തിലാണ് ഇക്കാര്യം പറഞ്ഞത്. കാന്‍സര്‍ രോഗബാധിതനായ ക്രോ ഈ കളി തനിക്ക് അധികകാലം ആസ്വദിക്കാനാവില്ല എന്നും കുറിപ്പില്‍ പറഞ്ഞു.
ഈ ലോകകപ്പ് ന്യൂസിലന്‍ഡ് ജയിക്കുകയാണെങ്കില്‍ മാര്‍ട്ടിന്‍ ക്രോയ്ക്ക് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാകും അത്. കളിക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല, ക്യാപ്റ്റന്‍, കമന്റേറ്റര്‍, കോളമിസ്റ്റ് എന്ന നിലയിലെല്ലാം മാര്‍ട്ടിന്‍ ക്രോയ്ക്ക് ക്രിക്കറ്റില്‍ തന്റേതായ ഇരിപ്പിടമുണ്ട്. പക്ഷേ രോഗം കാരണം 52 കാരനായ ക്രോ ഇപ്പോള്‍ സജീവമല്ല.

സ്്പിന്‍ ബൗളര്‍റെക്കൊണ്ട് ബൗളിംഗ് ഓപ്പണ്‍ ചെയ്യിക്കുന്നത് അടക്കമുള്ള വിപ്ലവകരമായ പല മാറ്റങ്ങളും ക്രിക്കറ്റില്‍ കൊണ്ടുവന്ന ക്യാപ്റ്റനായിരുന്നു ക്രോ. പിഞ്ച് ഹിറ്റര്‍ എന്ന ആശയവും ക്രോയുടെ തലയില്‍ ഉദിച്ചതാണ്. ക്രോ നായകനായ ന്യൂസിലന്‍ഡ് ടീം 1992 ല്‍ ലോകകപ്പ് നേടുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ വസിം അക്രം, ഇന്‍സമാം ഉള്‍ഹഖ് എന്നീ അത്ഭുതങ്ങളുമായെത്തിയ ഇമ്രാന്‍ ഖാന്റെ പാകിസ്താനായിരുന്നു അത്തവണത്തെ ഭാഗ്യം.
റോസ് ടെയ്‌ലര്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍ എന്നിവരെ പിറക്കാതെ പോയ മക്കള്‍ എന്നാണ് കോളത്തില്‍ ക്രോ വികാരപരമായി വിളിക്കുന്നത്. മാര്‍ട്ടിന്‍ ക്രോയുടെ ലേഖനം താന്‍ കണ്ടു എന്നും ക്രോ മികച്ച കളിക്കാരന്‍ മാത്രമല്ല എഴുത്തുകാരനും കൂടിയാണെന്നും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലം പറഞ്ഞു.