കടലാസിൽ ഏറ്റവും ശക്തമായ ടീമായിരുന്നിട്ടും മുംബൈ ഇന്ത്യൻസ് തകർന്നടിയുന്നത് കണ്ട് നിയന്ത്രണം വിട്ട് മുൻ താരം വീരേന്ദർ സെവാഗ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പവർപ്ലേയിൽ തന്നെ മുംബൈ ബൗളർമാർ വാങ്ങികൂട്ടിയത് 92 റൺസാണ്. ബുംറ, ബോൾട്ട് തുടങ്ങിയ ലോകോത്തര ബൗളർമാരെ കൃത്യമായി ഉപയോഗിക്കുന്നതിൽ ഹാർദിക് പാണ്ഡ്യ പരാജയപ്പെട്ടുവെന്ന് സെവാഗ് കുറ്റപ്പെടുത്തി.
"ഇതിലും വലിയ ബൗളിംഗ് നിര വേണോ?"
മുംബൈയുടെ ബൗളിംഗ് കരുത്തിനെക്കുറിച്ച് സെവാഗ് പറഞ്ഞത് ഇങ്ങനെയാണ്: "കടലാസിൽ ഇത് വളരെ ശക്തമായ ടീമാണ്. ബുംറ, ബോൾട്ട്, ഹാർദിക്, ഗസൻഫർ എന്നിങ്ങനെയുള്ള പ്രശസ്തരായ ബൗളർമാർ നിങ്ങൾക്കുണ്ട്. എല്ലാവരും പുകഴ്ത്തിയിരുന്ന അശ്വനി കുമാറിന് പോലും ഇന്ന് തിളങ്ങാനായില്ല. പവർപ്ലേയിൽ 92 റൺസ് വിട്ടുകൊടുക്കുക എന്നത് മുംബൈയെപ്പോലൊരു ബൗളിംഗ് നിരയെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്."

ശർദുൽ താക്കൂറിനെ എന്തുകൊണ്ട് പരീക്ഷിച്ചില്ല?
ഹാർദിക് പാണ്ഡ്യയുടെ തന്ത്രങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സെവാഗ് ചോദിച്ചു: "നിങ്ങൾക്ക് അടി കിട്ടിക്കൊണ്ടിരിക്കുമ്പോൾ, കിട്ടുന്ന അവസരങ്ങൾ കൂടി പാഴാക്കിയാൽ പിന്നെ ദൈവത്തിന് പോലും നിങ്ങളെ രക്ഷിക്കാനാവില്ല. ശർദുൽ താക്കൂറിന് ഒരു ഓവർ എങ്കിലും നൽകാമായിരുന്നു. എത്രയൊക്കെ റൺസ് വഴങ്ങിയാലും വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ബൗളറാണ് അദ്ദേഹം. എന്തുകൊണ്ടാണ് ശർദുലിനെ പരീക്ഷിക്കാതിരുന്നത് എന്ന് ഹാർദിക് പാണ്ഡ്യ തന്നെ വ്യക്തമാക്കണം. എപ്പോഴൊക്കെ പന്ത് കയ്യിലെടുക്കുന്നുവോ അപ്പോഴൊക്കെ വിക്കറ്റ് വീഴ്ത്തുന്ന താരമാണ് ശർദുൽ."
ഈ സീസണിലെ ഏറ്റവും അപകടകാരികളായ ബൗളർമാരുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ജസ്പ്രിത് ബുംറയിൽ തുടങ്ങി ട്രെൻഡ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ, അശ്വനി കുമാർ, അള്ളാ ഗസൻഫർ, മിച്ചൽ സാന്റ്നർ തുടങ്ങി മുംബൈയ്ക്ക് ഉപയോഗിക്കാൻ ഓപ്ഷനുകൾ ഏറെയാണ്. എങ്കിലും 244 പോലൊരു കൂറ്റൻ ടോട്ടൽ ഡിഫൻഡ് ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല. 2026 ടി20 ലോകകപ്പ് വിജയികൾ നാലുപേരുള്ള ടീമായിരുന്നിട്ടും എന്തുകൊണ്ട് മുംബൈ ഇങ്ങനെ തരംതാണുപോയി എന്നത് പഠിക്കേണ്ട വിഷയം തന്നെയാണ്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് റയാൻ റിക്കൽട്ടന്റെ അതിമനോഹര സെഞ്ച്വറിയുടെ പിൻബലത്തിൽ 243 എന്ന അത്യുഗ്രൻ ടോട്ടലിലേക്ക് എത്തുന്നു. തിരിച്ചുവരവ് നടത്തിയ വിൽ ജാക്സും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഈശാൻ മലിംഗ വളരെ എക്കണോമിക്കലായി പന്തെറിയുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് അഭിഷേക് ശർമ്മയുടെയും ട്രാവിസ് ഹെഡിന്റെയും സഹായത്തോടെ വളരെ മികച്ച തുടക്കം നേടി. പവർ പ്ലേയിൽ തന്നെ സ്കോർ 90 കടന്നു. പിന്നീട് ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസൻ കൂടെ വെടിക്കെട്ട് പുറത്തെടുത്തതോടെ മത്സരം എളുപ്പത്തിൽ സൺറൈസേഴ്സിന്റെ വരുതിയിലായി. അവസാനം സലിൽ അറോറയുടെ വെടിക്കെട്ട് ഫിനിഷിങ് കൂടിയായപ്പോൾ 18.4 ഓവറിൽ ഹൈദരാബാദ് ലക്ഷ്യം കണ്ടു.
ഹാർദിക് പാണ്ഡ്യയെ മാറ്റി ഇഷാൻ കിഷനെ നായകനാക്കാനുള്ള നീക്കങ്ങൾ മുംബൈ ക്യാമ്പിൽ സജീവമാകുന്നതിനിടയിലാണ് സെവാഗിന്റെ ഈ രൂക്ഷവിമർശനം പുറത്തുവരുന്നത്. ബാറ്റിംഗിലും ഫീൽഡിംഗിലും അശ്രദ്ധ കാണിച്ച മുംബൈ താരങ്ങളെ ആകാശ് അംബാനിയും ആർ. അശ്വിനും നേരത്തെ വിമർശിച്ചിരുന്നു.