ദില്ലി: 2019 ലോകകപ്പ് വരെ എം എസ് ധോണി ഇന്ത്യന്‍ ടീമിൽ ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം വീരേന്ദർ സേവാഗ് പറഞ്ഞിരുന്നു. ശ്രീലങ്കൻ പര്യടനത്തിലെ ധോണിയുടെ പ്രകടനം തന്നെയാകണം സേവാഗിനെക്കൊണ്ട് ഇത് പറയിപ്പിച്ചിരിക്കുക. എന്നാൽ ധോണി മാത്രമല്ല, യുവരാജ് സിംഗും സുരേഷ് റെയ്നയും കൂടി ഇന്ത്യൻ ടീമിൽ വേണം എന്നാണ് സേവാഗ് ഇപ്പോൾ പറയുന്നത്.
2011 ല്‍ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങളായിരുന്നു യുവരാജും റെയ്നയും. യുവരാജ് സിംഗ് മാൻ ഓഫ് ദ സീരിസുമായിരുന്നു. ലോകകപ്പ് മാത്രമല്ല വർഷങ്ങളുടെ പരിചയസമ്പത്തും ഇവർക്കുണ്ട്. മധ്യനിരയിൽ യുവരാജിന്റെയും സുരേഷ് റെയ്നയുടെയും പരിചയസമ്പത്ത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് സേവാഗ് പറയുന്നത്. യുവിയും റെയ്നയും മധ്യനിരയ്ക്ക് മൂർച്ച കൂട്ടും - ഇന്ത്യ ടുഡേയോട് സംസാരിക്കവേ സേവാഗ് പറഞ്ഞു.
മധ്യനിരയിൽ കെ എല്‍ രാഹുൽ, മനീഷ് പാണ്ഡെ, കേദാർ ജാദവ് എന്നിവരുമായി ലോകകപ്പിന് ഇറങ്ങുന്നതിൽ സേവാഗിന് താൽപര്യമില്ല. ലോകകപ്പിന് മുമ്പായി ഇവർ 100 മത്സരങ്ങളെങ്കിലും കളിച്ചിരിക്കണം എന്നതാണ് സേവാഗിന്റെ അഭിപ്രായം. മോശം ഫോമിനെത്തുടർന്ന് രണ്ടുപേരും ഇപ്പോൾ ഇന്ത്യൻ ടീമിൽ പോലുമില്ല എന്നതാണ് ഇതിലെ രസകരമായ കാര്യം. ഈ സ്ഥിതി തുടർന്നാൽ ഇരുവരും 2019 ലോകകപ്പ് കളിക്കാനും സാധ്യതയില്ല.