ലണ്ടന്‍: ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യൻ ഇന്നിംഗ്സിനിടെ നാടകീയ സംഭവങ്ങൾ. വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൗർ 98 റൺസിൽ നിൽക്കേയായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സെഞ്ചുറിക്ക് രണ്ട് റൺസ് മാത്രം അകലെ നിൽക്കവേ ഹർമൻപ്രീത് കൗർ ലെഗ് സൈഡിലേക്ക് കളിച്ച് റൺസിനായി ഓടി. ഇടംകൈ ബാറ്റ്സ്മാൻ ദീപ്തി ശർമയായിരുന്നു മറുവശത്ത്. കൗർ രണ്ടാം റൺസിന് ഓടുമെന്ന് പ്രതീക്ഷിക്കാതിരുന്ന ദീപ്തി പ്രതികരിക്കാനും വൈകി. നോൺസ്ട്രൈക്ക് എൻഡിൽ ദീപ്തി റണ്ണൗട്ടാകുമെന്ന് തോന്നിച്ച നിമിഷത്തിലാണ് കൗറിന് ദേഷ്യം വന്നത്. തേർഡ് അംപയറിന് തീരുമാനം വിട്ടപ്പോൾ കൗർ ദേഷ്യം നിയന്ത്രിക്കാനാകാതെ ദീപ്തിക്ക് നേരെ അലറുകയായിരുന്നു.

എന്നാൽ ഭാഗ്യത്തിന് ദീപ്തി ശർമ റണ്ണൗട്ടായില്ല, രണ്ട് റൺസ് തികച്ചെടുത്ത് കൗർ സെഞ്ചുറിയും പൂർത്തിയാക്കി. കൗർ സെഞ്ചുറി ആഘോഷിക്കുമ്പോൾ ദീപ്തി ശർമ ഏറെക്കുറെ കരയുകയായിരുന്നു. കൗർ ദീപ്തിയെ ആശ്വസിപ്പിക്കുകയും ചെയ്തു. 171 റൺസെടുത്ത കൗർ ഒരു ഇന്ത്യക്കാരിയുടെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണ് കുറിച്ചത്. ഒന്നാമത്തെ സ്കോർ ആരുടെ വകയാണ് എന്നറിയേണ്ടേ.. ഈ പറഞ്ഞ ദീപ്തി ശർമയുടെ. 188 റൺസ്. വീഡിയോ കാണൂ...