ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കൈപ്പിടിയിലുണ്ടായിരുന്ന വിജയം പഞ്ചാബ് കിംഗ്‌സ് തട്ടിക്കളഞ്ഞതിന് പിന്നാലെ നായകൻ ശ്രേയസ് അയ്യർക്കെതിരെ ആഞ്ഞടിച്ച് വീരേന്ദർ സെവാഗ്. അവസാന ഓവറിലെ ബൗളിംഗ് മാറ്റമാണ് പഞ്ചാബിനെ തോൽവിയിലേക്ക് നയിച്ചതെന്ന് സെവാഗ് വിശ്വസിക്കുന്നു. ഡൽഹിയോട് രാജസ്ഥാൻ തോറ്റതോടെ പ്ലേഓഫ് റേസ് കടുത്തിരിക്കെ, പഞ്ചാബിന് ലഭിച്ച ഈ പ്രഹരം വരും മത്സരങ്ങളിൽ ടീമിന് വലിയ തിരിച്ചടിയായേക്കാം.
"സ്പെഷ്യലിസ്റ്റ് ബൗളർമാർ എവിടെ?"; സെവാഗ് ചോദിക്കുന്നു
അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ഘട്ടത്തിൽ മാർക്കസ് സ്റ്റോയിനിസിനെ പന്തേൽപ്പിക്കാനുള്ള ശ്രേയസിന്റെ തീരുമാനത്തെയാണ് സെവാഗ് ചോദ്യം ചെയ്തത്. "ശ്രേയസ് അയ്യരുടെ കണക്കുകൂട്ടലുകൾ പാളിപ്പോയി. മാർക്കോ യാൻസൻ, അർഷ്ദീപ് സിംഗ് അല്ലെങ്കിൽ ബാർട്ട്ലെറ്റ് തുടങ്ങിയ പ്രധാന ബൗളർമാർ ആരെങ്കിലും ആ ഓവർ എറിഞ്ഞിരുന്നെങ്കിൽ 11 റൺസ് പ്രതിരോധിക്കാൻ പഞ്ചാബിന് വലിയ സാധ്യതയുണ്ടായിരുന്നു. ഒരു സ്പെഷ്യലിസ്റ്റ് ബൗളർക്ക് ആ റൺസ് പ്രതിരോധിക്കാൻ കഴിയുമായിരുന്നു," സെവാഗ് ക്രിക്ക്ബസിനോട് (Cricbuzz) പറഞ്ഞു.

പ്ലേഓഫ് കണക്കുകളും വൈഭവിന്റെ പോരാട്ടവും
ഐപിഎൽ 2026-ലെ പോയിന്റ് ടേബിൾ അനുസരിച്ച് പഞ്ചാബിന് പ്ലേഓഫ് ഉറപ്പിക്കാൻ ഇനി 5 മത്സരങ്ങളിൽ നിന്ന് 2 വിജയങ്ങൾ കൂടി ആവശ്യമാണ്. അതേസമയം, യുസ്‌വേന്ദ്ര ചാഹലിനെപ്പോലൊരു ഇതിഹാസതാരത്തെ വെറും ഒരോവർ മാത്രം എറിയിക്കുന്നതും സെവാഗിന്റെ വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്നു. ചിന്നസ്വാമിയിലെ ഫ്ലാറ്റ് പിച്ചുകളിൽ പോലും 139 വിക്കറ്റുകൾ വീഴ്ത്തിയ പരിചയമുള്ള ചാഹലിനെ പഞ്ചാബ് കൂടുതൽ വിശ്വസിക്കേണ്ടതുണ്ടെന്ന വികാരം ആരാധകർക്കിടയിലും ശക്തമാണ്. പഞ്ചാബ് വീണ്ടും തോൽവി വഴങ്ങിയതോടെ പ്ലേ ഓഫ് റേസ് കടുക്കുകയാണ്.
ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ അവസാന ഓവർ ത്രില്ലറിൽ ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബിനെ മലർത്തിയടിച്ചു. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് പഞ്ചാബിനെ നാലു വിക്കറ്റിന് വീഴ്ത്തിയത്. 164 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഗുജറാത്ത് ഒരു പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തി. സായ് സുദര്‍ശന്‍റെ അര്‍ധസെഞ്ചുറിക്കുശേഷം ഗുജറാത്ത് മധ്യനിര പതറിയപ്പോള്‍ 23 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിംഗ്ടൺ സുന്ദറിന്‍റെ പോരാട്ടമാണ് ഗുജറാത്തിനെ വിജയവര കടത്തിയത്.
5 പന്തില്‍ 8 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അര്‍ഷാദ് ഖാനും ഗുജറാത്ത് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗുജറാത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയവും പഞ്ചാബിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. തോറ്റെങ്കിലും പഞ്ചാബ് 13 പോയന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 12 പോയന്‍റുള്ള ഗുജറാത്ത് അഞ്ചാമതാണ്. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 163-9, ഗുജറാത്ത് ടൈറ്റൻസ് 19.5 ഓവറില്‍ 167-6.